ഹിമവാന്റെ മടിത്തട്ടിലെ ചുവന്ന തുരുത്ത്. ഹിമാലൽ പ്രദേശിലെ തിയോഗ് നിയമസഭാമണ്ഡലത്തെക്കുറിച്ച് പറയുമ്പോൾ കേരളത്തിലെ സൈബർ സഖാക്കൾക്ക് അടക്കം ആയിരം നാവായിരുന്നു. ഇവിടുത്തെ സിപിഎം എംഎൽഎ രാകേഷ് സിംഗയെക്കുറിച്ചും 'മലമടക്കുകളിലെ സമരവീര്യം' എന്നൊക്കെയായിരുന്നു വിശേഷണങ്ങൾ. എന്നാൽ ഈ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന്റെ ഹിമാചൽ പ്രദേശിലെ അവശേഷിക്കുന്ന കനൽത്തരിയും, ഇല്ലാതെ ആയിരിക്കയാണ്. വോട്ടിങ്ങ് അവസാനഘട്ടത്തിലേക്ക് നീങ്ങവെ തിയോഗിൽ സിറ്റിങ്് എംഎൽഎയായ സിപിഎം നേതാവ് രാകേഷ് സിംഗ നാലാം സ്ഥാനത്തേക്ക് പിന്തള്ള്ളപ്പെട്ടിരിക്കയാണ്. കഴിഞ്ഞതവണത്തെ സിംഗയുടെ വിജയം മുന്നിൽ കണ്ട് ഇത്തവണ 11 സീറ്റിൽ മത്സരിക്കാൻ ഇറങ്ങിയ സിപിഎം മുഴുവൻ സീറ്റിലും ദയനീയമായ തോൽവിയാണ് ഏറ്റുവാങ്ങിയത്.

വെറും 10 ശതമാനം വോട്ടുകൾ കൂടി എണ്ണാനിരിക്കേ, കോൺഗ്രസിലെ കുൽദീപ്സിങ്് റാത്തോർ ഇവിടെ വിജയം ഉറപ്പിച്ചിരിക്കയാണ്. റാത്തോറിന്് 18,709 വോട്ടുകൾ കിട്ടിയപ്പോൾ, തൊട്ടടുത്ത എതിരാളിയായ ബിജെപിയിലെ അജയ് ശ്യാമിന് 13,809 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്. സ്വതന്ത്രസ്ഥാനാർത്ഥി ഇന്ദുവർമ്മ, 13,635 വോട്ടുനേടി മൂന്നാംസ്ഥാനത്താണ്. സിപിഎം സ്ഥാനാർത്ഥി രകേഷ് സിംഗക്ക്, വെറും 12,003 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ ഇദ്ദേഹത്തിന് ഇരുപത്തിനാലായിരത്തോളം വോട്ടുകൾ കിട്ടിയിരുന്നു. സിപിഎമ്മിന്റെ ഒരുപാട് വോട്ടുകൾ ഒലിച്ചുപോയി എന്ന് വ്യക്തം. ഇനി അവസാന കണക്കുകൂടികിട്ടുമ്പോൾ നാലാം സ്ഥാനം മൂന്നാമത് ആവും എന്നല്ലാതെ സിപിഎം ജയിക്കില്ല എന്ന് ഉറപ്പാണ്.

ഇന്ദുവർമ്മ, വിജയ് പാൽ കാച്ചി എന്നീ രണ്ട് കരുത്താരായ സ്വതന്ത്രസ്ഥാനാർത്ഥികൾ രംഗത്ത് എത്തിയതോടെ ഇവിടെ ശരിക്കും ചതുഷ്‌ക്കോണ മത്സരമാണ് നടത്തത്. വിജ്യപാൽ 4500 ഓളം വോട്ടുകൾ നേടിയിട്ടുണ്ട്. പക്ഷേ, സിപിഎം സ്ഥാനാർത്ഥിയുടെ വോട്ട് പിടിച്ചത് പക്ഷേ ഈ സ്വതന്ത്രർ അല്ല എന്നാണ് പ്രദേശിക മാധ്യമങ്ങൾ പറയുന്നത്. ഇത് ബാധിച്ചത് ബിജെപിയെ ആണെന്നും, സിപിഎം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്ന കർഷകരും, ചെറുകിട വ്യാപാരികളും ഇത്തവണ കോൺഗ്രസിനാണ് വോട്ട് ചെയ്തത് എന്നാണ് ഹിമാചലിലെ പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്.

കേരളാമോഡൽ ഉയർത്തിക്കാട്ടി പ്രചാരണം

ഹിമാലചിൽ പ്രചാരത്തിന് എത്തിയ വൃന്ദാകാരാട്ടും സീതാറാം യെച്ചൂരിയും അടക്കമുള്ള നേതാക്കൾ കേരളാ മോഡൽ ബദൽ സർക്കാർ ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം നടത്തിയത്. വൃന്ദാകാരാട്ട് മാതൃഭൂമി ന്യൂസ് അടക്കമുള്ള മാധ്യമങ്ങളോട് ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. ഫലം വന്നപ്പോൾ ഇത് മാൻഡ്രേക്കിന്റെ കളിയാണെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ ട്രോളുന്നത്. അറുപത്തഞ്ചുകാരനായ രാകേഷ് സിംഗ വളരെ ആവേശത്തോടെയാണ് പ്രചാരണം നടത്തിയത്.

''ഇക്കുറി ഹിമാചൽ ബിജെപി.യെ കെട്ടുകെട്ടിക്കും, അവരുടെ ജനവിരുദ്ധനയങ്ങൾ നാട്ടുകാർക്ക് അത്രമേൽ മടുത്തിരിക്കുന്നു.'അഞ്ചുവർഷമായി ഈ മണ്ഡലത്തിൽ ഞാൻ കഠിനാധ്വാനംചെയ്യുന്നു. അത് ജനങ്ങൾ തിരിച്ചറിയുമെന്നും എന്നിൽ വീണ്ടും വിശ്വാസമർപ്പിക്കുമെന്നും ഉറപ്പുണ്ട്'' -സിംഗ കേരളത്തിലെ മാധ്യമ പ്രതിനിധികളോട് റഞ്ഞത് ഇങ്ങനെയാണ്. ''ഞാൻ തനിച്ചാണെന്ന് എല്ലാവർക്കുമറിയാം, എന്നാൽ, നിങ്ങളുടെ പ്രശ്നങ്ങളെല്ലാം ഉറച്ച ശബ്ദത്തിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ഉറപ്പുനൽകാൻ എനിക്കുകഴിയും'' -സിംഗ ആത്മവിശ്വാസം പ്രകടിച്ചത് ഇങ്ങനെയാണ്.

ഷിംലയിലെ ആപ്പിൾ കർഷകർക്ക് വേണ്ടിയും തൊഴിലാൽകൾക്ക് വേണ്ടിയും നിരന്തരം പോരടിച്ചുവരുന്ന നേതാവായിരുന്നു രകേഷ് സിംഘ. അങ്ങനെയാണ് മലമുകളിലെ പോരാളി എന്ന വിശേഷണമൊക്കെ അദ്ദേഹത്തിന് കിട്ടിയത്. പ്രചാരണ പരിപാടികളിലെ വേറിട്ട സ്വഭാവം കൊണ്ടും സിംഘ ശ്രദ്ധയേനായിരുന്നു.

കോലാഹലങ്ങളില്ലാതെയാണ് സിപിഎമ്മിന്റെ വോട്ട് തേടൽ എന്നാണ് ഏഷ്യാനെറ്റ് സംഘം റിപ്പോർട്ട് ചെയ്തത്. തിയോഗിലെ ഒരുൾനാടൻഗ്രാമത്തിൽ മരത്തണലിലിരുന്ന് പ്രദേശവാസികളോട് വോട്ട് ചോദിക്കുന്ന സ്ഥലം എംഎൽഎയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കാണാനായത്. ഒരു ബോർഡ് പോലും വയ്ക്കാത്ത വാഹനത്തിന് മുന്നിലല്ലാതെ ചുകന്ന കൊടിപോലും അവിടെയെവിടെയും കണ്ടില്ല. എന്തുകൊണ്ടെന്ന് പ്രവർത്തകരോട് ചോദിച്ചപ്പോൾ രാകേഷ്ജിയുടെ പരിപാടിയിൽ അതിന്റെയൊന്നും ആവിശ്യമില്ലെന്നാണ് മറുപടി. വോട്ടർമാരെ ഏറെ നേരം ബുദ്ധിമുട്ടിച്ചുള്ള പ്രചാരണവും ഇവിടില്ല. പകരം പത്ത് മിനിറ്റ് നീളുന്ന പരിപാടികളാണ് രാകേഷ് സിംഗയുടേത്.

ഷിംല മുനിസിപ്പൽ കോർപറേഷനിൽ 2012 ൽ മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങൾ സിപിഎം നേടിയിരുന്നു. അതിനിടെ ഇവിടെ സിംഗ ജയിച്ചതും പാർട്ടിക്ക് ആവേശമായി. ഇക്കുറി 1സിപിഎം. മത്സരിച്ച 11 മണ്ഡലങ്ങളിൽ എട്ടും ഷിംല ജില്ലയിലാണ്. തിരഞ്ഞെടുപ്പുവാഗ്ദാനങ്ങളുടെ കാര്യത്തിൽ കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും ഒപ്പത്തിനൊപ്പമുണ്ട് സിപിഎമ്മും നിന്നിരുന്നു. പ്രതിമാസം 3000 രൂപവീതം തൊഴിൽരഹിതവേതനം, സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, പ്രതിമാസം 26,000 രൂപ ചുരുങ്ങിയ ശമ്പളം ഉറപ്പാക്കും തുടങ്ങിയവയൊക്കെയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.തൊഴിലില്ലായ്മ, വിലക്കയറ്റം, കരാർനിയമനം, കാർഷികപ്രതിസന്ധി, അഴിമതി തുടങ്ങിയവയാണ് ബിജെപി. സർക്കാരിന്റെ സംഭാവനകളെന്ന് പറഞ്ഞാണ് സിപിഎം വോട്ടുതേടിയത്. പക്ഷേ ഒരാൾ മാത്രം നിയസഭയിൽ ഉള്ള സിപിഎമ്മിന് വോട്ട് ചെയ്തിട്ട് എന്ത് കാര്യം എന്ന രീതിയിൽ ജനം കോൺഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു. ഭരണവിരുദ്ധ വികാരം കോൺഗ്രസിന് ഗുണം ചെയ്തുവെന്നാണ് സിപിഎം നേതാക്കളുടെയും പ്രാഥമിക വിലയിരുത്തൽ.

24 വർഷത്തിനശേഷം ജയിച്ചത് കഴിഞ്ഞ തവണ

ഇരുപത്തിനാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കഴിഞ്ഞ തവണ സിപിഎമ്മിനു ഹിമാചൽപ്രദേശിൽ ഒരു എംഎൽഎയെ കിട്ടിയത്. അതുകൊണ്ടുതന്നെ തിയോഗ് മണ്ഡലത്തിൽ രാകേഷ് സിംഗയുടെ വിജയം പാർട്ടി ശരിക്കും ആഘോഷിച്ചിരുന്നു. 1993 ൽ ഏറ്റവുമൊടുവിൽ സിപിഎം സ്വന്തമാക്കിയ ഷിംല മണ്ഡലത്തിൽ നിന്നു വിജയിച്ചതും രാകേഷ് ആയിരുന്നു. അന്നു 159 വോട്ടായിരുന്നു ഭൂരിപക്ഷമെങ്കിൽ കഴിഞ്ഞ തവണ 1983 ആയി ഉയർന്നു. ഇത് പിന്നീട് സുപ്രീംകോടതിവരെ എത്തിയ തെരഞ്ഞെടുപ്പ് കേസായി. സിംഗക്ക് ഇടക്ക് സ്ഥാനം ഒഴിയേണ്ടിയും വന്നു.

2017ൽ ,വോട്ട് ഭിന്നിച്ചതും കോൺഗ്രസിലെ പടലപ്പിണക്കങ്ങളുമാണ് സിപിഎമ്മിന് ഗുണം ചെയ്തത്. അന്നത്തെ സിറ്റിങ് എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ വിദ്യ സ്റ്റോക്സ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ വീരഭദ്ര സിങ്ങിനുവേണ്ടി സീറ്റ് ഒഴിഞ്ഞതു സിംഗക്ക് ഗുണം ചെയ്തു. എന്നാൽ, സുരക്ഷിത മണ്ഡലം തേടി വീരഭദ്ര അർകിയിലേക്കു മാറി. വിദ്യാ സ്റ്റോക്സ് അവസാന നിമിഷം സമർപ്പിച്ച നാമനിർദ്ദേശ പത്രിക സാങ്കേതിക കാരണങ്ങളാൽ തള്ളിപ്പോയി. സിപിഎമ്മിന്റെ ഭാഗ്യം അല്ലാതെ എന്തുപറയാൻ. ഇവിടെ പകരം മൽസരിക്കാൻ ഹൈക്കമാൻഡ് നേരിട്ടു രംഗത്തിറക്കിയ യുവ നേതാവ് ദീപക് രഹോർ മൂന്നാമതായി. തന്റെ നാമനിർദ്ദേശ പത്രിക തള്ളപ്പെട്ട സാഹചര്യത്തിൽ വിദ്യ പ്രചാരണത്തിനു താൽപര്യമെടുത്തില്ല. വിദ്യ സ്റ്റോക്‌സിന്റെ കുടുംബത്തിൽ നിന്നുള്ളയാണു രാകേഷ സിംഗ. സിംഗക്ക് 24,791 വോട്ടു ലഭിച്ചു. ബിജെപിക്ക് 22,808 വോട്ടും കോൺഗ്രസിന്റെ ദീപക്കിന് 9101 വോട്ടും ലഭിച്ചു. 2012ൽ വിദ്യ ഇവിടെ 21,478 വോട്ട് നേടിയാണു ജയിച്ചത്. അന്നു സിംഗയ്ക്കു ലഭിച്ചത് 10,379 വോട്ടും മൂന്നാം സ്ഥാനവും. അതിന് സമാനമായ ഫലമാണ് ഇപ്പോൾ ഉണ്ടായിരികകുന്നത്.

2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പടലപ്പിണക്കങ്ങളും, രാകേഷ് സിംഗയുടെ വ്യക്തിപ്രഭാവവുമാണ് സിപിഎമ്മിനെ തുണച്ചത്. എന്നാൽ ജയിച്ചതോടെ അത് പാർട്ടിയുടെ മുന്നേറ്റമായി ദേശാഭിമാനിയടക്കം ചിത്രീകരിച്ച് എത്തുകയായിരുന്നു. പക്ഷേ വോട്ട് നോക്കുമ്പോൾ ഇത്തവണ വമ്പൻ തിരിച്ചിടയാണ് ലഭിച്ചത്.