ഭോപ്പാൽ: കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ അയോധ്യയെക്കുറിച്ചുള്ള പുസ്തകം വിവാദത്തിൽ വിവാദത്തിൽ. ഹിന്ദുത്വയെ തീവ്ര ഇസ്ലാമിക ഭീകരവാദ ഗ്രൂപ്പുകളുമായി താരതമ്യം ചെയ്തതാണ് വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്. ഇതോടെ 'സൺറൈസ് ഓവർ അയോധ്യ: നേഷൻഹുഡ് ഇൻ ഔവർ ടൈംസ്'എന്ന പുസ്തകത്തിലാണ് ഹിന്ദുത്വ ആശയത്തെ ഖുർഷിദ് ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിനോടുപമിച്ചത്.

സനാതന ധർമ്മവും ക്ലാസിക്കൽ ഹിന്ദുമതത്തെക്കുറിച്ച് അവബോധമുള്ള സന്ന്യാസിമാരും ഹിന്ദുത്വയെ തള്ളിപ്പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പരിശോധിക്കുകയാണെങ്കിൽ ഐ എസ്, ബൊക്കൊഹറാം തുടങ്ങിയ ഇസ്ലാമിക് ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ സമാനമായ രാഷ്ട്രീയ ധാരയാണ് ഹിന്ദുത്വയെന്നാണ് ഖുർഷിദ് പുസ്തകത്തിൽ എഴുതിയത്. മതത്തെ ഭീകര സംഘടനയുമായി താരതമ്യപ്പെടുത്തിയത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ബിജെപി ആരോപിച്ചു.

വിവാദമായതോടെ പുസ്തകം നിരോധിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയും രംഗത്തുവന്നിട്ടുണ്ട്. പുസ്തകത്തെ അതിരൂക്ഷമായി കുറ്റപ്പെടുത്തിയ മിശ്ര ഹിന്ദുക്കളെ വിഭജിക്കാനോ നമ്മുടെ രാജ്യത്തെ വിഭജിക്കാനോ അവസരം നൽകരുതെന്ന് മുന്നറിയിപ്പും നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, 'സൽമാൻ ഖുർഷിദിന്റെ പുസ്തകം അപലപനീയമാണ്. ഹിന്ദുക്കളെ ജാതികളായി വിഭജിക്കാനോ നമ്മുടെ രാജ്യത്തെ വിഭജിക്കാനോ അവർ അവസരം നൽകുന്നില്ല. ഭാരതത്തെ ചെറിയ ചെറിയ കഷ്ണങ്ങളാക്കുമെന്ന് പറഞ്ഞ ആളുകളുടെ അടുത്തേക്ക് ആദ്യം ഓടിയെത്തിയത് രാഹുൽ അല്ലേ? സൽമാൻ ഖുർഷിദ് ഇതേ അജണ്ഡയോടെയാണ് പ്രവർത്തിക്കുന്നത്. മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് വർഷങ്ങൾക്ക് മുൻപ് ജെഎൻയുവിൽ കനയ്യ കുമാറിന്റെ പ്രസംഗത്തെയും തുടർന്ന് നടത്തിയ മുദ്രാവാക്യം വിളിയേയും ഉദ്ധരിച്ചാണ് ബിജെപി മന്ത്രിയുടെ പരാമർശമുണ്ടായിരിക്കുന്നത്. അതേസമയം, പുസ്തകത്തിനെതിരെ കോൺഗ്രസിൽ നിന്നും എതിർപ്പുകൾ ഉയർന്നിരുന്നു. ഗുലാം നബി ആസാദാണ് ഖുർഷിദിന്റെ പരാമർശത്തെ തള്ളി രംഗത്തുവന്നത്. ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയിൽ ഹിന്ദുത്വയെ ഞങ്ങൾ അംഗീകരിക്കുന്നില്ല. എന്നിരുന്നാലും ഐഎസുമായും ഇസ്ലാമിക ജിഹാദിസ്റ്റുമായും താരതമ്യപ്പെടുത്തുന്നത് തെറ്റും അതിശയോക്തിയുമാണെന്നായിരുന്നു ഗുലാം നബി ആസാദ് വ്യക്തമാക്കിയത്.

എന്നാൽ, ഖുർഷിദിനെ പിന്തുണച്ചും തിരുത്തൽവാദി നേതാവായ ഗുലാം നബി ആസാദിനെ തള്ളിയുമാണ് രാഹുൽ ഗാന്ധി രംഗത്തു വന്നത്. മഹാരാഷ്ട്രയിൽ നടന്ന കോൺഗ്രസ് പരിപാടിക്കിടെയാണ് രാഹുൽ ഈ വിഷയത്തിൽ നിലപാട് വ്യക്താക്കിയത്. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നും ആരെയും കൊല്ലാനല്ല ഹിന്ദുമതം പഠിപ്പിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

അതേസമയം യു.പി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് ബിജെപി തീരുമാനം. അടുത്ത വർഷം ഏഴ് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ പിടിക്കുക എന്ന ലക്ഷ്യമാണ് കോൺഗ്രസിന്റേത് എന്നാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന ആരോപണം. ഉത്തർപ്രദേശിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലും അടക്കം നടക്കുന്ന തെരഞ്ഞെടുപ്പാണ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആരോപിക്കുന്നത്.

ഉത്തർപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് വരികെയാണ് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം കോൺഗ്രസിനെ പിടിച്ചു കുലുക്കുന്നത്. പ്രിയങ്ക ഗാന്ധി ഹിന്ദുമത ആശയങ്ങൾ അടക്കം പ്രചരിപ്പിച്ചു കൊണ്ടാണ് വോട്ടുപിടിക്കാൻ രംഗത്തിറങ്ങിയത്. ഈ സാഹചര്യത്തിൽ കൂടിയാണ് പുസ്‌കതം കൂടുതൽ വിവാദമാകുന്നത്.