ന്യൂഡൽഹി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവശേഷിിക്കുന്ന പ്രതീക്ഷകളും തല്ലിക്കെടുത്തി നേതാക്കളുടെ മറുകണ്ടം ചാടൽ. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രതൻജിത് പ്രതാപ് നരേൺ സിങ് പാർട്ടിയിൽ നിന്നും രാജിവെച്ചു. അദ്ദേഹം ബിജെപിയിൽ ചേരാനാണ് ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലുള്ള ആളാണ് ആർപിഎൻ സിങ് എന്നതാണ് ശ്രദ്ധേയം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്ത് ആർപിഎൻ സിങ് ട്വിറ്ററിലൂടെ പങ്കുവെച്ചു. 'ഇന്ന് ഈ സമയത്ത് നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുകയാണ്. ഞാൻ എന്റെ രാഷ്ട്രീയ യാത്രയിൽ പുതിയ അധ്യായം ആരംഭിക്കുന്നു' അദ്ദേഹം രാജിക്കത്തിനൊപ്പം ട്വിറ്ററിൽ കുറിച്ചു.

ഖുഷിനഗറിലെ പദ്രൗണ നിയമസഭാ സീറ്റിൽ നിന്നും സ്വാമി പ്രസാദ് മൗര്യക്കെതിരെ ആർപിഎൻ സിങ്ങിനെ ബിജെപി മത്സരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. അടുത്തയിടെയാണ് മന്ത്രിയായിരുന്ന മൗര്യ ബിജെപിയിൽ നിന്നും രാജിവെച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്നത്. അതേസമയം ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിനെ മുൻനിർത്തി മുന്നോട്ടു പോകുന്നതു സംബന്ധിച്ച് നീണ്ട ചർച്ച നടന്നെന്നും എന്നാൽ തന്റെ നീക്കങ്ങളെ കോൺഗ്രസ് പിന്തുണച്ചില്ലെന്നും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പറഞ്ഞു.

പ്രശാന്ത് കിഷോറുമായി ചർച്ച നടന്നിരുന്നതായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്ഥിരീകരിച്ച് ദിവസങ്ങൾക്കു ശേഷമാണ് പ്രശാന്തിന്റെ പ്രതികരണം. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിനു പിന്നാലെ അഞ്ച് മാസത്തോളം കോൺഗ്രസുമായി ചർച്ച നടത്തിയെന്ന് പ്രശാന്ത് കിഷോർ എൻഡിടിവിയോട് പറഞ്ഞു.

മുൻപ് യുപി തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ചെങ്കിലും പരസ്പരം വലിയ ധാരണയില്ലാത്തതിനാൽ സഖ്യം ഗുണം ചെയ്തില്ലെന്നും ഇത്തരത്തിൽ നിയന്ത്രണങ്ങളുമായി ജോലി ചെയ്യാൻ തനിക്ക് സാധിക്കില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.