കാസർകോട്: മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി പണം നൽകിയെന്ന വെളിപ്പെടുത്തലിൽ കെ.സുന്ദരയുടെ മൊഴിയെടുത്ത് പൊലീസ്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി വി.വി. രമേശന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങിയ ബദിയടുക്ക പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് കെ സുന്ദരയുടെ മൊഴിയെടുത്തത്.

അതേ സമയം കെ സുന്ദരയ്ക്ക് ബിജെപി പ്രവർത്തകരുടെ ഭീഷണി നിലനിൽക്കുന്നതിനാൽ സുരക്ഷ നൽകാൻ പൊലീസ് തീരുമാനിച്ചു.

മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി നേതാക്കൾ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനുശേഷം ബിജെപി പ്രവർത്തകരുടെ ഭീഷണിയുണ്ടെന്ന് കെ.സുന്ദര പറഞ്ഞിരുന്നു. ഇതോടെയാണ് സുരക്ഷ നൽകാൻ പൊലീസ് തീരുമാനിച്ചത്.

ശനിയാഴ്ചത്തെ തുറന്നു പറച്ചിലിന് ശേഷവും നിൽക്കുന്ന സ്ഥലം പറയാൻ ആഗ്രഹിക്കാത്ത കെ.സുന്ദര ഞായറാഴ്ച കൂടുതൽ കാര്യങ്ങൾ വെളിപ്പടുത്തി. പണം വാങ്ങിയിട്ടില്ലെന്ന് പറയാൻ കുത്താജെയിലുള്ള വീട്ടിലെത്തി ബിജെപി പ്രവർത്തകർ അമ്മയെ ഭീഷണിപ്പെടുത്തി. പൊലീസ് ചോദിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താം. 

മഞ്ചേശ്വരത്ത് നാമനിർദേശ പത്രിക പിൻവലിക്കാൻ പണം വാങ്ങിയത് തെറ്റാണ് എന്ന് ബോധ്യമുണ്ട്. എന്നാൽ തിരികെ കൊടുക്കാൻ ഇപ്പോൾ കയ്യിൽ പണമില്ല. പണവും ഫോണും വാങ്ങിയത് ഇപ്പോൾ തുറന്നുപറയുന്നത് ആരുടേയും സമ്മർദത്തിനോ പ്രല്ലോഭനത്തിനോ വഴങ്ങിയല്ല. അന്ന് ഇക്കാര്യങ്ങൾ പുറത്തു പറയാതിരുന്നത് ബിജെപി പ്രവർത്തകർ പറഞ്ഞിട്ടാണെന്നും സുന്ദര പറയുന്നു. 

ബദിയടുക്ക പൊലീസും കാസർകോട് ഡിവൈഎസ്‌പിയുമാണ് പരാതിയെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോർട്ടും പരാതിയും കോടതിയിൽ സമർപ്പിക്കും. തുടർന്ന് കോടതി പരാതിക്കാരനെ വിളിച്ച് വിശദ വിവരങ്ങൾ തേടിയ ശേഷം നിർദേശിക്കുന്നതനുസരിച്ചാകും അന്വേഷണം നടത്തുക.

ബിജെപി നേതാക്കൾ രണ്ടര ലക്ഷം രൂപ തന്നതിനാലാണ് താൻ തിരഞ്ഞെടുപ്പിൽനിന്നു പിന്മാറിയതെന്ന് കഴിഞ്ഞ ദിവസം കെ.സുന്ദര വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ജില്ലാ കമ്മിറ്റിയംഗവും മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.വി.രമേശൻ എസ്‌പിക്കും കലക്ടർക്കും പരാതി നൽകിയത്.