കണ്ണൂർ: മന്ത്രിസഭയിലെ രണ്ടാമനായി പോയ എം.വി ഗോവിന്ദന് പാർട്ടിയിലെ ഒന്നാമനായി തിരിച്ചെത്തിയപ്പോൾ കണ്ണൂരിൽ പ്രവർത്തനകരും നേതാക്കളും നൽകിയത് ആവേശകരമായ സ്വീകരണം. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് ശേഷം കണ്ണൂരിലെത്തിയ എംവി ഗോവിന്ദന് ഇന്ന് പുലർച്ചെ രാവിലെ6.30 നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയത്.

അദ്ദേഹത്തെ വരവേൽക്കാൻ പാർട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിൽ നേതാക്കളുടെയും പ്രവർത്തകരുടെയും നിരതന്നെയെത്തിയിരുന്നു. ഒന്നേകാൽ വർഷം മുൻപ് നിങ്ങൾ ഇതുപോലൊരു സ്വീകരണം എനിക്കിവിടെ നൽകിയിരുന്നു. അതു സംസ്ഥാനമന്ത്രിയായി ചുമതലയേറ്റു കണ്ണൂരിലേക്ക് വരുമ്പോഴായിരുന്നു. ഏറ്റവും ഒടുവിൽ ഇവിടെ നിന്നും അങ്ങോട്ടുപോകുമ്പോഴും മന്ത്രിയായിരുന്നു.

ഇപ്പോൾ തിരിച്ചുവരുന്നത് പാർട്ടി ഏൽപ്പിച്ച മറ്റൊരു പ്രധാനചുമതലക്കാരനായിട്ടാണെന്നും കണ്ണൂർ റെയിൽവേസ്റ്റേഷനിൽ നടന്ന ഹ്രസ്വമായ സ്വീകരണപരിപാടിയിൽ അദ്ദേഹം പറഞ്ഞു.'ജനങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരു നേതൃത്വവും കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടാവില്ല. പ്രസ്ഥാനത്തിന്റെ അടിത്തറ രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച നേതാക്കളുടെ നാടായ കണ്ണൂരിൽ നിന്ന് തന്നെയാണ് ഞാനും രൂപപ്പെട്ടത്. എ.കെ.ജിയും നായനാരും അഴീക്കോടനും ചടയനും സി.കണ്ണനും എ.വി കുഞ്ഞമ്പുവുമെല്ലാംകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കണ്ണൂർ നൽകിയ സംഭാവനയാണ്. വ്യക്തിപരമായി ഒരു വെല്ലുവിളിയും പുതിയ ചുമതലയിൽ ഏറ്റെടുക്കേണ്ടതില്ല.

എന്നാൽ രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികളെ നേരിടാൻ പാർട്ടിയെയും ഇടതുമുന്നണിയെയും മുന്നണി സർക്കാരിനെയും ജനങ്ങളെയാകെയും ഒന്നിച്ചു നിർത്തി നേരിടുകയെന്നത് പുതിയ ചുമതലയിലെ പ്രധാനവെല്ലുവിളിയാണെന്ന് കണ്ണൂർ റെയിൽവേസ്റ്റേഷനിൽ നൽകിയ സ്വീകരണ പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.

റെയിൽവേസ്റ്റേഷനിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയെ സ്വീകരിക്കാൻ സി.പി. എംജില്ലാസെക്രട്ടറി എം.വി ജയരാജൻ, വി.ശിവദാസൻ എംപി, രാമചന്ദ്രൻകടന്നപ്പള്ളി എംഎൽഎ, എൻ. ചന്ദ്രൻ, ടി.വി രാജേഷ്, കെ.പി സഹദേവൻ, ടി.കെ ഗോവിന്ദൻ, ബിജുകണ്ടക്കൈ, പി.കെ ശ്യാമള,പി.പുരുഷോത്തമൻ, കെ.പി സുധാകരൻ, എൻ. അനിൽകുമാർ, എം.ഷാജർ തുടങ്ങിയവർ എത്തിയിരുന്നു.

തുടർന്ന് ഇന്നലെ രാവിലെ പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിലും അദ്ദേഹം പങ്കെടുത്തു. മനേക്കരയിൽ കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെയും സന്ദർശിച്ചു.കമ്പിലിൽ നടന്ന ചടയൻ അനുസ്മരണത്തിലും എം.വി ഗോവിന്ദൻ പങ്കെടുത്തു.