ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ബിജെപി എംഎൽഎ ഒ രാജഗോപാൽ അനുകൂലിച്ചതോടെ വെട്ടിലായത് ബിജെപി നേതാക്കൾ. ഇതിനെ കുറിത്ത് തനിക്കറിയില്ലെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണം. അങ്ങനെ ഒരു സംഭവമുണ്ടായിട്ടുണ്ടെങ്കിൽ കാരണം എന്താണെന്നറിയില്ല. രാജഗോപാലിനോടു സംസാരിക്കണം. കാർഷിക ഭേദഗതി നിയമത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയത്തെ എതിർത്തിട്ടില്ലെന്ന് ഒ രാജഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള നിയമസഭയുടെ പൊതു അഭിപ്രായത്തെ മാനിക്കുകയായിരുന്നു. അതുകൊണ്ടാണ് താൻ പ്രമേയത്തെ അനുകൂലിച്ചത്.

പ്രമേയത്തിൽ പറഞ്ഞ ചിലകാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്. അത് ചൂണ്ടിക്കാണിച്ചു. അതിന് ശേഷം മറ്റെല്ലാം കൂടിച്ചേർന്ന സമഗ്രമായ റെസലൂഷനെ പിന്തുണച്ചു. കേന്ദ്രസർക്കാരിന്റെ സമീപനത്തിനെ സ്റ്റേറ്റിൽ നിന്ന് ബിജെപിക്കാരനായ ഞാൻ എതിർക്കുന്നത് ശരിയല്ല. അതുകൊണ്ട് എതിർത്തില്ല എന്ന് രാജഗോപാൽ പറഞ്ഞു.

കേന്ദ്രം പാസ്സാക്കിയ നിയമ പിൻവലിക്കണമെന്ന ആവശ്യത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തീർത്തും എന്നായിരുന്നു മറുപടി. അതുകൊണ്ടാണല്ലോ അനുകൂലിച്ച് വോട്ടു ചെയ്തതെന്നും രാജഗോപാൽ പറഞ്ഞു. തന്റെ നിലപാട് പാർട്ടിയിൽ ആഭ്യന്തര പ്രശ്നമുണ്ടാക്കില്ല. കേന്ദ്രനിയമം പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെടുന്നതിൽ ഒരു പ്രശ്നവും വരുന്നില്ല.

എന്റെ അഭിപ്രായത്തിൽ അങ്ങനെ വരുന്നില്ല. താങ്കളുടെ നിലപാട് കേന്ദ്രസർക്കാരിനെതിരാണെന്ന് വ്യാഖ്യാനിക്കില്ലേ എന്ന ചോദ്യത്തിന്, അതുകൊണ്ടാണ് വോട്ടു ചെയ്യാതെ, നിഷപക്ഷനായി ഇരുന്നതെന്ന് രാജഗോപാൽ പറഞ്ഞു. പൊതുവായ നിലപാട് നമ്മൾ ഒന്നിച്ചു നിൽക്കണമെന്നുള്ളതാണ്. ആ നിലപാട് താൻ സ്വീകരിച്ചു.

ഇത് ഡെമോക്രാറ്റിക് സ്പിരിറ്റാണെന്നാണ് വിശ്വസിക്കുന്നത്. പാർട്ടി നിലപാടിന് വിരുദ്ധമല്ലേ എന്ന ചോദ്യത്തിന്, പാർട്ടി നിലപാടായിട്ട് ഇഷ്ടമുണ്ടാകില്ലായിരിക്കും. ജനാധിപത്യ സംവിധാനത്തിൽ ഇത്തരം കാര്യങ്ങളിൽ കോംപ്രമൈസ് ഒക്കെ വേണം. നമ്മൾ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നിൽക്കേണ്ട കാര്യമില്ല. അഭിപ്രായ സമന്വയം അനുസരിച്ച് പോകണമെന്ന് രാജഗോപാൽ പറഞ്ഞു.
പ്രമേയം വോട്ടിനിട്ടപ്പോൾ രാജഗോപാൽ എതിർത്തില്ല. പ്രമേയം എതിർപ്പില്ലാതെ പാസായെന്നു സ്പീക്കർ ശ്രീരാമകൃഷ്ണൻ അറിയിക്കുകയും ചെയ്തു.

രാജഗോപാലുമായി സംസാരിച്ച ശേഷം പ്രതികരണമെന്ന് കെ.സുരേന്ദ്രൻ

ഒ. രാജഗോപാലിന്റെ നടപടിയിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കൂടുതൽ പ്രതികരിച്ചില്ല. രാജഗോപാൽ പറഞ്ഞതെന്തെന്നു പരിശോധിക്കും. രാജഗോപാലുമായി സംസാരിക്കും. അതിനുശേഷം പ്രതികരിക്കുമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ബിജെപിയിൽ ഭിന്നതയില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

വിശ്വസിക്കുന്നില്ലെന്ന് എം ടി.രമേശ്

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ഒ രാജഗോപാൽ അനുകൂലിച്ചെന്നു താൻ വിശ്വസിക്കുന്നില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ്. കർഷക നിയമത്തെ അനുകൂലിച്ചയാളാണു രാജേട്ടനെന്നും എന്താണു സംഭവിച്ചതെന്നു പരിശോധിക്കുമെന്നും രമേശ് പറഞ്ഞു.