കോഴിക്കോട്: രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. നിയമസഭ തെരഞ്ഞെടുപ്പിനെ നയിക്കുക കൂട്ടായ നേതൃത്വമായിരിക്കും. തെരഞ്ഞെടുപ്പിനെ ഗൗരവമായി എടുത്തതിന്റെ ലക്ഷണമാണ് കൂട്ടായ നേതൃത്വമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യു.ഡി.എഫിലേക്ക് പുതിയ കക്ഷികൾ വന്നേക്കാം. ഭരണത്തുടർച്ച എൽ.ഡി.എഫിന്റെ വ്യാമോഹം മാത്രമാണ്. പ്രതിപക്ഷത്തെ കുറച്ചു കണ്ടപ്പോഴെല്ലാം ചരിത്രം എന്തായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ജനങ്ങൾ വരുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ആയിരിക്കും തെരഞ്ഞെടുക്കുക എന്നും അദ്ദേഹം പറഞ്ഞു. 'വോട്ടുകൾ റിബലുകൾക്കും സ്വതന്ത്രർക്കും ബിജെപിക്കും പോവില്ല. എൽ.ഡി.എഫ് അല്ല യു.ഡി.എഫ് ആണ് വേണ്ടത് എന്നുണ്ടെങ്കിൽ യു.ഡി.എഫിന് കിട്ടേണ്ട വോട്ട് ഒറ്റപ്പെട്ടിയിൽ വരും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന്റെ ചിത്രം മാറും,' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി വേണ്ട, കോൺഗ്രസ് മതിയെന്ന് ജനങ്ങൾ തീരുമാനിച്ചു. കോൺഗ്രസിന് 19 സീറ്റുകൾ കൊടുത്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് അധികാരത്തിൽ വരേണ്ടെന്ന് തീരുമാനിക്കുന്നവർ പോലും യു.ഡി.എഫിന് വോട്ട് ചെയ്യും. അതുകൊണ്ട് യു.ഡി.എഫ് സ്വാഭാവികമായും അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം വെച്ച് എൽ.ഡി.എഫ് ഭരണം കിട്ടുമെന്ന് മോഹിക്കുന്നത് വെറുതെയാണ്. അത് വ്യാമോഹമാണ്. അതുകൊണ്ട് ഭരണ തുടർച്ച ഒരിക്കലും ഉണ്ടാകില്ല. ഭരണമാറ്റമാണുണ്ടാവുക. അഞ്ചു വർഷം കൂടുമ്പോൾ ഒരു ഭരണമാറ്റമാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്, അതുണ്ടാകും. അതിനനുസരിച്ചുള്ള ഒരു മാനിഫെസ്റ്റോയുമായി യു.ഡി.എഫ് രംഗത്തിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.