കൊച്ചി: കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ യഥാർഥ വില്ലൻ പുറത്തേക്ക്. ലഹരി മാഫിയകളുടെ നല്ലകുട്ടിയെന്ന് നവിലയിരുത്തപ്പെടുന്ന കൊല്ലം നല്ലില സ്വദേശി സൈജു എം തങ്കച്ചൻ(41) കേസിലെ വലിയ കണ്ണിയാണെന്നാണ് പൊലീസിന്റെ നിഗമനം. സൗന്ദര്യ മത്സരത്തിൽ വിജയികളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതിയാണ് ഇയാളെന്ന നിഗമനതത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. സൈജുവിന്റെ ഫാണിലെ രഹസ്യ ഫോൾഡറിൽ അയാളുടെ ലഹരിമാഫിയാ ബന്ധം അടക്കം വ്യക്തമാക്കുന്ന തെളിവുകളുണ്ട്.

രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള െലെംഗിക പീഡനത്തിന്റെയും അൻപതിലധികം വിഡിയോകൾ അന്വേഷണ സംഘം കണ്ടെത്തി. സ്ത്രീകളുടെ ശരീരത്തിൽ ലഹരിവസ്തുക്കൾ വിതറി ഒന്നിലധികം പുരുഷന്മാർ ചേർന്ന് പീഡിപ്പിക്കുന്ന വിഡിയോകളും കൂട്ടത്തിലുണ്ട്. ഹോട്ടൽ 18 ഉടമ റോയ് അടക്കം അറിയപ്പെടുന്ന പലരും സൈജു സംഘടിപ്പിച്ച ലഹരി പാർട്ടികളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. ദൃശ്യങ്ങളിൽ കാണുന്നവരുടെ പേരുകളും ഫോൺ നമ്പരും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ഇതോടെ റോയിക്ക് എംഡിഎംഎ സൈജു നൽകിയിരുന്നോ ന്ന ചോദ്യവും ഉയരുന്നുണ്ട്.

സൈജുവും മറ്റു ചിലരുമായി നടത്തിയിട്ടുള്ള സമൂഹമാധ്യമ ചാറ്റുകളും ലഹരി ഉപയോഗത്തിന്റെ തെളിവായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. 2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ഒരു ചാറ്റിൽ ലഹരി പാർട്ടി നടത്താനായി കാട്ടിൽ പോയി കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായും പറയുന്നു. ഇതേക്കുറിച്ച് അടക്കം വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കൊച്ചി, മൂന്നാർ, ഗോവ എന്നിവിടങ്ങളിൽ ലഹരി പാർട്ടികൾ നടത്തിയതിന്റെ വിശദമായ വിവരങ്ങളും ഫോണിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടരാൻ സൈജു ഉപയോഗിച്ച കാറിന്റെ രജിസ്റ്റേഡ് ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ചു കാക്കനാട്ടെ ഫ്‌ളാറ്റിൽ നടത്തിയ പാർട്ടിയുടെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. 2020 സെപ്റ്റംബർ 7നു ചിലവന്നൂരിലെ ഫ്‌ളാറ്റിൽ സൈജു നടത്തിയ പാർട്ടിയിൽ പങ്കെടുത്തവരെന്നു പറയുന്ന അമൽ പപ്പടവട, നസ്ലിൻ, സലാഹുദീൻ മൊയ്തീൻ, ഷിനു മിന്നു എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇവരുടെ പേരുള്ളത്.

മോഡലുകൾ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ഈ പാർട്ടിയിൽ പങ്കെടുത്തവർക്ക് അറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അപകടം നടന്ന രാത്രിയിലും തുടർന്നുള്ള ദിവസങ്ങളിലും ഇവരിൽ ചിലരെ സൈജു തുടർച്ചയായി ഫോണിൽ വിളിച്ചിട്ടുണ്ട്.

മാരാരിക്കുളത്തും മൂന്നാറിലും കൊച്ചിയിലും പാർട്ടികളിൽ എംഡിഎംഎ നൽകിയെന്നും സൈജുവിന്റെ ഒരു ചാറ്റിൽ പറയുന്നുണ്ട്. കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സൈജുവിനെ 3 ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മോഡലുകളുടെ വാഹനത്തെ സൈജു കാറിൽ പിന്തുടർന്നു മത്സരയോട്ടം നടത്തിയതിനാൽ മാത്രമാണ് അപകടമുണ്ടായതെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. സൈജുവിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാൻ വേണ്ടിയാണു പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന അബ്ദു റഹ്മാൻ അപകടമുണ്ടായ വാഹനം വേഗത്തിൽ ഓടിച്ചത്. സൈജു പിന്തുടർന്നില്ലായിരുന്നെങ്കിൽ മൂന്നു പേരും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.

നമ്പർ 18 ഹോട്ടലിൽ നിന്ന് ഡിജെ പാർട്ടി കഴിഞ്ഞിറങ്ങിയതു മുതൽ മോഡലുകളെ സൈജു തങ്കച്ചൻ പിന്തുടർന്നിരുന്നു. അതേസമയം സൈജു ലഹരിക്കടിമയാണെന്ന് സിറ്റി പൊലീസ് സി.എച്ച്. നാഗരാജു വ്യക്തമാക്കി. സൈജുവിന്റെ ചൂഷണത്തിന് ഇരയായവർ പരാതി നൽകിയാൽ കേസെടുക്കും.

കൊല്ലപ്പെട്ട ആൻസി കബീറിന്റെ കുടുംബം കമ്മിഷണറെ നേരിൽ കണ്ടു. അപകടത്തിൽ ചില സംശയങ്ങളുണ്ടെന്നും അതു നീക്കണമെന്നും ആൻസി കബീറിന്റെ അമ്മാവൻ നസിം പറഞ്ഞു. കേസിനു പുറമേ പൊലീസ് റിപ്പോർട്ടിൽ ഗൗരവമായി പലകാര്യങ്ങളുമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സൈജുവിനെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ കോടതി അംഗീകരിച്ചത്. സൈജുവിന്റെ ജാമ്യാപേക്ഷ പരിഗണിച്ചില്ല.