തിരുവനന്തപുരം: നടൻ ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദൂരൂഹതയെന്ന് കുടുംബം ആരോപിക്കുമ്പോഴും പൊലീസ് ഒന്നും ചെയ്യുന്നില്ല. ഗാർഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രാജൻപി ദേവിന്റെ മകളുടെ ഭർത്താവ് അറിയപ്പെടുന്ന ബാർ മുതലാളിയാണ്. കേരളാ കോൺഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ അധ്യക്ഷൻ എന്നു പറയുന്ന എലഗന്റ് ബിനോയ്. അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കുമോ എന്ന ഭയവും വീട്ടുകാർക്കുണ്ട്.

ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണിക്കെതിരേ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷഷനിൽ പരാതി നൽകിയിരുന്നു. അതിന് ശേഷമാണ് മരണമുണ്ടായത്. ബുധാനാഴ്ച നൽകിയ പരാതിയിൽ പൊലീസ് നടപടിയൊന്നും എടുത്തില്ല. പരാതി ഇപ്പോൾ അങ്കമാലി പൊലീസിന് കൈമാറുകയും ചെയ്തു.

സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ ഉണ്ണി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു രേഷ്മ പറഞ്ഞു. തുടക്കത്തിൽ പ്രിയങ്ക ഒന്നും തന്നെ വീട്ടിൽ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്നും രേഷ്മ പറഞ്ഞു. പക്ഷേ പരാതി കൊണ്ടും കാര്യമുണ്ടായില്ല. ഭീഷണി കൂടി. ഇതാണ് മരണകാരണമെന്നാണ് പ്രിയങ്കയുടെ വീട്ടുകാരുടെ നിലപാട്.

''പ്രണയവിവാഹമായിരുന്നു അവരുടേത്. തുടക്കത്തിൽ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കുറച്ച് കാലങ്ങൾക്ക് ശേഷം ഉണ്ണി ഓരോ ആവശ്യത്തിനായി ചേച്ചിയുടെ ആഭരണങ്ങളടക്കം വിറ്റഴിച്ചു. ഇടയ്ക്കിടെ പണം ആവശ്യപ്പെടുമായിരുന്നു. ഇയാൾ ചോദിക്കുന്ന പണം മുഴുവൻ കുഞ്ഞമ്മ (പ്രിയങ്കയുടെ അമ്മ) അയച്ചു കൊടുക്കുമായിരുന്നു. ഈ പ്രശ്നങ്ങളൊന്നും തുടക്കത്തിൽ ചേച്ചി ഞങ്ങളോട് പറഞ്ഞിരുന്നില്ല-രേഷ്മ പറയുന്നു.

എല്ലാം വിറ്റ് തുലച്ച് ഒന്നും ഇല്ലാതെയായപ്പോൾ ചേച്ചിയെ ആ വീട്ടിൽ നിന്ന് അടിച്ചിറക്കുകയായിരുന്നു. ക്രൂരമായി മർദ്ദിച്ചു. മുതുകിൽ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്. മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ ചിലത് അവൾ തന്നെ റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. വെമ്പായത്തെ വീട്ടിൽ തിരിച്ചുവന്നതിന് ശേഷമാണ് ചേച്ചി പരാതി കൊടുത്തത്-രേഷ്മ പറയുന്നു.

കേസുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു അവളുടെ തീരുമാനം. അതിനിടെ അവളുടെ ഫോണിൽ ഏതോ ഒരു കോൾ വന്നു. അത് അവളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്. ഉണ്ണിക്ക് തക്കതായ ശിക്ഷ ലഭിക്കണം''- രേഷ്മ പറഞ്ഞു. എലഗന്റ് ബിനോയിയുടെ സ്വാധീനത്തെ കുറിച്ച് പ്രിയങ്കയ്ക്ക് അറിയാം. ഈ ചിന്തകളും മരണത്തിലേക്ക് നയിച്ചോ എന്നാണ് സംശയം.

അതിനിടെ ആത്മഹത്യയ്ക്ക് മാത്രമേ എഫ് ഐ ആർ ഇടുകയുള്ളൂവെന്ന നിലപാടിലാണ് വട്ടപ്പാറ പൊലീസ്. മർദ്ദന കേസ് അങ്കമാലിയിലേക്ക് നൽകിയെന്നാണ് വിശദീകരണം. എന്നാൽ ആത്മഹത്യാ കേസിനൊപ്പം ഇതും അന്വേഷിക്കാം എന്ന നിലപാടിലാണ് അങ്കമാലി പൊലീസ്. രേഖാ മൂലം എഴുതി നൽകിയാലേ അന്വേഷിക്കൂവെന്നും പറയുന്നു. ഇതിനെല്ലാം പിന്നിൽ ഇടതു രാഷ്ട്രീയത്തിൽ എലഗന്റ് ബിനോയിക്കുള്ള സ്വാധീനമാണെന്ന സൂചനയും ശക്തമാണ്.

വില്ലനായി എത്തി സ്വഭാവനടനായി തിളങ്ങി അവസാനകാലങ്ങളിൽ കോമഡിയിലൂടെ പ്രേക്ഷകനെ ചിരിപ്പിച്ച നടനാണ് രാജൻ പി ദേവ്. ക്രൗര്യത്തിന്റെ നേർരൂപമായ വില്ലനായും നോട്ടത്തിൽ പോലും ഹാസ്യം നിറച്ച് ചിരിപ്പിച്ചും കടന്നുപോയ രാജൻ പി ദേവ് ഇപ്പോഴും മലയാളി മനസുകളിലുണ്ട്. അദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമാ രംഗത്താണുള്ളത്. ആടിലെ പരിഷ്‌കാരി ബാസ്റ്റിൻ പത്രോസായി എത്തിയ ഉണ്ണി രാജൻ പി ദേവാണ് ഇവിടെ വിവാദത്തിൽ കുടുങ്ങുന്നത്.

മിഥുൻ മാനുവൽ ഒരുക്കിയ ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി തുടങ്ങിയ സിനിമകളിലൂടെ ഉണ്ണി ശ്രദ്ധേയനായി.