തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരണം നടത്തിയപ്പോൾ മോദിയെയും അമിത്ഷായുടെയും പേരെടുത്തു പറയാതെ വിമർശനം നടത്തിയതിനെ പരിഹസിച്ചാണ് രാഹുൽ രംഗത്തെത്തിയത്. ആരാണ് സഖാവെ ഈ ബന്ധപ്പെട്ടവർ? എന്നാണ് രാഹുൽ ചോദിക്കുന്നത്.

രാഹുലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

'ഇത്തരം പ്രതിലോമകരമായ നീക്കങ്ങളിൽ നിന്നും തീരുമാനങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിൻവാങ്ങണം എന്നതാണ് ശക്തമായ അഭിപ്രായം.'
ലക്ഷദ്വീപിൽ നടക്കുന്ന സാംസ്‌കാരിക അധിനിവേശത്തിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിലെ പ്രസക്ത ഭാഗമാണിത്.
ആരാണ് സഖാവെ ഈ ബന്ധപ്പെട്ടവർ?

താങ്കൾ ഉദ്ദേശിച്ചത് സംഘപരിവാറിന്റെയും, മോദി - ഷാ യുടെയും ആശയങ്ങളുടെ നടത്തിപ്പുകാരനായ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ കുറിച്ചാണെങ്കിൽ, എന്താണ് സഖാവെ പേരെടുത്ത് വിമർശിക്കുവാൻ പേടിക്കുന്നത്? പൗരത്വ ഭേദഗതി നിയമത്തിനെതിരെയും, കർഷക ബില്ലിനെതിരെയും സംസാരിക്കുമ്പോൾ മോദിയെന്നും ഷായെന്നും പേരെടുത്ത് വിമർശിക്കുവാനുള്ള പേടി നിയമസഭ രേഖകളിലുണ്ട്.

താങ്കളെ സംബന്ധിച്ചിടത്തോളം, അവർ ആനകളാകും, അവരെ പേടിയും കാണും. എന്ന് കരുതി പിണ്ഡത്തെ കൂടി പേടിച്ചാല്ലോ!
അവർ 'ബന്ധപ്പെട്ടവരല്ല ' സഖാവെ , ഒരു കാരണവശാലും ഒരു മതേതരവാദി 'ബന്ധപ്പെടുവാൻ പാടില്ലാത്തവരാണ്'. ഒരു നാടിനെയും, ആ നാട്ടിലെ ജനതയെയും, അവരുടെ സംസ്‌കാരത്തെയും തുടച്ചു നീക്കുവാൻ വരുന്ന സംഘപരിവാറിനോട് ബന്ധപ്പെടാതെ, ' ആ പണി നടക്കില്ല സംഘപരിവാറെ ' എന്ന് തീർത്ത് പറ സഖാവെ , കേരളം ഒന്നിച്ചു നില്ക്കും നിങ്ങൾക്കൊപ്പം... മോദിയെ പേടിക്കാതെന്റെ സഖാവെ..!