ന്യൂഡൽഹി: ഡൽഹി സർക്കാരിനെ ഏതുവിധേനയും താഴെയിടാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ ഭീഷണിപ്പെടുത്തി വശത്താക്കാൻ നോക്കുന്നു. എഎപി എംഎൽഎമാരെ പണം നൽകിയും, ഭീഷണിപ്പെടുത്തിയും വശത്താക്കാൻ നോക്കുകയാണെന്ന് അഞ്ച് മുതിർന്ന നേതാക്കൾ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതി കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ആപ്പിന്റെ ശ്രമമെന്നാണ് ബിജെപി തിരിച്ചടിച്ചത്.

കേന്ദ്ര സർക്കാർ, അവരുടെ ഏജൻസികളെ ഉപയോഗിച്ച് ഡൽഹി സർക്കാരിനെ തകിടം മറിക്കാൻ ശ്രമിക്കുന്നത് താൻ തുറന്നുകാട്ടുമെന്ന് പാർട്ടി ദേശീയ വക്താവും, രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് പറഞ്ഞു. ഡൽഹിയിലെ എഎപി എംഎൽഎമാരെ പാട്ടിലാക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. മനീഷ് സിസോദിയയുടെ അടുത്ത് ഷിൻഡെ മോഡൽ നടത്താൻ നോക്കി പരാജയപ്പെട്ടു.

ഒന്നുങ്കിൽ, ഞങ്ങളുടെ 20 കോടിയുടെ വാഗ്ദാനം സ്വീകരിക്കുക, അല്ലെങ്കിൽ, സിസോദിയയെ പോലെ സിബിഐ കേസുകളെ നേരിടുക എന്നതാണ് ബിജെപി നേതാക്കളുടെ ഭീഷണി എന്ന് സഞ്ജയ് സിങ് പറഞ്ഞു. അജയ് ദത്ത, സഞ്ജീവ് ത്ധാ, സോംനാഥ് ഭാരതി, കുൽദീപ് കുമാർ എന്നിവരെയാണ് ബിജെപി നേതാക്കൾ സമീപിച്ചത്. ബിജെപിയിൽ ചേർന്നാൽ, 20 കോടി, മറ്റു എംഎൽമാരെ കൊണ്ടുവന്നാൽ, 25 കോടി, ഇതാണ് വാഗ്ദാനമെന്ന് സിങ് പറഞ്ഞു.

'സിസോദിയയ്ക്ക് എതിരായ കേസുകൾ വ്യാജമാണെന്ന് അവർക്ക് അറിയാം. എന്നാൽ, മുതിർന്ന ബിജെപി നേതാക്കൾ ആപ്പിനെ തറപറ്റിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി അവർ പ്രാദേശിക നേതാക്കളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്', സോംനാഥ് ഭാരതി പറഞ്ഞു. എന്തുസംഭവിച്ചാലും ശരി ഡൽഹി സർക്കാരിനെ ഞങ്ങൾ താഴെയിറക്കും എന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞത്. എന്നാൽ, എഎപി എംഎൽഎമാരും, സിസോദിയയും എല്ലാം ഓപ്പറേഷൻ ലോട്ടസിനെ ഓപ്പറേഷൻ ബോഗസായി മാറ്റുമെന്നും സഞ്ജയ് സിങ് പറഞ്ഞു. 'നിങ്ങൾ പല സംസ്ഥാനങ്ങളിലും സർക്കാരുകളെ അട്ടിമറിച്ചിരിക്കാം. എന്നാൽ, ഡൽഹിയിൽ അത് നടപ്പില്ല. കെജ്രിവാളിനെ ജനങ്ങൾ മൂന്നുവട്ടമാണ് തിരഞ്ഞെടുത്തത്, സഞ്ജയ് സിങ് മോദിയെ വെല്ലുവിളിച്ചു.

അതേസമയം, സംഗതി വളരെ ഗൗരവമുള്ള വിഷയമാണെന്നും, സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ തന്റെ വസതിയിൽ പാർട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി ചേരുമെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു. തന്നെ തകർക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ശേഷം എംഎൽഎ പണം കാട്ടി വശീകരിക്കാനും, ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ട്വീറ്റ് ചെയ്തു.

എന്നാൽ, കെജ്രിവാളിന്റെ പാർട്ടി ട്രെയിലറുകൾ ഇറക്കുന്നതല്ലാതെ, സിനിമ ഒരിക്കലും റിലീസ് ചെയ്യുന്നില്ലെന്ന് ബിജെപ വക്താവ് ഷെഹ്‌സാദ് പൂനവാല പരിഹസിച്ചു. ബിജെപി വാഗ്ദാനത്തെ കുറിച്ച് ഓഡിയോ ക്ലിപ്പുകൾ ഉണ്ടെന്ന് പറയുന്നു. എന്നാൽ, അത് പുറത്തുവിടുന്നില്ല. ഇത് വെറും പുകമറ മാത്രമെന്നും പൂനവാല പറഞ്ഞു.