തിരുവനന്തപുരം: സിപിഎമ്മിൽ തിരുത്തൽ ഇനി നടക്കില്ല. അതിന് തെളിവാണ് സമകാലിക സംഭവങ്ങൾ. നേതാക്കളുടെ കുടുംബത്തിലെ പ്രശ്‌നങ്ങളിൽ ഇടപെടുന്നത് പാർട്ടി ലൈനല്ല. പാർട്ടി അംഗങ്ങളെ അല്ലാതെ ആരേയും ന്യായീകരിക്കുകയും ഇല്ല. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അന്തരിച്ച നേതാവ്. കോടിയേരിയുടെ മക്കൾക്കെതിരെ ആരോപണം ഉയർന്നപ്പോൾ നിശബ്ദരായിരുന്നു പാർട്ടി. എല്ലാം കോടിയേരിയുടെ കുടുംബം ഒറ്റയ്ക്ക് നേരിട്ടു. എന്നാൽ പിണറായിയുടെ മകൾ വീണാ വിജയന്റെ കാര്യം വരുമ്പോൾ സിപിഎം പ്രതിരോധം തീർക്കുന്നു. ന്യായീകരണം നിരത്തുന്നു. രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നു. ഇതിനൊപ്പം വിവാദത്തിന് പിന്നിൽ പല സംശയങ്ങളും ഉയർത്തുന്നു.

വിമർശന സ്വഭാവമുള്ള ചർച്ചകളിലൂടെ ഗുണകരമായ തീരുമാനമെടുത്തിരുന്ന പാർട്ടി നയമാണ് ദുർബലമാകുന്നതെന്ന അഭിപ്രായം രഹസ്യമായി പങ്കുവയ്ക്കുന്ന നേതാക്കളുണ്ട്. കമ്മിറ്റികളിൽ ഈ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്നവരില്ല. നിർണായക തീരുമാനമെടുക്കേണ്ട കേന്ദ്ര നേതൃത്വം ദുർബലരായി. സംസ്ഥാന സമിതി ചർച്ചകൾ ഏകപക്ഷീയമാണ്. എക്‌സാലോജിക്കിൽ നേതാക്കൾ ആരും എവിടേയും അഭിപ്രായം പറയുന്നില്ല. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കം ന്യായീകരണം നടത്തുന്നു. ഇതെല്ലാം പാർട്ടിയുടെ പഴയ നയത്തിന് എതിരാണ്.

കരിമണൽ കമ്പനിയായ സിഎംആർഎലും വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായുള്ള പുതിയ അന്വേഷണ റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ പഴയ നിലപാടിൽനിന്ന് മാറി ചിന്തിക്കുന്നവർ പാർട്ടിയിലുണ്ട്. പരസ്യമായി പിന്തുണയ്ക്കുന്നവരുടെ എണ്ണവും കുറയുന്നു.പക്ഷേ ആരും തുറന്നു പറയില്ല. 28, 29, 30 തീയതികളിൽ പിബി, സിസി യോഗങ്ങൾ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും രാഷ്ട്രീയ വിഷയങ്ങളും ചർച്ചയാകും. എന്നാൽ അവിടേയും ഈ വിഷയം ഉയരില്ല. എല്ലാവരും ചർച്ച കൂടാതെ വീണാ വിജയന് പ്രതിരോധം തീർക്കും.

മുമ്പ് മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന്റെ മകനെതിരെ ചില ആരോപണം ഉയർന്നു. അതെല്ലാം പാർട്ടി ഗൗരവത്തോടെ എടുത്തു. അരുൺ കുമാറിനെ ആരും പിന്തുണച്ചില്ല. കടുത്ത നിലപാടുകൾ എടുത്തത് പാർട്ടി സെക്രട്ടറിയായ പിണറായി വിജയനാണ്. പട്ടായ വിവാദത്തിൽ പല നടപടികളും ഉണ്ടായി. കോടിയേരിയുടെ മക്കൾക്കെതിരായ ആരോപണത്തിലും ഇതൊക്കെ ഏതാണ്ട് സംഭവിച്ചു. എന്നാൽ പിണറായി കുടുംബത്തിലേക്ക് എത്തുമ്പോൾ പ്രത്യാക്രമണവും. ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജൻസി കേസെടുത്തപ്പോൾ, ബിനീഷ് അന്വേഷണം നേരിടട്ടെ എന്നായിരുന്നു പാർട്ടി നിലപാട്. 'അന്വേഷണം നടക്കട്ടെ, തെറ്റു ചെയ്‌തെങ്കിൽ ശിക്ഷിക്കട്ടെ, പാർട്ടി ഇടപെടില്ല' എന്നായിരുന്നു കോടിയേരിയുടെയും നിലപാട്. നേതൃത്വത്തിൽനിന്നും കാര്യമായ പിന്തുണ കോടിയേരിക്ക് ലഭിച്ചതുമില്ല.

വീണാ വിജയന്റെ പേരിൽ ആരോപണം ഉയർന്നപ്പോൾ പഴയ നിലപാടിനു പകരം ശക്തമായ പ്രതിരോധമാണ് പാർട്ടിയിൽനിന്നുണ്ടായത്. പാർട്ടി സെക്രട്ടേറിയറ്റ് തന്നെ പ്രസ്താവനയിലൂടെ ആദ്യ പിന്തുണ നൽകി. നേതാവിന്റെ മകൾക്കായി സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കുന്നത് അപൂർവമാണ്. വീണയുടെ കമ്പനിക്ക് സേവനത്തിന് നിയമപരമായി ലഭിച്ച പണമാണെന്നായിരുന്നു പ്രസ്താവന. പാർട്ടി സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പ്രതിരോധത്തിനായി മുന്നിൽനിന്നു. എന്നാൽ അതെല്ലാം പൊളിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് പുറത്തു വരുന്നത്.

സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെറ്റുതിരുത്തൽ രേഖയിൽ (2009) പറയുന്നത് ഇങ്ങനെ: 'ചില പാർട്ടി അംഗങ്ങൾക്കെതിരെ വരവിൽ കവിഞ്ഞ് സ്വത്തു സമ്പാദനത്തിന്റെ പരാതികൾ ഉയർന്നുവരാറുണ്ട്. പാർട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പദവികൾ ഉപയോഗിച്ച് അന്യായമായതു നേടിയെടുക്കാനും സ്വത്ത് സമ്പാദിക്കാനുള്ള നടപടികൾ അരുത്. ഭരണം ഇത്തരം ഇടപാടുകൾക്കും കോഴകൾക്കും മറ്റും ഉപയോഗിക്കുന്ന രീതി ആശാസ്യമല്ല.' ഈ രേഖ ഇപ്പോൾ അപ്രസക്തമാണ്.

അതിനിടെ വീണാ വിജയനെതിരെ പരാതിയുമായി മുന്നിലുള്ളത് പിസി ജോർജിന്റെ മകൻ ഷോൺ ജോർജാണ്. ബിനീഷും ഷോണും അടുത്ത സുഹൃത്തുക്കൾ. ഇരുവരും ചേർന്ന് അഭിഭാഷക സ്ഥാപനവും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ വീണയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ബിനീഷിന് മുകളിൽ ചാപ്പ കുത്താനും ചിലർ ശ്രമിക്കുന്നുണ്ട്. ഇത്തരം ചർച്ചകൾ അപ്രസക്തമാണെന്ന് ഷോൺ പറഞ്ഞിട്ടുമുണ്ട്. തന്റെ ഫോൺ രേഖകൾ പോലും ഇതിനായി ചോർത്തുന്നുവെന്ന് ഷോൺ ആരോപിക്കുന്നുണ്ട്.

എക്‌സാലോജിക് വിഷയത്തിൽ കോടതി മേൽനോട്ടത്തോടെയുള്ള അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും രാഷ്ട്രീയമായി ഒത്തുതീർപ്പിലെത്തുമെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. എക്‌സാലോജിക് കേസിനെയും അതിന്റെ ഭാഗമായി കോൺഗ്രസ് കാണുന്നു.