പാലക്കാട്: ഭാര്യയുടെ കൺമുന്നിൽ വച്ച് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. ഇന്ന് രാവിലെ ഒൻപതുമണിയോടെ പാലക്കാട്ടായിരുന്നു സംഭവം. സഞ്ജിത് എന്ന ഇരുപത്തേഴുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യയുമൊത്ത് ബൈക്കിൽ വരുമ്പോൾ കാറിൽ എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കാറിൽ നാല് പ്രതികളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സഞ്ജുവിന്റെ ബൈക്ക് തടഞ്ഞ് നിർത്തിയ അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് ഇയാളെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആളുകൾ നോക്കി നിൽക്കവേയാണ് ആക്രമണം ഉണ്ടായത്. സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘർഷങ്ങളുണ്ടായിരുന്നു അതിന്റെ തുടർച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ് ആരോപിച്ചു.