മുംബൈ: കർഷക സമരത്തിന് പിന്നിൽ ചൈനയും പാക്കിസ്ഥാനുമാണെന്ന് അഭിപ്രായപ്പെട്ട് കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെ. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ഒരു ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.എന്നാൽ എന്തടിസ്ഥാനത്തിലാണ് ചൈനയ്ക്കും പാക്കിസ്ഥാനുമെതിരേ ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയില്ല.

പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയുമായി ബന്ധപ്പെട്ട് രാജ്യത്തെ മുസ്ലീങ്ങൾ നേരത്തേ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. എന്നാൽ ആ ശ്രമങ്ങൾ ഫലം കണ്ടില്ല ഇപ്പോൾ കാർഷികനിയമങ്ങൾ മൂലം കർഷകർക്ക് നഷ്ടമുണ്ടാകുമെന്ന് അവരെ പറഞ്ഞ് തെറ്റുധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം കർഷകരുടേയല്ല. അതിന് പിന്നിൽ ചൈനയുടെയും പാക്കിസ്ഥാന്റെയും കരങ്ങളുണ്ട്. രാജ്യത്തെ മുസ്ലീങ്ങളെയാണ് ആദ്യം അവർ സ്വാധീനിച്ചത്. അവരോട് എന്താണ് പറഞ്ഞത്? ദേശീയ പൗരത്വ രജിസ്റ്റർ വരുന്നു, പൗരത്വനിയമ ഭേദഗതി വരുന്നു ആറുമാസത്തിനുള്ളിൽ മുസ്ലീങ്ങൾ രാജ്യം വിട്ടുപേകേണ്ടി വരുമെന്ന്. എന്നാൽ ആ ശ്രമങ്ങൾ വിജയിച്ചില്ല.അതിന് പിന്നാലെയാണ് ഇപ്പോൾ കർഷകരോട പുതിയ നിയമങ്ങൾ നിങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് പറയുന്നത്. ഇത് മറ്റുരാജ്യങ്ങളുടെ ഗൂഢാലോചനയാണ്.' കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.'സർക്കാർ ഒരു കിലോ ഗോതമ്പ് 24 രൂപയ്ക്കും, അരി 34 രൂപയ്ക്കും വാങ്ങുന്നു. ജനങ്ങൾക്ക് അത് യഥാക്രമം രണ്ടും മൂന്നും രൂപയിൽ നൽകുന്നു. ഇതിനായി സബ്സിഡിക്ക് 1.75 ലക്ഷം കോടി രൂപ സർക്കാർ ചെലവാക്കുന്നു. കർഷകരുടെ ക്ഷേമത്തിനായി സർക്കാർ പണം ചെലവഴിക്കുന്നു.
നരേന്ദ്ര മോദി കർഷകരുടെ പ്രധാനമന്ത്രിയാണ്, അദ്ദേഹത്തിന്റെ ഒരു തീരുമാനവും കർഷകർക്ക് എതിരായിരിക്കില്ല.കേന്ദ്രം പണം ചെലവിടുന്നത് കർഷകരുടെ ക്ഷേമത്തിലാണ്. ഇത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നില്ല.' കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ കർഷകസമരത്തിലേക്ക് ചൈനയെയും പാക്കിസ്ഥാനെയും വലിച്ചിഴച്ച കേന്ദ്രമന്ത്രിയെ പരിഹസിച്ചു ശിവസേന രംഗത്തെത്തി. ബിജെപി.നേതാക്കൾക്ക് സ്വബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ശിവസേന അഭിപ്രായപ്പെട്ടത്. 'മഹാരാഷ്ട്രയിൽ അധികാരം നഷ്ടപ്പെട്ടതുകാരണം ബിജെപി. നേതാക്കൾക്ക് സമനില നഷ്ടമായിരിക്കുകയാണ്. അവർ എന്താണ് പറയുന്നതെന്ന് അവർക്കുതന്നെ അറിയില്ല.' മുൻകേന്ദ്രമന്ത്രിയും ശിവസേനയുടെ വക്താവുമായ അരവിന്ദ് സാവന്ത് പറഞ്ഞു