കൊല്ലം: ഇതുവരെ നേരിൽ കാണാത്ത അജ്ഞാത കാമുകന് വേണ്ടിയാണ് പ്രസവിച്ച ഉടനെ കരിയിലക്കുഴിയിൽ കുഞ്ഞിനെ രേഷ്മ ഉപേക്ഷിച്ചത്. കുഞ്ഞ് മരിച്ചതോടെ അറസ്റ്റിലായ രേഷ്മയാണ് അനന്തുവെന്ന കാമുകൻ തനിക്കുണ്ടെന്ന് പറഞ്ഞത്. ഇപ്പോഴും രേഷ്മ കരുതിയിരിക്കുന്നത് അജ്ഞാതനായ കാമുകൻ കാണാമറയത്ത് ഉണ്ടെന്നാണ്. എന്നാൽ, ഇതൊരു ഫേക്ക് അക്കൗണ്ട് ആണെന്നും ഇവർ തന്റെ ബന്ധുക്കളായ യുവതികളാണെന്നും ജയിലിൽ കഴിയുന്ന രേഷ്മ ഇനിയും അറിഞ്ഞിട്ടില്ല.

അറസ്റ്റിനു പിന്നാലെ കോവിഡ് പോസിറ്റീവായ രേഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ കോവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്. കർശന പ്രവേശന നിയന്ത്രണം ഉള്ളതിനാൽ രേഷ്മ വിവരം അറിയാനുള്ള സാധ്യത വളരെ കുറവാണെന്നു പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് ഈ സംഭവത്തിലെ വസ്തുത പുറത്തുവന്നതും. ഇതേക്കുറിച്ചൊന്നു രേഷ്മ അറിഞ്ഞിട്ടില്ല.

അതിനിടെ രേഷ്മയെ ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അറസ്റ്റിലായതിനു പിന്നാലെ രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കസ്റ്റഡിയിൽ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. പൊലീസ് കസ്റ്റഡിയിൽ ലഭിച്ചില്ലെങ്കിൽ ജയിലിൽ വച്ചു ചോദ്യം ചെയ്യും. രേഷ്മയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ, പ്രസവിച്ച സ്ഥലം, ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലം എന്നിവിടങ്ങളിൽ എത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു.രേഷ്മയുടെ അജ്ഞാത ഫേസ്‌ബുക് കാമുകനായി നടിച്ചു ഫേസ്‌ബുക് ചാറ്റ് നടത്തിയ 2 യുവതികളെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടു പേരുടെ രഹസ്യ മൊഴി മജിസ്‌ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തും.

രേഷ്മയുടെ അറസ്റ്റിനു ശേഷം പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവതികളെ കാണാതാവുകയും പിറ്റേന്ന് ഇരുവരുടെയും മൃതദേഹങ്ങൾ ഇത്തിക്കരയാറ്റിൽ കണ്ടെത്തുകയുമായിരുന്നു. കല്ലുവാതുക്കൽ മേവനക്കോണം, തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനിൽ രാധാകൃഷ്ണ പിള്ളയുടെ മകൾ ഗ്രീഷ്മ (ശ്രുതി-22) എന്നിവരാണു മരിച്ചത്. ഇവർ ഇരുവരും ചേർന്ന് അനന്തു എന്ന പേരിൽ ഫേസ്‌ബുക് ചാറ്റ് നടത്തി രേഷ്മയെ കബളിപ്പിച്ചിരുന്നു എന്ന വിവരം ആര്യ ഭർതൃ മാതാവിനോടും ഗ്രീഷ്മ സുഹൃത്തിനോടും വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിന്റെയും ആര്യയുടെ ഭർത്താവ് രഞ്ജിത്തിന്റെ മാതാവിന്റെയും രഹസ്യമൊഴിയാണു രേഖപ്പെടുത്തുക.

അനന്തു എന്ന ബാങ്ക് ഉദ്യോഗസ്ഥനായ കാമുകനായി ചമഞ്ഞ് ഒന്നര വർഷത്തിലേറെ ഇവർ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നു. രേഷ്മയുടെ ഭർത്താവ് കല്ലുവാതുക്കൽ ഊഴായ്‌ക്കോട്, പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ സഹോദരിയുടെ മകളും. രേഷ്മയുമായുള്ള ഇരുവരുടെയും ചാറ്റ് വിവരങ്ങൾ ഫേസ്‌ബുക് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.