ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നൽകിയ മാനനഷ്ടക്കേസിൽ റിപ്പബ്ലിക് ടി.വിക്കും അർണബ് ഗോസ്വാമിക്കും ഡൽഹി കോടതി സമൻസ് അയച്ചു. സമൻസ് അയച്ചുകൊണ്ടുള്ള ഉത്തരവ് ഡൽഹിയിലെ സാകേത് കോടതിയിലെ അഡീഷണൽ സിവിൽ ജഡ്ജി ശീതൾ ചൗധരി പ്രധാൻ പാസാക്കി. വിഷയം പരിഗണിക്കുന്നത് 2022 ജനുവരി 3ലേക്ക് മാറ്റി.

ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ ചാനലിലോ വെബ്‌സൈറ്റിലോ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ചാനലിനെ സ്ഥിരമായും നിർബന്ധിതമായും വിലക്കണമെന്നും ആവശ്യപ്പെട്ടാണ് പോപ്പുലർ ഫ്രണ്ട് കേസ് ഫയൽ ചെയ്തത്.

അസമിലെ ദരാംഗ് വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വിയുടെ രണ്ട് വാർത്താ റിപ്പോർട്ടുകൾക്കെതിരെയാണ് കേസ്. റിപ്പബ്ലിക് ടിവിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച 'ദരാംഗ് ഫയറിങ്: പ്രതിഷേധത്തിനായി ജനക്കൂട്ടത്തെ അണിനിരത്തിയെന്നാരോപിച്ച് പി.എഫ്.ഐ ബന്ധമുള്ള 2 പേർ അറസ്റ്റിൽ, ' എന്ന തലക്കെട്ടിലുള്ള വാർത്തയ്ക്കും അതേ വാർത്തയിൽ റിപ്പബ്ലിക് ടി.വി ടെലികാസ്റ്റ് ചെയ്ത 'അസം കലാപന്വേഷണം: രണ്ട് പി.എഫ്.ഐക്കാർ അറസ്റ്റിൽ' റിപ്പോർട്ടിനെതിരേയുമാണ് കേസ്.

സംഭവത്തിൽ അറസ്റ്റിലായ എം.ഡി. അസ്മത്ത് അലി, എംഡി ചന്ദ് മമൂദ് എന്നിവർ പി.എഫ്.ഐ അംഗങ്ങളോ പി.എഫ്.ഐയുമായി ഒരു തരത്തിലും ബന്ധമുള്ളവരോ അല്ലെന്നാണ് റിപ്പോർട്ട്.