തിരുവനന്തപുരം: ഗതാഗത കുറ്റകൃത്യങ്ങൾ തടയാനുള്ള കേരള പൊലീസിന്റെ ചുമതലയും നെതർലണ്ടിലെ സ്വകാര്യ കമ്പനിക്ക്. മുഖ്യമന്ത്രിയുടെ നെതർലണ്ട് യാത്രയ്ക്കിടെ പരിചയപ്പെട്ട കമ്പനിയാണ് ഇതെന്ന ആരോപണം സജീവമാണ്. 1.40 കോടി രൂപ ചെലവു വരുന്ന പൈലറ്റ് പദ്ധതി നടപ്പാക്കാൻ ഈ കമ്പനിയെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇത് വമ്പൻ വിവാദങ്ങൾക്ക് വഴി വയ്ക്കും.

ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന എആർഎസ് ട്രാഫിക് ആൻഡ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ ഇതിന്റെ പൈലറ്റ് പദ്ധതി തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കാൻ ഏൽപിച്ച് ഉത്തരവായി. നെതർലൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഉപ കമ്പനിയാണിത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുക, ഇത് ഒഴിവാക്കാനുള്ള മുന്നറിയിപ്പു നൽകുക, ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുക എന്നിവയാണു പദ്ധതിയുടെ ലക്ഷ്യം.

പൈലറ്റ് പദ്ധതിയുടെ ആകെ ചെലവാകുന്ന 1,40,70,500 രൂപയുടെ പകുതി സർക്കാരും പകുതി കമ്പനിയും വഹിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. ഇത് വിവാദമാകുമെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞു. ഇതോടെ കരാറിൽ ചില മാറ്റങ്ങൾ വരുത്തി. ഇതോടെ ഖജനാവ് നഷ്ടം ഉണ്ടാകില്ലെന്ന് ഉറപ്പാകുകയും ചെയ്തു. ചില ഉന്നതരുടെ ഇടപെടൽ ഈ കമ്പനിയെ കേരളത്തിന് എത്തിച്ചതിന് പിന്നിലുണ്ടെന്നാണ് സൂചന. തുടക്കത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന പി ശിവശങ്കറും ചർച്ചകളിൽ സജീവമായിരുന്നു. ഇതും സംശയങ്ങൾക്ക് ബലം നൽകുന്നു.

പകുതി പണം പൊലീസ് ചെലവാക്കിയൽ ഉണ്ടാകാവുന്ന ആരോപണങ്ങളുടെ അപകടം മണത്തറിഞ്ഞതോടെ പൊലീസിന്റെ കൈവശമുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ചു മുഴുവൻ തുകയും കമ്പനി ചെലവിടണം എന്നു നിർദ്ദേശിച്ചു. എന്നാൽ പൈലറ്റ് പദ്ധതിക്ക് ആവശ്യമായ 62.63 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സർക്കാർ വാങ്ങി നൽകിയാൽ തങ്ങൾ പൈലറ്റ് പദ്ധതി നടപ്പാക്കാമെന്നു കമ്പനി അറിയിച്ചു. കഴിഞ്ഞ ജനുവരിയിൽ കമ്പനിയുമായി സർക്കാർ വീണ്ടും ചർച്ച നടത്തി.

സർക്കാരിനു ചെലവു വരാതെ പൈലറ്റ് പദ്ധതി നടപ്പാക്കണമെന്നു നിർദ്ദേശിച്ചു. ഈ നിർദ്ദേശം കമ്പനിയുമായി കൂടിയാലോചിച്ചു സമർപ്പിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ എല്ലാ ചെലവും കമ്പനിയുടേതായെന്നാണ് സൂചന. പൈലറ്റ് പദ്ധതി വിജയിച്ചാൽ ഇവർക്ക് തന്നെ എല്ലാ ജില്ലകളുടേയും ട്രാഫിക് നിയന്ത്രണ ചുമതല നൽകാനാണ് നീക്കം.

മുഖ്യമന്ത്രിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിന് സഹായിച്ച കമ്പനിയെ റീ ബിൽഡ് കേരളയിൽ തിരുകിക്കയറ്റിയെന്നാണ് പ്രചരണം ഏറെ ചർച്ചയായിരുന്നു. 
എന്നാൽ മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് സന്ദർശനത്തിന്റെ ചെലവ് വഹിച്ചത് ഇന്ത്യൻ എംബസിയാണെന്നത് മറച്ചുവച്ചാണ് ദുഷ്പ്രചാരണമെന്ന് ദേശാഭിമാനി വിശദീകരിച്ചിരുന്നു. ജലവിഭവ വകുപ്പിൽ ഏറ്റെടുക്കുന്ന പദ്ധതികൾക്ക് സാങ്കേതിക സഹായ കൺസൾട്ടന്റുമാരെ നിയമിക്കുന്ന ഫയലിനെപ്പറ്റിയാണ് പുതിയ ആരോപണം. കരാർ അടിസ്ഥാനത്തിൽ കൺസൾട്ടൻസി നിയമനത്തിനാണ് ടെൻഡർ ക്ഷണിച്ചത്. ടെൻഡർ വിലയിരുത്തൽ സമിതി ആറു സ്ഥാപനങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി.

കമ്പനികൾ സമർപ്പിച്ച ബിഡ്ഡുകൾ തുറക്കുന്നതിനുമുമ്പ്, അന്താരാഷ്ട്ര പദ്ധതികളുടെ അനുഭവ പരിചയത്തെ ഇന്ത്യൻ പദ്ധതികളുടെ അനുഭവപരിചയമായി പരിഗണിക്കാമോ എന്നതിൽ റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ (ആർകെഐ)നിന്ന് വിലയിരുത്തൽ സമിതി വ്യക്തത തേടിയിരുന്നു. പരിഗണിക്കാൻ കഴിയില്ലെന്നാണ് ആർകെഐ അറിയിച്ചത്. ഈ അഭിപ്രായം സഹിതമാണ് ഫയൽ നീങ്ങിയത്.

ആറുസ്ഥാപനങ്ങളെയും പരിഗണിക്കണോ, അതോ നിഷ്‌കർഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന നാലുസ്ഥാപനങ്ങളെ പരിഗണിച്ചാൽ മതിയോ എന്ന പ്രശ്നം ഫയലിൽ ഉയർന്നുവന്നു. ഈ പ്രശ്നവും രേഖപ്പെടുത്തിയ ഫയൽ ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വിശ്വാസ് മേത്തയ്ക്ക് മുന്നിലെത്തി. ആറു സ്ഥാപനങ്ങളെയും പരിഗണിക്കാമെന്ന് കഴിഞ്ഞ ഫെബ്രുവരി 24ന് അദ്ദേഹം രേഖപ്പെടുത്തി. നെതർലൻഡ്‌സ് സന്ദർശിച്ചവേളയിൽ ഈ സ്ഥാപനങ്ങൾ ചർച്ചയിൽ പങ്കെടുത്തു എന്നതും അഭിപ്രായത്തിൽ ഉൾപ്പെടുത്തി.

ഇവരെ ഒഴിവാക്കുന്നത് ഡച്ച് സർക്കാരുമായുള്ള ബന്ധത്തിന് നല്ല സന്ദേശം നൽകില്ലെന്നും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കുറിപ്പിലുണ്ടായി. ഇത് ഏറെ വിവാദങ്ങളുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മറ്റൊരു കമ്പനിയും കേരളത്തിൽ കരാർ നേടുന്നത്.