കൊച്ചി: ഇഡി ഇപ്പോൾ കേരളത്തിൽ നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് സിപിഎം നേതാവ് പി ജയരാജൻ. സഹകരണ ബാങ്കുകളിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ തകർക്കുക അതാണ് അവരുടെ അജണ്ട. ഇഡിക്ക് നിർദേശങ്ങൾ നൽകുന്നത് ഒരു നടനാണെന്നും അദ്ദേഹത്തിന്റെ നാട്യങ്ങൾ അനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

'തൃശൂർ എടുക്കാൻ പോയിട്ട് പരാജയപ്പെട്ടായളാണല്ലോ ഇനി കണ്ണൂർ എടുക്കാൻ വരുന്നത്. കരുവന്നൂർ ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയത് ഇഡിയാണോ?. ബാങ്കിലെ ക്രമക്കേട് കണ്ടെത്തി ബിനാമി ലോൺ സംബന്ധിച്ച് കൃത്യമായ നിലപാടുകൾ സ്വീകരിച്ച് നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകുന്നത് കേരളത്തിലെ സഹകരണവകുപ്പും തുടർന്ന് സംസ്ഥാന സർക്കാരുമാണ്. ഇഡി ഇപ്പോൾ കേരളത്തിൽ നടത്തുന്നത് രാഷ്ട്രീയ നാടകമാണ്. സഹകരണബാങ്കുകളിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ തകർക്കുക അതാണ് അവരുടെ അജണ്ട.

തൃശൂരിൽ അഭിനയിക്കുന്ന ഒരു വ്യക്തി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ആ നടനിപ്പോ ഇഡിക്ക് മാർഗനിർദ്ദേശം നൽകുന്നു. ഇനി ഇഡി കണ്ണൂരിലേക്ക് വരുന്നു. ഇന്ന ബാങ്കിലേക്ക് പോകും എന്നാണ് പറയുന്നത്. ഇയാൾ ഇഡിയുടെ മേലെയുള്ള ഉദ്യോഗസ്ഥനാണോ?. അദ്ദേഹത്തിന്റെ നാട്യം സർക്കാർ വിരുദ്ധ വികാരം ഉണ്ടാക്കി നേട്ടം ഉണ്ടാക്കുകയാണ്. അത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്' ജയരാജൻ പറഞ്ഞു

'ഇഡിക്ക് നിയമപരമായിട്ടുള്ള അധികാരമെന്താണെന്ന് പ്രേക്ഷകരെ അറിയിക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. കള്ളപ്പണം കണ്ടെത്തുക, കള്ളപ്പണം കണ്ടകെട്ടുക അതാണ് ഇഡി ചെയ്യുന്നത്. കള്ളപ്പണവേട്ടയുടെ പേര് പറഞ്ഞിട്ട് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയിട്ടുള്ള പതിനായിരിക്കണക്കിന് ചെറുകിട നിക്ഷേപന്മാർക്ക സഹകരണപ്രസ്ഥാനത്തിലുള്ള വിശ്വാസം തകർക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്. അതിനൊപ്പമാണ് വലതുപക്ഷ മാധ്യമങ്ങൾ, മുഖ്യമന്ത്രി നിക്ഷേപകർക്ക് കൃത്യമായ ഉറപ്പ് നൽകിയിട്ടുണ്ട്. സഹകരണബാങ്കിൽ നിക്ഷേപിച്ചവർക്ക് ചില്ലിക്കാശുപോലും പോകില്ലെന്ന്. നോട്ടുനിരോധിച്ചപ്പോഴും സിപിഎം നേതാക്കളുടെ കള്ളപ്പണം നിക്ഷേപിച്ചത് സഹകരണ ബാങ്കിലാണെന്ന് വലിയ പ്രചാരണം നടത്തിയിരുന്നു'

'കരുവന്നൂർ ബാങ്കിലടക്കം തട്ടിപ്പിനിരയാവർക്ക് നിക്ഷേപം തിരിച്ചുകൊടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.മുസ്ലിം ലീഗിന്റെ മുൻ എംഎൽഎയാണ് കാസർഗോഡ് ഫാഷൻ ജൂവലറി തട്ടിപ്പ് നടത്തിയത്. ബഡ്‌സ് നിയമപ്രകാരം കേസെടുത്തിട്ടുമുണ്ട്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് നടന്നു. ഇവിടെയെല്ലാം നിക്ഷേപകർക്ക് പണം തിരിച്ചുകൊടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയിട്ടുള്ളത്' പി ജയരാജൻ കൂട്ടിച്ചേർത്തു.