കാലടി: ചീട്ടുകളി സ്ഥലത്തെ സംഘർഷത്തിൽ തലയ്ക്കടിയേറ്റ് കളിക്കാരൻ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മഞ്ഞപ്ര തിരുതനത്തിൽ സുമേഷിന്റെ മരണവുമായിബന്ധപ്പെട്ട് വടക്കുംഭാഗം ഔപ്പാടൻ വീട്ടിൽ സാജു (42) വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തതിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ചീട്ടുകളി സ്ഥലത്ത് സംഘർഷം ഉ്ണ്ടായത്.

മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ സുമേഷിനെ ചീട്ടുകളിക്കുകയായിരുന്ന അഞ്ചംഗ സംഘം മഞ്ഞപ്ര ഇറച്ചി മാർക്കറ്റിന് മുമ്പിലെ കടയുടെ സമീപം കിടത്തിയ ശേഷം കടന്നുകളയുകയായിരുന്നു.

തുടർന്ന് മരണം സംഭവിച്ചു. തലയുടെ പിൻഭാഗത്തേറ്റ ക്ഷതമാണ് മരണകാരണം. ഇൻക്വസ്റ്റ് നടത്തുന്നതിനിടെ സുമേഷിന്റെ തലയുടെ പിൻഭാഗത്ത് പരിക്കേറ്റതായി പൊലീസ് കണ്ടെത്തി. പൊലീസ് സർജ്ജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ മരണകാരണം തലയ്ക്ക് പിന്നിലേറ്റ പരിക്കാണെന്ന് സ്ഥിരീകരിച്ചു.

തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.സാജുവിനെ സംഭവ സ്ഥലത്തുകൊണ്ടുപോയി തെളിവെടുപ്പ് നടത്തി.ഇരുവരും അയൽക്കാരാണ്.

ഡി.വൈ.എസ്‌പി ഇ.പി.റെജി ഇൻസ്പെക്ടർ ബി സന്തോഷ്, എസ് ഐമാരായ സ്റ്റെപ്റ്റോ ജോൺ, ദേവസ്സി, എ എസ് ഐമാരായ അബ്ദുൽ സത്താർ, ബിനു സെബാസ്റ്റ്യൻ, എസ് സി പി ഒ അനിൽകുമാർ സി പി ഒ ഷൈജോ പോൾ. എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.