തിരുവനന്തപുരം: നേമം മണ്ഡലത്തെ ചൊല്ലി കുമ്മനം രാജശേഖരനും രമേശ് ചെന്നിത്തലയും തമ്മിൽ വാക്‌പോര്.നേമത്തെ ഗുജറാത്തിനോട് ഉപമിച്ച കുമ്മനത്തിന്റെ പ്രസ്താവനക്കെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തി. നേമം ബിജെപിയുടെ ഗുജറാത്ത് ആണെന്നും പാർട്ടിക്ക് നേമത്ത് വെല്ലുവിളിയില്ലെന്നുമായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം.മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി ഇതേ സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ല. രാഷ്ട്രീയത്തിന് അപ്പുറം സാംസ്‌കാരിക, ധാർമ്മിക പ്രവർത്തനങ്ങളിൽ ഇടപെടുന്നയാളാണ് താൻ. പല സ്ഥലങ്ങളിൽ കെട്ടിടം നോക്കിയെന്നും ഒടുവിൽ വീട് കിട്ടിയത് ശാസ്ത്രി നഗറിലാണെന്നും അത് നേമം മണ്ഡലത്തിലായി പോയി എന്നേയുള്ളുവെന്നും കുമ്മനം വ്യക്തമാക്കി.

നേമത്ത് വീട് എടുത്തതുകൊണ്ട് എല്ലാവരും നേമം മണ്ഡലത്തിൽ താൻ മത്സരിക്കാനായി ഓഫീസ് തുറന്നു എന്ന അർത്ഥത്തിലാണ് സംസാരിക്കുന്നത്. പക്ഷെ യാഥാർത്ഥ്യം അതല്ല.നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണ്. നേമത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് അതിന് ശേഷം വന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഇവയൊക്കെ പരിശോധിക്കുമ്പോൾ നേമം ബിജെപിയെ കൈവിട്ടിട്ടില്ല. ബിജെപിക്ക് നേമത്ത് യാതൊരു വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെയാണ് കുമ്മനം രാജശേഖരന്റെ പരാമർശത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. നേമത്തെ ഗുജറാത്തെന്ന് വിളിക്കുന്നത് അവിടുത്തെ ജനങ്ങൾക്ക് അപമാനമാണ്. മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളുടെ നാടാണ് ഗുജറാത്തെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.നേമം ഇത്തവണ എന്തായാലും പിടിച്ചെടുക്കുമെന്നുള്ള നിശ്ചയദാർഢ്യത്തോടെയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. യു.ഡി.എഫിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്നും അത് ഈ തിരഞ്ഞെടുപ്പിൽ തെളിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.