പത്തനംതിട്ട: സഹോദരിയുടെ മാനസികാസ്വാസ്ഥ്യമുള്ള മകനെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ കസ്റ്റഡിയിലായിരുന്ന അച്ഛന്റെയും മകന്റെയും അറസ്റ്റ് ആറന്മുള പൊലീസ് രേഖപ്പെടുത്തി. കുഴിക്കാല സിഎംഎസ് സ്‌കൂളിന് സമീപം ചുട്ടുമണ്ണിൽ മോടിയിൽ ആന്റണിയുടെ മകൻ റെനിൽ ഡേവിഡിനെ(45) കൊലപ്പെടുത്തിയ കേസിൽ മാതാവിന്റെ സഹോദരൻ മാത്യൂസ് തോമസ് (69), മകൻ റോബിൻ റോബിൻ തോമസ് (35) എന്നിവരാണ് അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യത്തിന് ചികിൽസയിലുള്ള റെനിൽ ബന്ധുവീടുകളിൽ നിന്നും മറ്റും സാധനം മോഷ്ടിച്ചു വിറ്റാണ് ചെലവിന് പണം കണ്ടെത്തിയിരുന്നത്.

23 ന് രാത്രി ഏഴിന് മാത്യൂസ് തോമസിന്റെ ചുട്ടുമണ്ണിൽ മോടിയിൽ വീട്ടിൽ എത്തിയ റെനിൽ പിന്നിലെ കതക് തുറന്ന് ഇവിടെയുണ്ടായിരുന്ന ഫ്രിഡ്ജ് എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചു. കുറേ നാളുകളായി മാത്യൂസും കുടുംബവും ഈ വീട് അടച്ചിട്ട ശേഷം തൊട്ടടുത്ത കുടുംബ വീട്ടിലായിരുന്നു താമസം. ശബ്ദം കേട്ട് വന്നു നോക്കിയ മാത്യൂസ് റെനിൽ തന്റെ വീട്ടിൽ നിന്ന് സാധനം മോഷ്ടിക്കുന്നത് തടഞ്ഞു. ഇതോടെ വാക്കു തർക്കം ഉണ്ടായി. വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് വീശിയ റെനിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

റെനിൽ അക്രമാസക്തനായതു കണ്ട മാത്യു തോമസ് മകൻ റോബിൻ തോമസിനെ ഫോൺ മുഖാന്തിരം വിളിച്ച് വരുത്തി. രണ്ടാളും ചേർന്ന് റെനിലിനെ പിടിച്ച് കയറു കൊണ്ട് കെട്ടി. തുടർന്ന് വീടിന് മുന്നിലുള്ള പൊട്ടക്കിണറിന്റ വക്കിലെത്തിച്ച് കയർ മുറിച്ച് മാറ്റി തള്ളുകയായിരുന്നു. കിണറ്റിലേക്ക് ഇടുന്നതിനിടെ കയറിന്റെ ഒരു കഷണം കാലിൽ കെട്ടിയിരുന്നത് എടുത്തു മാറ്റാൻ പ്രതികൾക്ക് കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ സ്ഥലത്ത് വന്ന പൊലീസിന് കയറിന്റെ തുമ്പാണ് തുമ്പായത്. ആറന്മുള എസ്ഐ അനിരുദ്ധൻ, സിപിഓമാരായ രാജഗോപാൽ, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇതുകൊലപാതകമാണെന്ന് കണ്ടെത്തിയത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തയിട്ടുണ്ട്. കിണറ്റിലേക്ക് എറിഞ്ഞ വഴി തല ്എവിടെയെങ്കിലും ശക്തമായി ഇടിച്ചതാണെന്നാണ് കരുതുന്നത്. നിരിക്ഷണത്തിലാണ് കൊലപാതകം മാത്യു തോമസിന്റെ ഭാര്യ രണ്ടു മാസം മുമ്പ് മരണപ്പെട്ടിരുന്നു. അതിന് ശേഷമാണ് ഇവർ സ്വന്തം വീട് അടച്ചിട്ട ശേഷം തൊട്ടടുത്തുള്ള കുടുംബ വീട്ടിലേക്ക് താമസം മാറ്റിയത്. റെനിൽ വർഷങ്ങളായി മാനസിക രോഗത്തിന് ചികിൽസയിലാണ്. പിതാവ് ആന്റണിവർഷങ്ങൾക്ക് മുമ്പ് മരിച്ചു. അമ്മ മോളി ആന്റണിയും മാനസിക രോഗത്തിന് ചികിൽസയിലാണ്. സഹോദരൻ സുനിൽ ഡേവിഡ് ഗൾഫിൽ ജോലിയിലാണ്.

അവിവാഹിതനായ റെനിൽ ചെങ്ങന്നൂർ സ്നേഹധാര മാനസിക ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോന്ന റെനിൽ അനുജൻ സുനിൽ ജോർജിന്റെ വീടിന്റെ താക്കോൽ ബന്ധുവീട്ടിൽ നിന്ന് വാങ്ങി അവിടെയാണ് താമസിച്ചിരുന്നത്. നാട്ടുകാരെയും ബന്ധുക്കളെയും ചീത്ത വിളിക്കുന്നത് പതിവായിരുന്നു. ബന്ധുവീടുകളിലെ സാധനങ്ങൾ മോഷ്ടിച്ച് വിറ്റും കൂലിപ്പണി ചെയ്തും മറ്റുമാണ് ജീവിച്ചിരുന്നത്. സമീപ കാലത്തായി ഇയാൾ അക്രമാസക്തനായിരുന്നു.