മലപ്പുറം: നാലു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. കാമുകനൊപ്പം കഴിയവെ തേഞ്ഞിപ്പലം പൊലീസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്. തലപ്പാറയിലെ ഭർത്താവിന്റെ വീട്ടിൽനിന്ന് ചെനക്കലങ്ങാടിയിലുള്ള സ്വന്തം വീട്ടിലേക്ക് എത്തിയ യുവതി കഴിഞ്ഞ 27ന് പുലർച്ചെയാണ് നാല് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്.

രാവിലെ എഴുന്നേറ്റപ്പോൾ യുവതിയെ കാണാതായതോടെ ഇവരുടെ മാതാവ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയും കാമുകനും പിടിയിലായത്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതി അധികം വൈകാതെ യുവാവുമായി പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചു. ഭർത്താവിന്റെ വീട്ടുകാരുമായി നിരന്തരം പ്രശ്‌നം ഉണ്ടാക്കിയിരുന്ന യുവതി ഒരാഴ്ച മുമ്പാണ് സ്വന്തം വീട്ടിലേക്കു വന്നത്. ഭർത്താവിന്റെ വീട്ടിൽ കഴിയാനാകില്ലെന്ന് പറഞ്ഞാണ് യുവതി വീട്ടിലേക്കു വന്നത്.

വിഷയത്തിൽ ഇരുവരുടെയും ബന്ധുക്കൾ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അതിനിടെയാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.

അറസ്റ്റിലായ യുവതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ബാലാവകാശ നിയമപ്രകാരമുള്ള വകുപ്പും യുവതിക്കെതിരെ ചേർത്തിട്ടുണ്ട്. ഇതനുസരിച്ച് യുവതിയും കാമുകനും റിമാൻഡിലാണ്. തേഞ്ഞിപ്പലം പൊലീസ് ഇൻസ്‌പെക്ടർ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.