കണ്ണൂർ: സി.കെ ജാനുവിന് പണം കൊടുത്ത കേസിൽബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് ജെ.ആർ.എസ് സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് ഇതു സംബന്ധിച്ചുള്ള മുഴുവൻ തെളിവുകളും തന്റെ കൈവശമുണ്ടെന്നും കോടതിയിൽ ഹാജരാക്കുമെന്നും പ്രസീത പറഞ്ഞു.

സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള ഉത്തരവ് കൽപ്പറ്റ കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷറർ പ്രസീത അഴീക്കോട് പറഞ്ഞു.കെ.സുരേന്ദ്രനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നെന്ന് കൂടുതൽ വ്യക്തമാവുകയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രസീത പറഞ്ഞു.

സുൽത്താൻ ബത്തേരിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സി.കെ. ജാനുവിന് സുരേന്ദ്രൻ 50 ലക്ഷം രൂപ നൽകിയെന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ ഹർജിയിൽ കൽപ്പറ്റ കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

തെളിവുകളെല്ലാം ഞങ്ങളുടെ കൈയിലുണ്ടെന്നും അതുവച്ച് അന്വേഷണവുമായി സഹകരിച്ച് പോകാനാണ് തീരുമാനമെന്നും പ്രസീത പറഞ്ഞു.പ്രസീതയുടെ വെളിപ്പെടുത്തലോടെ സുരേന്ദ്രനെതിരെ കൂടുതൻ തെളിവുകൾ പുറത്തു വരുമെന്നുറപ്പായിട്ടുണ്ട്.പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ സിപിഎം നേതാവ് പി.ജയരാജനാണെന്ന് നേരത്തെ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു.എന്നാൽ പി.ജയരാജനുമായി ഈ വിഷയത്തിൽ കൂടിക്കാഴ്‌ച്ച നടത്തിയിട്ടില്ലെന്നായിരുന്നു പ്രസീത അഴീക്കോടിന്റെ വിശദീകരണം.