ന്യൂഡൽഹി: കെ റെയിൽ പദ്ധതിയെ അനുകൂലിച്ച് സംസാരിച്ച ശശി തരൂർ എംപിയെ വിമർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. 10 എംപിമാരിൽ ഒരാൾ മാത്രമാണ് തരൂരെന്നും അദ്ദേഹത്തിന് കൊമ്പില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. തരൂരിനെ പാർലമെന്റിലേക്ക് ജയിപ്പിച്ചത് കോൺഗ്രസും യു.ഡി.എഫുമാണ്. യു.ഡി.എഫിന്റെ കേരളത്തിലെ എംപിയാണ് തരൂർ. കെ റെയിലുമായി ബന്ധപ്പെട്ട മെമോറാണ്ടം വായിച്ച് മോക്കിയിട്ടില്ലെന്ന തരൂരിന്റെ വാദം തെറ്റാണ്, ഉണ്ണിത്താൻ പറഞ്ഞു.

സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണമെന്നും, നിലപാട് തിരുത്തിയില്ലെങ്കിൽ തരൂർ നേരിടാൻ പോകുന്ന പ്രതിസന്ധി ഗുരുതരമായിരിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.'തരൂർ ഒരു വിശ്വപൗരനാണെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. പക്ഷേ ആ വിശ്വപൗരന് പാർലമെന്റിൽ മത്സരിക്കാൻ സീറ്റ് കൊടുത്തത് പിണറായി വിജയനല്ല, കോൺഗ്രസ് പാർട്ടിയാണ്. അദ്ദേഹത്തെ ജയിപ്പിച്ചത് കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരുമാണ്. ഏതു പാർലമെന്റ് മെമ്പർ ആയാലും മുന്നിലെത്തുന്ന കാര്യങ്ങൾ വായിച്ചു നോക്കിയിട്ടെ ഒപ്പിടുകയുള്ളൂ. ഞാനും അങ്ങിനെ തന്നെയാണ് ചെയ്തത്. എന്നാൽ വായിച്ചു നോക്കിയില്ലെന്ന് തരൂർ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഒപ്പിടാൻ പറ്റില്ലെന്നാണ് തരൂർ പറഞ്ഞത്. ഉറങ്ങുന്നവനെ വിളിച്ചുണർത്താം, ഉറക്കം നടിക്കുന്നവനെ വിളിച്ചുണർത്താൻ പറ്റില്ല. ഇതുകൊണ്ട് ഗുരുതരമായ പ്രതിസന്ധി ഉണ്ടാകാൻ പോവുകയാണ്. അടുത്ത പാർലമെന്റ് ഇലക്ഷൻ വരുമ്പോൾ ശശി തരൂരിനെ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയാക്കിയാൽ കോൺഗ്രസും യുഡിഎഫും അദ്ദേഹത്തിന് വേണ്ടി വർക്ക് ചെയ്യാനിറങ്ങില്ല'- ഉണ്ണിത്താൻ പറഞ്ഞു.

സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണം. ശശി തരൂർ നിലപാട് തിരുത്തണം. കൊലക്കേസിൽ പ്രതിയാക്കാൻ സി പി എം കിണഞ്ഞ് ശ്രമിച്ചപ്പോൾ ശശി തരൂരിന് ഒപ്പം നിന്നത് കോൺഗ്രസാണ് എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. കെ റെയിൽ വിഷയത്തിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കുന്ന ശശി തരൂർ എംപിയിൽ നിന്നും വിശദീകരണം തേടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കെപിസിസി തീരുമാനത്തിന് വിരുദ്ധമായി നിലപാട് സ്വീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കുകയും ചെയ്തത തരൂരിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ എതിർപ്പ് തുടരുകയാണ്.

ഒരു പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തെ വിലയിരുത്താനാകില്ലെന്നും കെ റെയിൽ പദ്ധതിയെ അനുകൂലിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണം ശരിയല്ലെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. കോൺഗ്രസും യുഡിഎഫും കെ റെയിൽ പദ്ധതിക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. തരൂരിനോട് സംസാരിക്കാതെ വിഷയത്തിൽ പ്രതികരിക്കുന്നത് ശരിയല്ല. പാർട്ടിയെ അംഗീകരിക്കുന്ന തരൂരിന്റെ എല്ലാ കാര്യങ്ങളും അംഗീകരിച്ച് കൊണ്ട് തന്നെയാകും അദ്ദേഹം നടത്തിയ പ്രസ്താവന പാർട്ടി അന്വേഷിക്കും. വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് തിരുത്തേണ്ടതാണെങ്കിൽ തിരുത്തുമെന്നും സുധാകരൻ പറഞ്ഞു.

കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവെ മന്ത്രിക്കയച്ച കത്തിൽ തരൂർ ഒപ്പ് വെച്ചിരുന്നില്ല. പദ്ധതിയെക്കുറിച്ച് നന്നായി പഠിക്കാതെ നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അദ്ദേഹമുള്ളത്. കത്തിൽ ഒപ്പ് വെക്കാൻ തയ്യാറാകാതിരുന്നത് കെ റെയിൽ പദ്ധതിയെ പിന്തുണയ്ക്കുന്നു എന്നല്ല. എന്നാൽ, കത്തിൽ ഒപ്പ് വെക്കണമെന്ന് മാത്രമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും കത്തിന്റെ ഉള്ളടക്കം തനിക്ക് ലഭ്യമായിരുന്നിലെന്നും തരൂർ തുറന്നു പറഞ്ഞിരുന്നു.

സ്വാഗതാർഹമായ നിലപാടല്ല. നല്ല കാര്യങ്ങൾ അംഗീകരിക്കാനും മോശം കാര്യങ്ങൾ എതിർക്കാനും നമുക്ക് കഴിയണം. ഒരു പാർട്ടി സ്വീകരിക്കുന്ന നയങ്ങളോടും പ്രത്യയ ശാസ്ത്രങ്ങളോടും നമുക്ക് എതിർപ്പുണ്ടാകുമെങ്കിലും ഒന്നിച്ച് പോകേണ്ട കാര്യങ്ങളിൽ ഒന്നിച്ച് തന്നെ പോകണമെന്നും തരൂർ പറഞ്ഞു. കേരളം ബിസിനസ് ചെയ്യാൻ കഴിയുന്ന സ്ഥലമാണെന്ന് ലുലു മാൾ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ഈ നിലപാടിനെയാണ് ഞാൻ പ്രശംസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.