തിരുവല്ല: ഡിവൈഎസ്‌പി രാജപ്പൻ റാവുത്തറുടെ നാക്ക് കരിനാക്കായിരിക്കും. പ്രതിചാടിപ്പോകാതെ സുക്ഷിക്കണമെന്ന് വയർലസ് വഴി ഡിവൈഎസ്‌പി പറഞ്ഞതിന് തൊട്ടു പിന്നാലെ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു. പതിനഞ്ചുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പൊടിയാടി സ്വദേശി സജു കുര്യനാ(20)ണ് ഇന്നലെ രാത്രി എട്ടു മണിയോടെ വിലങ്ങഴിച്ചു മാറ്റി രക്ഷപ്പെട്ടത്.

പൊലീസുകാരെ നാലു മണിക്കുറോളം മുൾമുനയിൽ നിർത്തിയ പ്രതി ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ പിടിയിലായി. സ്റ്റേഷൻ പരിസരത്ത് തന്നെ ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു. മൂന്നു ദിവസം മുൻപ് പതിനഞ്ചുകാരിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. സജു പെൺകുട്ടിയെയും കൂട്ടി നാടുവിടുകയായിരുന്നു.

ഇന്നലെ രാവിലെ പെൺകുട്ടിയുമായി സ്റ്റേഷനിൽ ഹാജരായ സജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടി കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ പ്രതികളെ സൂക്ഷിക്കാൻ സെല്ലില്ല. ഇതു കാരണം മേശയുടെ കാലുമായിട്ടാണ് വിലങ്ങിട്ടു ബന്ധിക്കുന്നത്. സജുവിനെയും ഇങ്ങനെ ബന്ധിപ്പിച്ചിരിക്കുകയായിരുന്നു. കൈ മുറുകി വേദന എടുക്കുന്നതിനാൽ അയച്ചു തരാൻ ഇയാൾ ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ അയച്ചു കൊടുക്കുകയും ചെയ്തു.

ഇതിന് ശേഷം വിദഗ്ധമായി വിലങ്ങിൽ നിന്ന് കൈ വലിച്ചൂരി രക്ഷപ്പെടുകയായിരുന്നു. പ്യാരിലാൽ എന്ന പൊലീസുകാരനായിരുന്നു പ്രതിയുടെ ചുമതലയുണ്ടായിരുന്നത്. പ്രതിക്ക് വേണ്ടി പൊലീസ് തെരച്ചിൽ വ്യാപകമാക്കിയപ്പോഴാണ് കണ്ടെത്താൻ കഴിഞ്ഞത്. മൂന്നാഴ്ച മുൻപ് വീടാക്രമണക്കേസിൽ പിടിയിലായ പ്രതിയും സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.