തിരുവനന്തപുരം: കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്നാണ് പൊതുവേ പറയാറ്. അതുപോലെയാണ് എൽഡിഎഫ് സർക്കാറിലെ സിപിഐയുടെ കാര്യവും. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണുമ്പോൾ മുട്ടിടിക്കുന്നവരാണ് നേതാക്കളെങ്കിലും സ്വന്തം വീട്ടിലെ ഉമ്മറത്തിരുന്ന് വിടുവാ പറയുന്ന കാര്യത്തിൽ സിപിഐ മുന്നിലാണ്. ഇക്കാര്യം ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോൾ പിണറായിക്കും സർക്കാറിനുമെതിരെ സിപിഐ ഉയര്ത്തുന്ന വിമർശനങ്ങൾ വ്യക്തമാക്കുന്നത്.

ആഭ്യന്തര വകുപ്പിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനമാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങൾ സർക്കാരിനാകെ നാണക്കേടുണ്ടാക്കുകയാണെന്ന് സംസ്ഥാന കൗൺസിലിൽ സംസാരിച്ച നേതാക്കൾ വിമർശനം ഉന്നയിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രീയ റിപ്പോർട്ടിന്റെ രൂപീകരണ ചർച്ചയ്ക്ക് ഇടയിലാണ് ഈ വിമർശനം ഉയർന്നത്. രണ്ടാം പിണറായി സർക്കാരിൽ ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്ന നിലയുണ്ടെന്നും സംസ്ഥാന കൗൺസിലിൽ ആക്ഷേപമുയർന്നു.

സിപിഐ സംസ്ഥാന കൗൺസിലിൽ ആഭ്യന്തരവകുപ്പിന് രൂക്ഷവിമർശനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ചെയ്യുന്ന കാര്യങ്ങൾ സർക്കാരിന് നാണക്കേട് ഉണ്ടാക്കുന്നു. സുരക്ഷയുടെ പേരിൽ റോഡുകളിൽ പൊലീസ് കാട്ടിക്കൂട്ടുന്ന എല്ലാത്തരം പ്രവൃത്തികളും ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നു. ഇതിൽ തിരുത്തൽ വേണമെന്നും രാഷ്്ട്രീയ റിപ്പോർട്ട് രൂപീകരണ ചർച്ചയിൽ ആവശ്യമുയർന്നു. ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്നുവെന്നും വിമർശനം ഉയർന്നു.

സെപ്റ്റംബർ 30 മുതൽ സിപിഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കും. അതിനു മുന്നോടിയായി രാഷ്ട്രീയ റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും തയാറാക്കുന്നതിനുള്ള കൗൺസിൽ യോഗങ്ങളാണ് ഞായറാഴ്ച ആരംഭിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ യോഗം അവസാനിക്കും. നേരത്തെ സിപിഎം ജില്ല സമ്മേളനങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തുടർഭരണം നേടിവന്ന സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനം നിരാശപ്പെടുത്തുന്നുവെന്നായിരുന്നു കാസർകോട് സമ്മേളനത്തിൽ ഉയർന്ന വിമർശനം. യുഡിഎഫ് വിട്ട് മുന്നണിയിലെത്തിയ കേരള കോൺഗ്രസ് എമ്മും എൽജെഡിയും മുന്നണിക്ക് ഗുണമുണ്ടാക്കിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തെ കുറിച്ച് മുന്നണിയിൽ തന്നെ ചർച്ച നടക്കുന്നതിനിടയിലാണ് സിപിഐ കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നത്. തുടർഭരണം നേടി അധികാരത്തിൽ വന്ന സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ വോട്ടു ചെയ്ത ജനങ്ങളെയും ഇടതുപക്ഷ മനസ്സുകളെയും നിരാശപ്പെടുത്തുന്ന സമീപനങ്ങളുണ്ടായിട്ടുള്ളതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത് ധാർഷ്ട്യത്തിലൂടെയാണെന്നായിരുന്നു പത്തനംതിട്ട ജില്ല സമ്മേളനത്തിലുയർന്ന പ്രധാന വിമർശനം. അതിന്റെ തിരിച്ചടിയും സർക്കാർ നേരിട്ടു. കെ റെയിൽ വിഷയം ശബരിമല പോലെ സങ്കീർണമാക്കിയെന്നും സമ്മേളനം വിമർശിച്ചു.ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി കറുത്ത മാസ്‌കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലന്നും വിമർശനമുയർന്നിരുന്നു.

മന്ത്രി വീണ ജോർജിന് ഫോൺ അലർജിയാണെന്നും ഔദ്യോഗിക നമ്പരിൽ വിളിച്ചാലും എടുക്കില്ലെന്നും പത്തനംതിട്ടയിൽ വിമർശനം ഉയർന്നിരുന്നു.ആരോഗ്യ മന്ത്രിക്ക് വകുപ്പിൽ നിയന്ത്രണമില്ല.ശൈലജ ടീച്ചറിന്റെ കാലത്തെ നല്ല പേര് പോയെന്നും നേതാക്കൾ ആരോപിച്ചു. മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും പ്രവർത്തിക്കാത്ത തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോക്കെന്നായിരുന്നു തിരുവനന്തപുരത്ത് അംഗങ്ങൾ ഉയർത്തിയ വിമർശനം.

പി.കെ.വാസുദേവൻ നായരെയും ഇ.കെ.നായനാരെയും പോലുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഭരിച്ച നാടാണ് ഇതെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു.എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാർ എന്ന ബ്രാൻഡിങ് ചെയ്യുകയാണെന്നും സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. ഇങ്ങനെയൊരു ബ്രാൻഡിങ്ങിന് സിപിഎം ബോധപൂർവം ശ്രമിക്കുന്നുവെന്നാണ് പ്രതിനിധികളുടെ ആരോപണം.