മോസ്‌കോ: ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി വളര്‍ത്തുകയാണു ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റെക്കോര്‍ഡ് വേഗത്തില്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അതു ലോകം ശ്രദ്ധിക്കുകയാണെന്നും മോദി പറഞ്ഞു. റഷ്യയിലെ ദ്വിദിന സന്ദര്‍ശനത്തിനിടെ അവിടുത്തെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെല്ലുവിളികളെ വെല്ലുവിളിക്കുക എന്നത് എന്റെ ഡിഎന്‍എയിലുള്ളതാണ്. വരും വര്‍ഷങ്ങളില്‍ ആഗോള സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുമെന്നും മോദി പറഞ്ഞു. റഷ്യയില്‍ ഇന്ത്യ രണ്ട് കോണ്‍സുലേറ്റുകള്‍ കൂടി തുറക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയിലെ യുവാക്കള്‍ ഇപ്പോള്‍ വലിയ സ്വപ്നങ്ങള്‍ കാണുകയാണെന്നും അതു സാധ്യമാക്കുമെന്ന പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നും ട്വന്റി20 ലോകകപ്പ് വിജയത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

"റഷ്യയിലേക്ക് തനിച്ചല്ല വന്നത്. ഇന്ത്യന്‍ മണ്ണിന്റെ മണവും 140 കോടി ജനങ്ങളുടെ സ്‌നേഹവും എനിക്കൊപ്പം കൊണ്ടുവന്നിട്ടുണ്ട്. മൂന്നാംതവണ അധികാരത്തിലെത്തിയതിനുശേഷം ആദ്യമായി ഇന്ത്യന്‍ സമൂഹത്തോടു സംസാരിക്കുന്നത് റഷ്യയിലാണ്. മൂന്നാംതവണ രാജ്യത്തിനായി മൂന്നിരട്ടി കഠിനാധ്വാനം നടത്തുമെന്നാണു പറയാനുള്ളത്. മൂന്നിരട്ടി ശക്തിയിലും മൂന്നിരട്ടി വേഗതയിലും രാജ്യത്തെ മുന്നോട്ടു നയിക്കും. ഒട്ടേറെ സര്‍ക്കാര്‍ പദ്ധതികളില്‍ മൂന്ന് എന്ന സംഖ്യയ്ക്കു വലിയ പ്രാധാന്യമുണ്ട്. മൂന്നാംവട്ടത്തില്‍ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി വളര്‍ത്തുകയാണു ലക്ഷ്യം. പാവപ്പെട്ടവര്‍ക്കായി 3 കോടി വീടുകള്‍ നിര്‍മിക്കും, സ്ത്രീകളെ സ്വയംപര്യാപ്തരാക്കി മൂന്നുകോടി ലക്ഷാധിപതി ദീദിമാരെ സൃഷ്ടിക്കും. അവരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിന് മുകളിലാക്കും.

കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഇന്ത്യയിലുണ്ടായ വികസനം ലോകത്തെ അമ്പരപ്പിക്കുന്നതാണ്. 10 വര്‍ഷം കൊണ്ട് വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. 40,000 കിലോമീറ്ററിലധികം റെയില്‍പ്പാളം വൈദ്യുതീകരിച്ചു. ഇതെല്ലാം കാണുമ്പോള്‍ 'ഇന്ത്യ മാറുകയാണ്' എന്ന് എല്ലാവരും പറയുന്നു. 140 കോടി ജനങ്ങളുടെ പിന്തുണയില്‍ ഇന്ത്യ വിശ്വസിക്കുന്നു. ഇന്ത്യയെ വികസിതരാജ്യമാക്കി മാറ്റണമെന്നാണ് അവരെല്ലാം ആഗ്രഹിക്കുന്നത്. ലോകത്തിനു നിങ്ങളോടുള്ള മനോഭാവം ഇപ്പോള്‍ മാറിയിട്ടില്ലേയെന്നു ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്‌നങ്ങള്‍ നമുക്കു പരിഹരിക്കാനാകും എന്ന വിശ്വാസം ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയുടെ 15% ആണ് ഇന്ത്യ സംഭാവന നല്‍കുന്നത്. വരുംദിവസങ്ങളില്‍ അത് ഇനിയും വര്‍ധിക്കും. ദാരിദ്ര്യ നിര്‍മാര്‍ജനം മുതല്‍ കാലാവസ്ഥാമാറ്റം വരെയുള്ള വിഷയങ്ങളില്‍ ഇന്ത്യ വലിയ മുന്നേറ്റമാണു നടത്തുന്നത്.

10 വര്‍ഷത്തിനിടെ ആറു തവണ റഷ്യയില്‍ വന്നു. 17 തവണ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഓരോ കൂടിക്കാഴ്ചയും ഇരുരാജ്യവും തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും വളരുകയാണ് ഇന്ത്യ - റഷ്യ ബന്ധം. പലവട്ടം പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടി വന്നെങ്കിലും റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമായതേയുള്ളൂ. അതിനു പുട്ടിനോടു നന്ദി പറയുന്നു. യുക്രെയ്‌നില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിയപ്പോള്‍ അവരെ തിരിച്ചു നാട്ടിലെത്തിക്കാന്‍ അദ്ദേഹം സഹായിച്ചു" മോദി പറഞ്ഞു.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി രംഗത്ത് വന്നിരുന്നു. യുക്രൈനിലെ ഏറ്റവുംവലിയ കുട്ടികളുടെ ആശുപത്രിയടക്കം തകര്‍ത്ത റഷ്യയുടെ മിസൈലാക്രമണത്തിനിടെ മോദി നടത്തിയ സന്ദര്‍ശനത്തിലാണ് വിമര്‍ശനം. റഷ്യന്‍ ആക്രമണത്തില്‍ 37-ഓളം പേര്‍ മരിച്ചിരുന്നു. റഷ്യന്‍ ആക്രമണം നടത്തിയ അതേദിവസം മോദി റഷ്യ സന്ദര്‍ശിച്ചത് 'വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവും' ആണ് ഉണ്ടാക്കിയതെന്ന് സെലെന്‍സ്‌കി വിമര്‍ശിച്ചു.