മുംബൈ: ബോളിവുഡ് സിനിമാ രംഗത്തെ ഒമ്പത് പ്രമുഖർക്കെതിരെ മുൻ മോഡൽ ബലാത്സംഗ പരാതി നൽകി. നടനും നിർമ്മാതാവുമായ ജാക്കി ഭഗ്ദനാനി, ഫോട്ടോഗ്രാഫർ കോൾസ്റ്റൻ ജൂലിയൻ, ടാലന്റ് അക്കാദമി കമ്പനിയായ ക്വാൻ എന്റർടെയ്ന്മെന്റ് സ്ഥാപകൻ അനിർബൻ ബ്ലാ, ടി സീരീസിന്റെ കൃഷൻ കുമാർ എന്നിവർക്കെതിരെയാണ് കേസ്. ബാന്ദ്ര പൊലീസ് സ്‌റ്റേഷനിലാണ് 28 കാരിയായ മുൻ മോഡൽ പരാതി കൊടുത്തത്.

അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് 2014 മുതൽ 2019 വരെ പ്രതികൾ ലൈംഗികമായി ചൂഷണം ചെയ്തതായി പരാതിയിൽ പറയുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നിഖിൽ കാമത്ത്, ശീൽ ഗുപ്ത, അജിത് ഠാക്കൂർ, ഗുരുജ്യോത് സിങ്, കൃഷ്ണ കുമാർ, വിഷ്ണു ഇന്ദുരി എന്നിവരുടെ പേരും എഫ്.ഐ.ആറിൽ ഉൾപെടുത്തിയിട്ടുണ്ട്. കോൾസ്റ്റൻ ജൂലിയൻ ബലാത്സംഗം ചെയ്തുവെന്നും മറ്റുള്ളവർ പീഡിപ്പിച്ചെന്നുമാണ് എഫ്.ഐ.ആറിൽ പരാമർശിക്കുന്നത്.

ആരോപണങ്ങൾ നിഷേധിച്ച നിർമ്മാതാവ് അജിത് ഠാക്കൂർ മോഡലിന്റെ ബ്ലാക്ക്‌മെയിൽ ശ്രമം വിജയിക്കാതെ വന്നതോടെ തങ്ങളെ കരിവാരിത്തേക്കാനാണ് ഇത്തരമൊരു പരാതി നൽകിയതെന്ന് പറഞ്ഞു. പ്രമുഖ നിർമ്മാതാവായ വാഷു ഭഗ്ദനാനിയുടെ മകനാണ് ജാക്കി. 2009ൽ 'കൽ കിസ്‌നേ ദേഖാ' എന്ന ചിത്രത്തിലൂടെ നായകനായി. ശേഷം നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.