ഇസ്താംബുൾ: ലോകത്ത് ഏറ്റവും മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞ രാജ്യങ്ങളിൽ ഒന്നായി വിലയിരുത്തുന്ന് കിം ജോങ് ഉൻ ഭരിക്കുന്ന ഉത്തര കൊറിയ ആണ്. എന്നാൽ, ഈ ഉത്തര കൊറിയയെയും കടത്തിവെട്ടാൻ ഒരുങ്ങുന്ന വിധത്തിലാണ് തുർക്കി പ്രസിഡന്റ് എർഗോദന്റെ നീക്കങ്ങൾ. ഒരിക്കൽ ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം ആയിരുന്ന തുർക്കി ഇന്ന് അടിമുടി ഏകാധിപത്യത്തിലാണ്. പ്രസിഡന്റിന് എതിരായി വിമർശനം ഉന്നയിക്കുന്നവരെ മുന്നറിയിപ്പില്ലാതെ ജയിലിൽ അടക്കുന്നതാണ് ഇവിടുത്തെ സ്ഥിരം ശൈലി.

ഏറ്റവും ഒടുവിൽ എർദോഗനെ വിമർശിച്ച പ്രമുഖ മാധ്യമപ്രവർത്തകയെ തടവിലാക്കി തുർക്കി. രാജ്യത്തെ ടെലിവിഷൻ രംഗത്തെ പ്രധാന മാധ്യമപ്രവർത്തകരിലൊരാളായ സെദേഫ് കബാസിനെതിരെയാണ് എർദോഗൻ വിമർശന വീഡിയോക്ക് പിന്നീലെ അഴിക്കുള്ളിൽ ആക്കിയത്. ശനിയാഴ്ച രാത്രി സെദേഫ് അവതരിപ്പിച്ച പരിപാടിയിൽ എർദോഗനെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്നു. തുടർന്ന് ഈ പരിപാടിയുടെ വീഡിയോ അവർ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. 9 ലക്ഷത്തോളം ഫോളോവേഴ്സാണ് സെദേഫിന് ട്വിറ്ററിലുള്ളത്.

വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സെദേഫിന്റെ വീട്ടിലേക്ക് പൊലീസെത്തി. തുടർന്ന് പുലർച്ചെ രണ്ട് മണിയോടെ ഇവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു. 'ഒരു പ്രമുഖ മാധ്യമപ്രവർത്തക ടെലിവിഷൻ ചാനലിൽ കയറിയിരുന്ന് നമ്മുടെ പ്രസിഡന്റിനെ കണ്ണുംപൂട്ടി അധിക്ഷേപിക്കുന്നതിന് പിന്നിൽ ഒരൊറ്റ ഉദ്ദേശമേയുള്ളു, രാജ്യം മുഴുവൻ വിദ്വേഷം പടർത്തുകയെന്നത് മാത്രം. ഈ ധാർഷ്ട്യത്തെയും മര്യാദക്കേടിനെയും ഞാൻ അതിശക്തമായി അപലപിക്കുന്നു. തികച്ചും നിരുത്തരവാദിത്തപരമായ പ്രവർത്തിയാണിത്,' എർദോഗന്റെ വക്തവായ ഫഹരേത്തിൻ അൽത്തൂൺ ട്വീറ്റ് ചെയ്തു.

തുർക്കിയിലെ നിയമപ്രകാരം പ്രസിഡന്റിനെ അപമാനിക്കുന്നത് ഒരു വർഷം മുതൽ നാല് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. സെദേഫിനെതിരെ സമാനമായ നടപടിയുണ്ടാകുമോയെന്ന ആശങ്കയിലാണ് ലോകം. സെദേഫിനെ അറസ്റ്റ് ചെയ്തതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നാണ് തുർക്കി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ പ്രതികരണം.

മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന എർദോഗൻ ഭരണകൂടത്തിന്റെ പ്രവർത്തികൾക്കെതിരെ നേരത്തെയും വ്യാപകവിമർശനം ഉയർന്നിട്ടുണ്ട്. 2016ൽ എർദോഗനെതിരെയുണ്ടായ മിലിട്ടറി അട്ടിമറി ശ്രമങ്ങൾക്ക് ശേഷം സർക്കാരിനെതിരെ വിമർശനമുന്നയിക്കുന്ന നിരവധി മാധ്യമപ്രവർത്തകർ തടവിലായിട്ടുണ്ട്. എർദോഗൻ ഭരണത്തെ വിമർശിക്കുകയോ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയോ ചെയ്ത റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു.

റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 153ാം സ്ഥാനത്താണ് തുർക്കിയുടെ സ്ഥാനം. പ്രതിപക്ഷത്തെ നേതാക്കളെ അടക്കം ജയിലിൽ അടക്കുന്നത് തുർക്കിയിൽ പതിവായ സംഭവങ്ങളാണ്. ജനാധിപത്യത്തെ അനുവദിക്കാത്ത വിധത്തിലാണ് തുർക്കിയിൽ ഏകാധിപത്യം പുലരുന്നത്.