പാലക്കാട്: അരഭിത്തിക്ക് അപ്പുറമുള്ള മുറിയിൽ ഒരു പെണ്ണിനെ താമസിപ്പിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഞങ്ങൾ എന്താ അത്ര വിഢികളാണോ... അവൻ പെണ്ണിനെ എപ്പോഴെങ്കിലും കൊണ്ടു വന്നിട്ടുണ്ടാകും, അല്ലാതെ പത്തു വർഷമൊന്നും ഇവിടെ താമസിപ്പിച്ചിട്ടുണ്ടാകില്ല. പറയുന്നതെല്ലാം പച്ചക്കള്ളമാണ്. അത് കേട്ട് വിശ്വസിച്ചിരിക്കുകയാണ് പൊലീസും. കാരക്കാട്ട് പറമ്പിലെ വീട്ടിൽ സജിതയെ ഒളിപ്പിച്ചു താമസിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ റഹ്മാന്റെ മാതാപിതാക്കൾ പറഞ്ഞതിങ്ങനെയാണ്.

കാരക്കാട്ട് പറമ്പിലെ വീട്ടിലെ മുറി കണ്ടാൽ ആർക്കും ഇവർ പറയുന്നത് ശരിയാണെന്ന് തോന്നും. നിവർന്ന് കിടക്കാൻ പോലും കഴിയാത്ത മുറിയിൽ 10 വർഷം സജിത കഴിഞ്ഞു എന്ന് പറയുന്നതിൽ യാതൊരു വസ്തുതയുണ്ടാവില്ല എന്നാണ് നേരിട്ട് ബോദ്ധ്യപ്പെടുന്നത്. വീടിന്റെ മേൽക്കൂര പൊളിച്ചു പണിതപ്പോൾ പോലും ഉള്ളിൽ ആളുണ്ടെന്ന് കണ്ടിട്ടില്ല. ടിവി വാങ്ങിയ ഒരു പെട്ടിയും ടേബിളും തുണികൊണ്ട് മൂടി വച്ചിരുന്നു. അതല്ലാതെ മറ്റൊന്നും ആ മുറിയിൽ കണ്ടിട്ടില്ല എന്നു തന്നെയാണ് പിതാവ് ഉറപ്പിച്ചു പറയുന്നത്.

പെൺകുട്ടി മറ്റെവിടിയോ ആയിരുന്നു കാണും. അവിടെ നിന്നും മൂന്നുമാസം മുൻപ് ഈ വീട്ടിലെത്തിയിട്ടുണ്ടാവും. അതിന് ശേഷം വാടക വീട്ടിലേക്ക് മാറിയതാവണം എന്നാണ് പിതാവിന്റെ നിഗമനം. അങ്ങനെ തന്നെയാണ് നാട്ടുകാരും പറയുന്നത്. കാരക്കാട്ട് പറമ്പ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരിടമാണ്. ഈ സ്ഥലത്ത് എന്ത് നടന്നാലും ജനങ്ങൾ അറിയും. പാതിരാത്രിയിൽ പുറത്തിറങ്ങി നടന്നു എന്നും അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കി കഴിച്ചു എന്നുമൊക്കെ പറയുന്നത് വിശ്വസിക്കാൻ കഴിയുന്ന കാര്യങ്ങളല്ല എന്നാണ് നാട്ടുകാർ പറയുന്നത്.

സജിതയ്ക്ക് 16 വയസ്സുള്ളപ്പോൾ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു. അന്ന് റഹ്മാനുമായി വലിയ അടുപ്പമായിരുന്നു. റഹ്മാനുമായി അമിത സ്വാതന്ത്ര്യം കാട്ടിയപ്പോൾ സജിതയോട് മേലിൽ വീട്ടിൽ വരരുത് എന്ന് പിതാവ് ശാസിച്ചു. അന്നുമുതൽ വലിയ വിരേധമുള്ളപോലെയായിരുന്നു പെരുമാറിയത്. ആ വിരോധം ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ വച്ചും നേരിട്ടനുഭവിച്ചു എന്നും പിതാവ് പറയുന്നു.

കാണാതായ മകനെ പൊലീസ് സ്റ്റേഷനിൽ കാണാനായി മാതാപിതാക്കൾ എത്തിയപ്പോൾ മാതാവ് റഹ്മാനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. അപ്പോൾ സജിത പറഞ്ഞു ' ........ കള്ളക്കരച്ചിൽ കരയുകയാണ്' എന്ന്. കാണാതായ മകനെയും ഒപ്പമുള്ള പെൺകുട്ടിയെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി എത്തിയ മാതാപിതാക്കൾക്ക് ഇത് കടുത്ത അപമാനമായി. ഇതോടെ അവർ തിരികെ പോരുകയായിരുന്നു.

സജിതയെ കാണാതായ കാലയളവിൽ റഹ്മാൻ വീട്ടിൽ തനിച്ചിരുന്ന് കരയുകയും നെഞ്ചത്തടിച്ച് ബഹളം വയ്ക്കുകയും ചെയ്യുന്നത് പതിവായിരുന്നു എന്നും പിതാവ് പറയുന്നു. മാനസിക വിഭ്രാന്തിയാണെന്ന് മനസ്സിലാക്കി പാലക്കാടുള്ള മാനസികാരോഗ്യ വിദഗ്ദ്ധന്റെ അടുക്കൽ കൊണ്ടു പോയി. അവിടെ നടത്തിയ പരിശോധനയിൽ കുഴപ്പങ്ങളൊന്നുമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. തിരെകെ വീട്ടിലെത്തിയിട്ടും ഒരു മാറ്റവും കാണാതായതോടെ ജ്യോത്സ്യനെ പോയി കണ്ടു.

കവടി നിരത്തി നോക്കിയപ്പോൾ റഹ്മാന്റെ വയറ്റിൽ മന്ത്രവാദം നടത്തി പെൺകുട്ടി എന്തോ കൊടുത്തിട്ടുണ്ട് എന്ന് കണ്ടെത്തി. അതിന് പ്രതിവിധിയായി കുറേ മന്ത്രവാദങ്ങളും ചെയ്തു. അങ്ങനെ കഴിഞ്ഞു വരുന്നതിനിടെയാണ് റഹ്മാൻ വീടു വിട്ടിറങ്ങി പോകുന്നത്. അവന്റെ പേരിൽ കുറച്ചു വസ്തു വാങ്ങിയിട്ടുണ്ട്. കൂടാതെ ഒരു പുതിയ സ്‌കൂട്ടറും ഞാൻ വാങ്ങിക്കൊടുത്തു. എന്നിട്ടും ഞങ്ങളെ കുഴിയിൽ ചാടിച്ച് അവൻ കടന്നു കളഞ്ഞു എന്നും പിതാവ് പറയുന്നു.

സാഹചര്യത്തെളിവുകൾ വച്ചു നോക്കുമ്പോൾ മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾക്ക് കഴമ്പുണ്ട്. ഒരു പെൺകുട്ടി 10 വർഷം മുറിയിൽ അടച്ചിട്ടിരുന്നാൽ സൂര്യ പ്രകാശം ഏൽക്കാതിരിന്ന് വൈറ്റമിൻ ഡി യുടെ കുറവുമൂലം വലിയ ശാരീരിക അസ്വസ്ഥതകളും മാനസിക പ്രശ്നങ്ങളും ഉണ്ടാകും. എന്നാൽ സജിത ആരോഗ്യവതിയായാണ് ഇരിക്കുന്നത്. എല്ലാവരോടും നല്ല എൻജിയോടെയാണ് സംസാരിക്കുന്നതും. അതിനാൽ തന്നെ റഹ്മാനും സജിതയും പറയുന്ന കഥകൾക്ക് കുറച്ച് അതിശയോക്തിയുണ്ട്.

പൊലീസ് ഇവർ പറഞ്ഞ മൊഴികളും തെളിലവുകളും വച്ച് കേസ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ റഹ്മാന്റെ മാതാപിതാക്കൾ സംഭവത്തിൽ പുനരന്വേഷണം നടത്തി പെൺകുട്ടി 10 വർഷം എവിടെ കഴിഞ്ഞ് എന്ന് കണ്ടെത്താനായി പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ്.