ശബരിമല: മണ്ഡല മഹോത്സവ തീർത്ഥാടന കാലം തുടങ്ങി ആദ്യ ദിവസം രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡ്യൂട്ടിക്ക് വന്ന എഎസ്ഐക്കും ഇതരസംസ്ഥാന സംഘത്തിൽ വന്ന ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശബരിമല ഡ്യൂട്ടിക്ക് വന്ന കോഴിക്കോട് എസ്എസ്ബി യൂണിറ്റിലെ എഎസ്ഐ സന്തോഷ് കുമാർ, തമിഴ്‌നാട്ടിൽ നിന്നും ദർശനത്തിന് വന്ന 16 അംഗ സംഘത്തിലെ ഉമാസെൽവൻ എന്നിവർക്കാണ് നിലയ്ക്കൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം സംഘത്തെ തിരികെ തമിഴ്‌നാട്ടിലേക്ക് അയച്ചു. കുമളി വഴിയാകും ഇവർ മടങ്ങുക.

ഇന്ന് വൈകിട്ട് നാലു മണി വരെ 967 പേരാണ് ദർശനത്തിന് എത്തിയിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ദർശനത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഭക്തരുടെ എണ്ണം നിയന്ത്രിച്ചത്. കൂടുതലും ഇതരസംസ്ഥാനത്ത് നിന്നുള്ളവരാണ്. പ്രതിദിനം ആയിരം പേർക്ക് ദർശനം നടത്തുന്നതിനാണ് അനുവദിച്ചിരുന്നത്. അതനുസരിച്ചാണ് പൊലീസ് വിർച്വൽ ക്യൂ സംവിധാനം സെറ്റ് ചെയ്തിരുന്നത്. എന്നാൽ, രജിസ്റ്റർ ചെയ്യാനുള്ള തിരക്ക് കൂടിയതോടെ ഒരു ദിവസം പരമാവധി അനുവദിക്കാവുന്ന തീർത്ഥാടകരുടെ എണ്ണം 1600 ആക്കിയത്.

കോവിഡിന് ശേഷം ആദ്യമായി ദർശനം അനുവദിച്ചത് കഴിഞ്ഞ മാസപൂജാ സമയത്ത് പ്രതിദിനം 250 പേർക്കായിരുന്നു പ്രവേശനം നൽകാൻ തീരുമാനിച്ചത്. എന്നാൽ, 150 പേർ പോലും തികച്ച് എത്തിയിരുന്നില്ല. നട തുറന്നത് ഇന്നലെയാണെങ്കിലും ഭക്തർക്ക് പ്രവേശനം ഇന്ന് പുലർച്ചെ മുതലായിരുന്നു. ഇതരസംസ്ഥാനത്ത് നിന്നുള്ള ഭക്തരാണ് ഏറെയും ദർശനത്തിന് വന്നിരിക്കുന്നത്. നിലയ്ക്കലിൽ കോവിഡ് പരിശോധനയ്ക്ക് സാമ്പിൾ നൽകിയതിന് ശേഷം വേണം തീർത്ഥാടകർ സന്നിധാനത്തേക്ക് പോകാൻ.