കോഴിക്കോട്: ഫലസ്തീൻ വിമോചന പ്രസ്ഥാനവുമായുള്ള തന്റെ നിലപാടുകൾ വിശദീകരിച്ചു കോൺഗ്രസ് എംപി ശശി തരൂർ. കോഴിക്കോട് കെപിസിസി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കവേയാണ് താൻ എന്നും ഫലസ്തീൻ ജനതക്കൊപ്പമാണെന്ന് തരൂർ ആവർത്തിച്ചത്. അതേസമയം ഹമാസിനെ പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. താൻ എന്നും ഫലസ്തീൻ ജനതക്കൊപ്പമാണെന്ന് തരൂർ വ്യക്തമാക്കി. മുസ്ലിം ലീഗ് പരിപാടിയിലെ തന്റെ പ്രസംഗം വിവാദമാക്കിയവർക്ക് മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്.

താൻ ഫലസ്തീൻ ജനതക്കൊപ്പമാണെന്നും ചിലർ തെറ്റിദ്ധാരണ പ്രചരിപ്പിക്കാൻ ശ്രമം നടത്തിയെന്നും തരൂർ പറഞ്ഞു. തന്റെ പ്രസംഗം ആർക്ക് വേണമെങ്കിലും പരിശോധിക്കാം. താൻ ആ സമയത്തും അതിന് മുമ്പും ശേഷവും പറഞ്ഞത് ഫലസ്തീൻ ജനതയ്ക്കൊപ്പമാണെന്നാണ്. അത് തന്നെയാണ് കോൺഗ്രസ് പാർട്ടിയുടെയും തന്റെയും നിലപാടെന്നും തരൂർ പറഞ്ഞു.

മൃഗീയമായ ആക്രമണമാണ് ഗസ്സയ്ക്ക് നേരെ നടക്കുന്നത്. ഇസ്രയേലിന്റെ ബോംബ് ആക്രമണത്തെ ഒരിക്കലും പിന്തുണയ്ക്കാൻ കഴിയില്ല. എല്ലാ അർഥത്തിലും സാധാരണക്കാരെ ലക്ഷ്യം വെക്കുകയാണ്. യാസർ അറഫാത്തിന്റെ കബറിടത്തിൽ പ്രണാമമർപ്പിച്ചയാളാണ് താൻ, ഫലസതീൻ വിഷയം തനിക്കറിയാം ഈ വിഷയത്തെകുറിച്ച് ആരും തന്നെ പഠിപ്പിച്ച് തരേണ്ട കാര്യമില്ലെന്നും തരൂർ പറഞ്ഞു.

29 വർഷം ഐക്യരാഷ്ട സഭയിൽ സമാധാനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് താൻ. യുഗോസ്ലോവ്യ സമാധാന വിഷയത്തിൽ അടക്കം സജീവ ഇടപെടൽ നടത്തിയിരുന്നു. അക്കാലത്ത് യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നനൊപ്പം ഫലസ്തീൻ വിമോചന മുന്നണി നേതാവ് യാസർ അറാഫത്തിനെ അഞ്ചാറ് തവണ നേരിൽ കണ്ടിരുന്നു. അന്നെല്ലാം അദ്ദേഹം തന്റെ ജ്യേഷ്ട സഹോദരിയെ പോലയാണ് ഇന്ദിരാഗാന്ധിയെ കാണുന്നതെന്നാണ് തന്നോട് പറഞ്ഞത്. അദ്ദേഹം മരിച്ചപ്പോൾ റാമല്ലയിലെ കബർസ്ഥാനിൽ പോയി പ്രണാണം അർപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഫലസ്തീൻ വിഷയത്തെ കുറിച്ച് തന്നെയാരും പഠിപ്പിച്ചു തരേണ്ട കാര്യമില്ല. - തരൂർ വ്യക്തമാക്കി.

റാമല്ലയിലും ടെൽ അവീവിലും അംബാസിഡർമാരുള്ള രാജ്യമാണ് ഇന്ത്യ. അറബ് രാജ്യങ്ങൾ കൂടാതെ പിഎൽഒയെ അംഗീകരിച്ച ആദ്യരാജ്യവും ഇന്ത്യയയാിരുന്നു. എന്നാൽ, അങ്ങനെള്ളപ്പോഴാണ് മോദി സർക്കാർ നമ്മുടെ വിദേശകാര്യ പോളിസിയെ മാറ്റുന്നത്. ഐക്യരാഷ്ട്ര സഭയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട പ്രമേയത്തെ നമ്മൾ പിന്തുണച്ചു വോട്ടു തചെയ്തില്ല. ഇത് ഇന്ത്യക്കാർക്കും കോൺഗ്രസിനും സഹിക്കാൻ കഴിയുന്ന കാര്യമല്ല. വെടിനിർത്തൽ എന്നു പറഞ്ഞാൽ ഏതാനും ദിവസത്തേക്ക് മാത്രമാണെന്ന് അറിയാം. എന്നിട്ടും അതിനെ ഇന്ത്യ പിന്തുണക്കാതിരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.

ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഇരു രാജ്യങ്ങളിലും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാനാകണമെന്നും തരൂർ പറഞ്ഞു. ഈ 45 ദിവസം കൊണ്ട് ഗസ്സയിൽ വലിയ മനുഷ്യ ദുരന്തമാണ് ഉണ്ടായതെന്നും തരൂർ ചൂണ്ടിക്കാട്ടി. 5500 കുട്ടികൾ മാത്രം കൊല്ലപ്പെട്ടു, നാലായിരത്തിലേറെ സ്ത്രീകളും കൊല്ലപ്പെട്ടു. ഇതെല്ലാം വെറും 45 ദിവസത്തെ കണക്കാണ്. അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് ഗസ്സയിൽ സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു മൃഗീയമായ ആക്രമണം തന്നെയാണ് ഗസ്സയിൽ നടന്നത്. കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുന്നു. റഷ്യ - യുക്രൈൻ യുദ്ദത്തിൽ രണ്ട് വർഷത്തിനിടെ 15,000 പേർ മരിച്ചു. എന്നാൽ, ഗസ്സയിൽ ഇത്രയും പേർ വെറും 45 ദിവസം കൊണ്ട് കൊല്ലപ്പെട്ടു. എല്ലാ വിധത്തിലും സാധാരണക്കാരെ ലക്ഷ്യമാക്കി കൊല്ലുകയാണ് ചെയ്യുന്നത്. ഇത് മനുഷ്യത്വ രഹിതവും അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരുമാണ്. ജനീവ കൺവെൻഷൻ ധാരണകൾ അടക്കം അട്ടിമറിക്കപ്പെട്ടുവെന്നും തരൂർ ചൂണ്ടിക്കാട്ടി.

ഗസ്സയിൽ 48 മാധ്യമപവർത്തകരാമ് കൊല്ലപ്പെട്ടത്. ഇപ്പോൾ മാധ്യമപ്രവർത്തകർ ഈജിപ്തിലേക്ക് മാറേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ ഫലസ്തീൻ അനുകൂലമായി റാലികളാണ് നടന്നത്. ഈ മൃഗീയമായ ബോംബാക്രമണം നിർത്തണം എന്നതാണ് ലോകത്തിന്റെ ആവശ്യം. ഇപ്പോൾ വെടിനിർത്തൽ പ്രഖ്യാപിച്ചത് തടവുകാരെ കൈമാറാൻ വേണ്ടിയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും ബോംബ് വീണിട്ടുണടെന്ന് ഓർക്കണം. ഇതൊരു മുസ്ലിം വിഷയം മാത്രമല്ല. ജനിച്ച മണ്ണിൽ സ്വാതന്ത്ര്യത്തോടെ താമസിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടമാണ്. ഫലസ്തീനൊപ്പം എന്നതാണ് കോൺഗ്രസിന്റെയും തന്റെയും നിലപാട്.

കോൺഗ്രസ് ഛത്തീസ്‌ഗഡിലും മധ്യപ്രദേശിലും ഈ വിഷയം പ്രസംഗിക്കുന്നില്ലെന്ന് ആരോ പറഞ്ഞു. അത് തെറ്റാണ്. സോണിയ ഗാന്ധി ദേശീയ പത്രത്തിൽ പാർട്ടി നിലപാട് ആവർത്തിച്ചു ലേഖനം എഴുതിയിരുന്നു. പ്രിയങ്ക ഗാന്ധിയും ഈ വിഷയം തെരഞ്ഞെടുപ്പു വേദിയൽ സംസാരിച്ചു. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ നിലപാടും ഫലസ്തീനൊപ്പം എന്നതാണ്. മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്രുവും മുതൽ മാറ്റമില്ലാത്ത നിലപാടാണ് കോൺഗ്രസിന്റേത്. ഫലസ്തീൻ ജനങ്ങൾക്ക് സ്വതന്ത്രരാജ്യം സ്ഥാപിക്കാൻ അവകാശമുണ്ട്. ഈ സംഘർഷം സമാധാനത്തോടെ അവസാനിക്കണം. ലോകത്തിന്റെ പിന്തുണയോടെ രണ്ട് രാജ്യങ്ങൾ സ്ഥാപിക്കപ്പെടണം. ഇതാണ് എക്കാലവും കോൺഗ്രസ് നിലപാടെന്നും തരൂർ ചൂണ്ടിക്കാട്ടി.