തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിൽ സർക്കാറിനെതിരെ വിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. എല്ലാവരും ഒത്തുകളിക്കുമ്പോൾ ഒരു പെൺകുട്ടി ഒറ്റയ്ക്കാണെന്നും അതിജീവിതയ്ക്ക് നീതി കൊടുക്കാനായിരിക്കണം ഭരണകൂടമെന്നും സാറാ ജോസഫ് പറഞ്ഞു. 'അഞ്ച് വർഷമായി ഇവിടെയെന്താ നടക്കുന്നത്. ഭരണകൂടം പൊട്ടൻകളിക്കരുത്, എല്ലാവരും ഒത്തുകളിക്കുമ്പോൾ ഒരു പെൺകുട്ടി ഒറ്റയ്ക്കാണ്. സുപ്രീം കോടതി വരെ മുഖ്യമന്ത്രി അതിജീവിതയുടെ കൂടെയുണ്ടാവണം, ഉണ്ടായേ പറ്റൂ,' സാറാ ജോസഫ് തുറന്നടിച്ചു.

സുരക്ഷയില്ലാത്ത സംസ്ഥാനത്ത് ജീവിക്കുന്നത് ഗതികേടാണെന്നും അവർ കൂട്ടിച്ചേർത്തു. തൃശൂർ സാഹിത്യ അക്കാദമിയിൽ 'സാസ്‌കാരിക കേരളം അതിജീവിതയ്ക്കൊപ്പം' എന്ന ഐക്യദാർഢ്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഹരജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. നിയമപരമായി കേസിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് കൗസർ എടപ്പഗത്ത് പറഞ്ഞു.

കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ഹരജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ആവശ്യം നിയമപരമാണെന്ന് ഡി.ജി.പി കോടതിയിൽ പറഞ്ഞു. എന്നാൽ, തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂടുതൽ സമയം അനുവദിക്കരുതെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ജുഡീഷ്യറിയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് ആരോപിച്ചു.