കണ്ണൂർ: സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ കുറ്റാരോപിതനായ ആകാശ് തില്ലങ്കേരിക്ക് സംരക്ഷണം നൽകുന്നത് സി.പി. എമ്മാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ആരോപിച്ചു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ. ഡിവൈഎഫ്ഐ നേതാവ് ഷാജർ ആകാശുമായി വേദിപങ്കിട്ടത് ഇതിനു ഉദാഹരണമാണ്. ലഹരിസംഘമായി ഡി.വൈ. എഫ്. ഐ അധ:പതിച്ചതിൽ ദുഃഖമുണ്ട്. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തെ തള്ളിപറയുന്നതും സംരക്ഷിക്കുന്നതും സി.പി. എമ്മാണെന്നതു വിചിത്രമായ കാര്യമാണ്. ഇതേ പോലെ ജയിലിനകത്തുകൊടിസുനി സി.പി. എമ്മിന്റെ സംരക്ഷണത്തിൽ കേ്വേട്ടഷൻ വ്യവസായം നടത്തി വരികയാണ്.

കൊടിസുനിക്ക് തണലൊരുക്കുന്നതും സി.പി. എമ്മാണെന്നും സുധാകരൻ ആരോപിച്ചു.കണ്ണൂരിൽ രണ്ടു ഉന്നതനേതാക്കൾ തമ്മിലുള്ള പാർട്ടിക്കുള്ളിലെ ഏറ്റുമുട്ടൽ ശക്തമായിരിക്കവേ സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ ആകാശ് തില്ലങ്കേരിയുമായി വേദിപങ്കിട്ട് ഡിവൈഎഫ്ഐ നേതാവ്. ആന്തൂരിലെ വൈദേകം ആയുർവേദ റിസോർട്ടിൽ ഭാര്യയ്ക്കും മകനും നിക്ഷേപമുണ്ടെന്ന പേരിൽ ഇ.പി ജയരാജനെതിരെ ആരോപണമുന്നിയച്ച പി.ജയരാജനെതിരെ ഇ.പിയെ അനുകൂലിക്കുന്നവർ സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി തുടരുന്ന ബന്ധങ്ങളെ കുറിച്ചും ആരോപണമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിരിമുറുക്കം കൂട്ടിക്കൊണ്ടു പി.ജയരാജന്റെ അതീവവിശ്വസ്തരിലൊരാളായ യുവ നേതാവ് ആകാശ് തില്ലങ്കേരിയുമായി വേദിപങ്കിട്ടത്.

കണ്ണൂർ സി.പി. എമ്മിൽ ഉൾപാർട്ടിപോര് കൊടുമ്പിരികൊള്ളവെ സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനും പി.ജയരാജന്റെ കടുത്ത ആരാധകനുമായ
ആകാശ് തില്ലങ്കേരിക്ക് ക്രിക്കറ്റ് ടൂർണമെന്റിൽ ട്രോഫി സമ്മാനിച്ച ഡി. വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റി നേതാവിന്റെ നടപടി വിവാദമായിരിക്കുന്നത്.
തില്ലങ്കേരി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ചാംപ്യന്മാരായ സി.കെ ജി വഞ്ചേരിയുടെ ട്രോഫിയാണ് ഡി.വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റിയംഗം ഷാജറിൽ നിന്നും സ്വർണക്കടത്ത് കേസിലെ വിവാദനായകനായ ആകാശ് തില്ലങ്കേരിയുംഷാൻ ബാവയും ഏറ്റുവാങ്ങിയത്. കണ്ണൂർ ജില്ലയിലെ പി.ജെയ്ക്കു അനുകൂലമായി സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്ന സൈബർ പോരാളി കൂടിയാണ് ആകാശ് തില്ലങ്കേരി.

സ്വർണക്കടത്ത് കേസിലെ പ്രതിയായ അർജുൻ ആയങ്കിക്കെതിരെയും ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകുന്ന ആകാശ് തില്ലങ്കേരിക്കെതിരെയും ഡി.വൈ. എഫ്. ഐയുടെ നേതൃത്വത്തിൽ പദയാത്രകളും ബോധവൽക്കരണപരിപാടികളും നടത്തിയിരുന്നു. സോഷ്യൽമീഡിയയിലൂടെ ഡി. വൈ. എഫ്. ഐയുടെ അന്നത്തെ ജില്ലാ പ്രസിഡന്റ് മനുതോമസ് സംഘടനയുടെ രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുവെന്ന ആരോപണവുമായി ആകാശ് തില്ലങ്കേരി രംഗത്തുവന്നതോടെ അന്നത്തെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിന് രോഖമൂലം അന്നു ജില്ലാസെക്രട്ടറിയായിരുന്ന ഷാജർ പരാതി നൽകുകയായിരുന്നു. എന്നാൽ മനുതോമസിനെ പിന്നീട് ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും പിന്നീട് നടന്ന സമ്മേളനത്തിൽ ഒഴിവാക്കി. സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതനായ ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ടതിനെ കുറിച്ചു കേന്ദ്രകമ്മിറ്റിയംഗമായ എം. ഷാജർ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിന്നീട് പറയാമെന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്.

ഇതിനിടെ അഴീക്കോട് തനിക്കനുകൂലമായി ഉയർത്തിയ ഫ്ളക്സ് അഴിക്കാൻ നിർദ്ദേശിച്ചുപി.ജയരാജൻരംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയിൽ ഭിന്നതയുണ്ടെന്നു വരുത്തിതീർക്കാനാണെന്ന വലതുപക്ഷ മാധ്യമ ശ്രമമാണ് ഇതിന് പിന്നിലെന്ന് പി.ജയരാജൻ തന്റെ ഫെയ്സ് ബുക്ക് പേജിൽ ചൂണ്ടിക്കാട്ടി.അതിനു വേണ്ടി പല തന്ത്രങ്ങളും അവർ സ്വീകരിക്കും. സ്വയം പോസ്റ്ററൊട്ടിച്ചു വാർത്തയാക്കുന്ന നാടാണിത്. അതുകൊണ്ടു തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണമെന്നും തന്റെ പേരിൽ ഉയർത്തിയ ഫ്ളക്സ് ബോർഡ് നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി. ജയരാജൻ അറിയിച്ചു.സി.പി. എം ശക്തി കേന്ദ്രമായ അഴീക്കോട് കാപ്പിൽ പീടികയിലാണ് പി. ജയരാജ അനുകൂലികൾ ബോർഡ് സ്ഥാപിച്ചത്.

ജയരാജന്റെ ചിത്രത്തിന് താഴെയായി ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണമെന്നും ഒന്ന് വർഗ്ഗ ശത്രുവിന് നേരേയും രണ്ട് പിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇ.പി. ജയരാജനെതിരായ പി. ജയരാജന്റെ പരാതി പിഴക്കുന്ന നേതൃത്വത്തിനെതിരെയുള്ളതാണെന്ന ന്യായീകരണമാണ് പിജെ അനുകൂലികൾ ഉയർത്തുന്നത്.സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റംഗവും ഐ. ആർ.പി.സി ചെയർമാനുമായ എം. പ്രകാശന്റെ അഴീക്കോട് കാപ്പിലെ പീടികയ്ക്കടുത്തെ വീടിനടത്താണ് പി. ജയരാജന് അനുകൂലമായി ബോർഡുയർന്നത്.നിരവധിതവണ സി.പി. എമ്മിൽ ഒതുക്കപ്പെട്ട പി.ജയരാജൻ അനുകൂലസാഹചര്യം ലഭിച്ചപ്പോൾ വീണ്ടും ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്നത് അദ്ദേഹത്തെ ആരാധിക്കുന്ന പ്രവർത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ഇ.പി ജയരാജനെതിരെ അദ്ദേഹം തൊടുത്തുവിട്ട ആരോപണ ശരങ്ങൾ പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെങ്കിലും ജയരാജൻ പഴയ വീര്യത്തോടെ പോരാടാനിറങ്ങിയത് അദ്ദേഹത്തിന്റെ ആരാധകരായ പ്രവർത്തകരെ ആവേശഭരിതമാക്കിയിട്ടുണ്ട്. ഒരുകാലത്ത് കണ്ണൂരിലെ പാർട്ടിയുടെ അവസാനവാക്കായിരുന്നു പി.ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരുകാലത്തെ അതീവവിശ്വസ്തരിൽ ഒരാളായ ഇ.പി ജയരാജന്റെ നേതൃത്വത്തിലാണ് പി.ജെയെ ചവിട്ടി താഴ്‌ത്തിയതെന്ന അതൃപ്തി പി.ജെ ആർമിക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കുമുണ്ട്.