പാലക്കാട്: പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ എലപ്പുള്ളി സ്വദേശി സഞ്ജിതി (27) ന്റെ കൊലപാതകത്തിന് പിന്നിൽ നാലംഗ സംഘമെന്ന് നിഗമനം. പ്രതികളെ കണ്ടെത്താൻ പൊലീസ് എട്ട് സംഘങ്ങളായി തിരഞ്ഞ് അന്വേഷണം തുടങ്ങി. പ്രദേശത്ത് എസ്ഡിപിഐ - ബിജെപി സംഘർഷം നിലനിന്നതിനാൽ രാഷ്ട്രീയ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം. മമ്പ്രത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കിൽ നിന്നും സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

അതേസമയം കൊലപാതകത്തിൽ പങ്കില്ലെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പറഞ്ഞു. തങ്ങൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ നടത്തിയ ആരോപണം അടിസ്ഥാന രഹിതമാണ്. കേസിൽ പൊലീസ് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം ആവശ്യപ്പെട്ടു.

അതിനിടെ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്ത് തളംകെട്ടി കിടന്ന രക്തം കണ്ട് മധ്യവയസ്‌കൻ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് മരുതറോഡ് സ്വദേശി രാമു (56) ആണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.

സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആറ് മണി വരെ മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയാണ് എന്നാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്. എസ്ഡിപിഐ ക്രിമിനൽ സംഘങ്ങളെ സർക്കാരും സിപിഎമ്മും പൊലീസും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആരോപിച്ചു.

പത്തു ദിവസത്തിനുള്ളിൽ രണ്ട് ആർഎസ്്എസ് പ്രവർത്തകരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനമില്ലാത്ത സ്ഥലങ്ങളിൽ വളരെ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടക്കുന്നതെന്നും കെ. സുരേന്ദ്രൻ.എസ്ഡിപിഐ്ക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. കൊലപാതകങ്ങളിൽ എസ്ഡിപിഐയുടെ പേരു പറയാൻ പോലും പൊലീസ് മടിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം പങ്കിടുന്നവരാണ് സിപിഎമ്മും എസ്ഡിപിഐയുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ആർഎസ്എസ് മണ്ഡൽ ഭൗതിക് പ്രമുഖാണ് സഞ്ജിത്ത്. നിക്ഷപക്ഷമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്നും ബിജെപി പാലക്കാട് ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടു. സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എലപ്പുള്ളി പഞ്ചായത്തിൽ ആർഎസ്എസ് - എസ് ഡി പി ഐ സംഘർഷം നിലനിൽക്കുന്നുണ്ട്.

ഏതാനും മാസങ്ങൾക്ക് മുമ്പ് എസ് ഡി പി ഐ പ്രവർത്തകൻ ആർഎസ്എസ് പ്രവർത്തകനെ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി എസ് ഡി പി ഐ പ്രവർത്തകനെ ആർഎസ്എസുകാർ വെട്ടിയിരുന്നു. ഇതിന്റെ തുടർച്ചയാണ് തിങ്കളാഴ്ചത്തെ കൊലപാതകവുമെന്നാണ് വിവരം. സഞ്ജിതിനെതിരെ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ടെന്ന് ടൗൺ പൊലീസും കസബ പൊലീസും പറഞ്ഞു.