തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്ന തമിഴ്‌നാട് നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. രാത്രികാലങ്ങളിൽ അറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നത് ഒരു കാരണവശാലും ഒരു സർക്കാരിൽ നിന്ന് ആരും പ്രതീക്ഷിക്കാത്തതാണ്. വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചു. മുഖ്യമന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെടും.മേൽനോട്ട സമിതി അടിയന്തരമായി വിളിച്ചു ചേർക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് നാല് ഷട്ടറുകളാണ് മുപ്പത് സെന്റീമീറ്റർ വെച്ച് ഉയർത്തിയത്. അതിന് ശേഷം 2.30ന് ഒന്നുമുതൽ എട്ടുവരെയുള്ള ഷട്ടറുകൾ 60 സെന്റീമീറ്റർ ഉയർത്തി.ആദ്യം വെള്ളം തുറന്നുവിട്ടപ്പോൾ മുന്നറിയിപ്പ് ലഭിച്ചില്ല. രണ്ടാമത് ഷട്ടർ ഉയർത്തി 2.40നാണ് മെയിൽ ലഭിക്കുന്നത്. 3.30ന് പത്തുവരെയുള്ള ഷട്ടറുകൾ അറുപത് സെന്റീമീറ്റർ വെച്ച് വീണ്ടും ഉയർത്തി. സെക്കന്റിൽ 8,000ഘനയടി വെള്ളം ഒഴുക്കി. ഒരു ഓപ്പറേഷൻ നടക്കുമ്പോൾ, കൃത്യമായി അറിയിക്കേണ്ടതാണ്. പാലിക്കപ്പടേണ്ട കാര്യങ്ങൾ പാലിക്കപ്പെടുന്നില്ല എന്നാണ് കേരളം വിലയിരുത്തുന്നത്.'-മന്ത്രി പറഞ്ഞു.

സുപ്രീംകോടതിയിൽ നിൽക്കുന്ന കേസ് എന്ന നിലയിൽ അതീവ പ്രാധാന്യത്തോടെയാണ് കേരളം ഇത്തരം കാര്യങ്ങളെ കാണുന്നത്. സംസ്ഥാനെ ഉയർത്തിയ വാദഗതിതൾ ശരിയാണെന്ന് കാണിക്കാനുള്ള തെളിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഒരുകാരണവശാലും രാത്രി അറിയിപ്പില്ലാതെ പരിധിയിൽക്കൂടുതൽ വെള്ളം തുറന്നുവിടരുത്'-മന്ത്രി പറഞ്ഞു.

അതേസമയം, അണക്കെട്ടിൽ രാത്രി മുന്നറിയിപ്പില്ലാതെ തുറന്ന പത്തു ഷട്ടറുകളിൽ ഒമ്പതെണ്ണം തമിഴ്‌നാട് അടച്ചു. വീണ്ടും രണ്ട് ഷട്ടറുകൾ തുറന്നു. നിലവിൽ മൂന്നു ഷട്ടറുകൾ തുറന്നിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാത്രിയും പുലർച്ചെയുമായി പത്തു ഷട്ടറുകൾ തമിഴ്‌നാട് തുറക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ എട്ടു ഷട്ടറുകൾ അടച്ചു. തുറന്നിരുന്ന ശേഷിച്ച വി 3, വി 4 ഷട്ടറുകളിൽ വി 3 ഷട്ടർ 30 സെന്റിമീറ്ററിൽ നിന്നും 10 സെന്റിമീറ്ററായി താഴ്‌ത്തുകയും, വി 4 ഷട്ടർ രാവിലെ ആറരയോടെ അടയ്ക്കുകയുമായിരുന്നു. 1867 ക്യൂസെക്‌സ് ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

മുന്നറിയിപ്പില്ലാതെ അർദ്ധരാത്രിയിൽ ഡാം തുറന്നതോടെ വള്ളക്കടവിലെ നിരവധി വീടുകളിൽ വെള്ളം കയറി. പുലർച്ചെ വീട്ടിൽ വെള്ളം കയറിയപ്പോഴാണ് വിവരം അറിയുന്നതെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ജാഗ്രതാ നിർദേശവുമായി എത്തിയ അനൗൺസ്‌മെന്റ് വാഹനം നാട്ടുകാർ തടഞ്ഞു. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിടുന്നത്.

സെക്കന്റിൽ 8017 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്ന് ഒഴുക്കിയത്. ഇന്നലെ വൈകീട്ട് വീണ്ടും മഴ പെയ്യുകയും നീരൊഴുക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഷട്ടറുകൾ തുറന്നത് ശരിയായില്ലെന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു. അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ രംഗത്തെത്തി. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാർ അറിയിച്ചു.