പാവറട്ടി: അമ്മയുടെ കണ്ണ് ചവിട്ടിതകർത്ത മകനെതിരേ പൊലീസ് കേസെടുത്തു. കാക്കശേരി പുളിഞ്ചേരി പടിപാലത്തിന് സമീപം പുത്തൂർ വീട്ടിൽ ജോണിയുടെ ഭാര്യ മേരി (71) യുടെ കണ്ണാണ് മദ്യപിച്ചെത്തിയ മകൻ ബൈജു (45) അടിച്ചവശയാക്കി നിലത്ത് തള്ളിയിട്ട് ചവിട്ടി തകർത്തത്.

മേരിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ശനിയാഴ്ച മദ്യപിച്ചെത്തി വഴക്കാരംഭിച്ചതോടെ മേരി പൊലീസിനെ വിളിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ തിങ്കളാഴ്ച രാവിലെ ഇയാൾ മേരിയെ മർദിക്കുകയും അവശയായതോടെ തള്ളി താഴെയിടുകയും ചെയ്തു. താഴെ വീണ ഇവരുടെ മുഖത്ത് ചവിട്ടുകയായിരുന്നു. കണ്ണിൽ രക്തം തളംകെട്ടി നീര് വച്ചതിനെത്തുടർന്ന് ഉടൻ ബന്ധുക്കൾ തൃശൂരിലെ കണ്ണാശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി.

കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. അതേ സമയം ബൈജുവിനെതിരേ പരാതിയുമായി സ്റ്റേഷനിലെത്തിയ ബന്ധുക്കൾ തിങ്കളാഴ്ച പരാതിയില്ലെന്നു മൊഴി നൽകിയിട്ടുണ്ടെന്നും പരാതി സ്വീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞ് മടക്കി അയച്ചു.

സംഭവം വിവാദമാകുമെന്ന് മനസിലായതോടെ ചൊവ്വാഴ്ച പൊലീസ് മേരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. എങ്ങനെയെങ്കിലും മകന്റെ മർദനത്തിൽനിന്ന് രക്ഷിച്ചുതരണമെന്ന് മേരി പൊലീസിനോട് അപേക്ഷിച്ചു.