തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ എല്ലാ പേർക്കും ദുഃഖമുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭക്തജനങ്ങളെ കബളിപ്പിക്കുന്നതിന് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കടകംപള്ളി മാത്രം ദുഃഖമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിലപാട് തെറ്റായിപ്പോയെന്നും അതിൽ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പറയുമോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയത്തിൽ തെറ്റു പറ്റി എന്ന് സിപിഎം നിലപാടെടുത്ത ശേഷവും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. അതിനാൽ പിണറായി തന്നെ പരസ്യമായി തെറ്റ് ഏറ്റ് പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണം. ശബരിമലിയിൽ ഇനി ആചാരം ലംഘിച്ച് യുവതികളെ കയറ്റില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകാമോ? അതൊന്നുമല്ലാതെ എല്ലാവർക്കും ദുഃഖമുണ്ടെന്നൊക്കെ ഒഴുക്കൻ മട്ടിൽ കടകംപള്ളി സുരേന്ദ്രൻ പറയുന്നതിൽ ഒരർത്ഥവും ഇല്ല.

മാത്രമല്ല, സുപ്രീം കോടതിയിൽ തിരുത്തി നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ ഇടതു സർക്കാർ ഇനിയും തയ്യാറായിട്ടില്ല. അത് ചെയ്താൽ പ്രശ്നത്തിന് പരിഹാരമാവും. അതിന് തയ്യാറാവാതെ അടഞ്ഞ അദ്ധ്യാമാണെന്നും ദുഃഖമുണ്ടെന്നുമൊക്കെ പറയുന്നത് കബളിപ്പിക്കൽ മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.