കാസർകോട്: മഞ്ചേശ്വരത്തെ മൂന്നുപ്രമുഖ കോൺഗ്രസ് നേതാക്കളെ പുറത്താക്കി. വൊർക്കാടി സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇവർ ബിജെപി പിന്തുണ തേടിയതിനെ തുടർന്നാണ് കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

യു.ഡി.എഫ്-എൽ.ഡി.എഫ് സംഖ്യത്തിനെതിരെ കോൺഗ്രസ് -ബിജെപി സഖ്യത്തിനു ചുക്കാൻ പിടിക്കുന്നുവെന്നാണ് ആരോപണം. ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ് വൊർക്കാടി, പത്തു വർഷത്തോളം വൊർക്കാടി ബാങ്ക് പ്രസിഡന്റായിരുന്ന എസ്.അബ്ദുൽ ഖാദർ ഹാജി, ആരിഫ് മച്ചമ്പാടി എന്നിവരെയാണ് കോൺഗ്രസിന്റെ
പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്തിറക്കിയത്.

കോൺ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.സോമപ്പയാണ് പാർട്ടി നടപടി അറിയിച്ചത്. ബാങ്ക് തിരഞ്ഞെടുപ്പിനു യു.ഡി.എഫും എൽ.ഡിഎഫും ചേർന്നുണ്ടാക്കിയ സഖ്യത്തിനെതിരെ ഹർഷാദിന്റെ നേതൃത്വത്തിൽ പ്രബല കോൺഗ്രസ് വിഭാഗം ബിജെപിയുമായി ധാരണയിൽ മത്സരിക്കുന്നുണ്ട്. ഈ ധാരണയ്ക്കു ചുക്കാൻ പിടിക്കുന്നത് പുറത്താക്കിയവരാണെന്ന ആരോപണത്തെ തുടർന്നാണ് പാർട്ടി നടപടി.

അതേ സമയം, അടുത്തിടെ ബാങ്കിൽ നടന്ന രണ്ടു നിയമനങ്ങൾ സംബന്ധിച്ചും വിവാദം ഉയർന്നിട്ടുണ്ട്. നേതാക്കളെ പുറത്താക്കിയതോടെ ബാങ്ക് തെരഞ്ഞെടുപ്പിൽ ബിജെപി-കോൺഗ്രസ് വിമത സഖ്യത്തിനു വിജയ സാധ്യത ഏറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. നാളെയാണ് വോർക്കാടി ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കുന്നത്.

നിലവിൽ സിപിഎം പിന്തുണയോടെ കോൺഗ്രസ് ആണ് ബാങ്ക് ഭരിക്കുന്നത്. 11 അംഗ ഭരണ സമിതിയാണ് വോർക്കാടി സഹകരണ ബാങ്കിലേത്.