കൊല്ലം: നേരിൽ കാണാത്ത വ്യാജ കാമുകന് വേണ്ടി നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച രേഷ്മ ഇന്ന് അഴിക്കുള്ളിലാണ്. വ്യാജ കാമുകനായ യുവതിയുമായി ചാറ്റു ചെയ്ത രണ്ട് യുവതികളും ജീവനൊടുക്കുകയും ചെയ്തു. സൈബർ ഇടത്തിലെ തട്ടിപ്പുകളുടെ ആഴങ്ങളിലേക്കാണ് ഈ സംഭവം വിരൽചൂണ്ടിയത്. എന്നാൽ ഒരിക്കൽ പോലും നേരിൽ കാണാത്ത കാമുകന് വേണ്ടി രേഷ്മ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചത് കൂടാതെ മാധ്യമങ്ങൾക്ക് മുന്നിൽ അടക്കം വൻ നാടകമാണ് കളിച്ചത്.

അന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ അടക്കം രേഷ്മ യാതൊരു ഭാവഭേദവും കൂടാതെ മാധ്യമങ്ങൾക്ക് മുന്നിൽ സംഭവം വിവരിക്കാനും തയ്യാറായി. ഈ ദൃശ്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു പ്രദേശിക ചാനലിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുഞ്ഞിനെ താനാണ് ആദ്യം കണ്ടെതെന്നും കരിയിലക്കൂട്ടിൽ നിന്ന് കിട്ടിയ കുട്ടിയെ എല്ലാവരെയും വിളിച്ച് കാണിച്ചത്. താനാണെന്നും രേഷ്മ പറഞ്ഞു.

'രാവിലെ ആറു മണിയോടെ ഈ ഭാഗത്തോട് വന്നപ്പോഴാണ് ഇവിടെ ഒരു അനക്കം കേൾക്കുന്നത്. നോക്കിയപ്പോൾ കുഞ്ഞിനെ കണ്ടു. കൊച്ചിനെ കണ്ടപ്പോൾ എടുത്തു. വീട്ടിലേക്ക് കൊണ്ടുപോയി തുടച്ചു വൃത്തിയാക്കി. ഇവിടന്ന് എന്റെ മോളുടെ ടൗവ്വലിൽ പൊതിഞ്ഞു. ഇത്തിരി നേരം എന്റെ കൈയിൽ കിടന്നു. പിന്നീട് അമ്മ എടുത്തെന്നും രേഷ്മ വീഡിയോയിൽ പറയുന്നു. കുഞ്ഞിനെ കണ്ടെത്തിയ ദിവസം പൊലീസിനോടും മാധ്യമപ്രവർത്തകരോടും വിവരങ്ങൾ നൽകുന്നതിൽ മുന്നിൽ നിന്നത് രേഷ്മയായിരുന്നു. വീഡിയോയിൽ പരിഭ്രമമൊന്നും ഇല്ലാതെയാണ് രേഷ്മ സംസാരിക്കുന്നത്.

ഈ വർഷം ആദ്യമാണ് കൊല്ലം കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത നിലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തത്. കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിക്കുകയായിരുന്നു. നാലു മാസത്തിന് ശേഷമാണ് പാരിപ്പള്ളി പൊലീസ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. ഡി.എൻ.എ പരിശോധനയിലൂടെയാണ് നിർണായകമായ ഈ കണ്ടെത്തൽ പൊലീസ് നടത്തിയത്. ഈ പരിശോധനാ ഫലം വരുന്നത് വരെ രേഷ്മയ്ക്ക് എല്ലാവരിൽ നിന്നും കുഞ്ഞ് ആരുടേതാണെന്ന് മറച്ചു വെക്കാൻ സാധിച്ചു.

ഡിഎൻഎ ഫലം വന്ന ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞ് തന്റേതാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചത് താൻ തന്നെയാണെന്നും ഫേസ്‌ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും രേഷ്മ ഏറ്റുപറഞ്ഞത്. ഇതിനിടെ രേഷ്മയെ കാമുകനെന്ന പേരിൽ ചാറ്റ് ചെയ്ത് കബളിപ്പിച്ചത് അടുത്തിടെ ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധുക്കൾ തന്നെയാണ് പൊലീസ് കണ്ടെത്തി. ഗ്രീഷ്മ, ആര്യ എന്നീ യുവതികളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.

രേഷ്മ പൊലീസിനോട് പറഞ്ഞ അനന്തു എന്ന ഫേസ്‌ബുക്ക് കാമുകൻ യഥാർത്ഥത്തിൽ ഇവരായിരുന്നു. അനന്തു എന്ന പേരിൽ അക്കൗണ്ട് തുടങ്ങുകയും രേഷ്മയുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. രേഷ്മയെ ഇത്തരത്തിൽ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ തന്റെ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഈ സുഹൃത്താണ് ഇപ്പോൾ ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.