എസ്ഡിപിഐ - സിപിഎം ധാരണ 78 മണ്ഡലങ്ങളിൽ; അധികാരത്തിന് വേണ്ടി സിപിഎം വർഗീയ ശക്തികളെ പുണരുന്നു; കോൺഗ്രസിന് എസ്ഡിപിഐ അടക്കമുള്ള വർഗീയ ശക്തികളുടെ വോട്ട് വേണ്ട; വർഗീയതക്കെതിരായ സിപിഎം നിലപാട് ആത്മാർഥമെങ്കിൽ മഞ്ചേശ്വരത്തും നേമത്തും സിപിഎം യുഡിഎഫിനെ പിന്തുണയ്ക്കണം: നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: മഞ്ചേശ്വരം മണ്ഡലത്തിൽ അടക്കം എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് മുല്ലപ്പള്ളി തറപ്പിച്ചു പറഞ്ഞു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 78 മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐയുമായി സിപിഎം ധാരണയിലെത്തിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നടത്തിയ രഹസ്യധാരണയുടെ ഭാഗമായാണ് വരുന്ന തെരഞ്ഞെടുപ്പിലും ആവർത്തിക്കുന്നത്. അധികാരത്തിന് വേണ്ടി വർഗീയ ശക്തികളെ പുണരുകയാണ് സിപിഎം.വർഗീയതയ്‌ക്കെതിരെ ആത്മാർത്ഥമായ നിലപട് സ്വീകരിക്കുന്നുവെങ്കിൽ മഞ്ചേശ്വരത്തും നേമത്തും ബിജെപിയെ തോൽപ്പിക്കുന്നതിനായി യു.ഡി.എഫിന് പിൻതുണ നൽകാൻ തയ്യാറകണം യു.ഡി.എഫ് അതു സ്വീകരിക്കാൻ തയ്യാറാണ്.
മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെ സിപിഎം നിർത്തിയത് ബിജെപിയെ സഹായിക്കാനാണ് ' ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കുന്നിടത്ത് ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയത് രഹസ്യധാരണയുടെ ഭാഗമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.കണ്ണുർസി പി എമ്മിൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയുടെ ഭാഗമാണ് ഇ പി ജയരാജനെയും പി.ജയരാജനെയും ഒഴിവാക്കിയതിനു പിന്നിലെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ഇത്തവണ യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. മുഖ്യമന്ത്രി ഇന്ന് കണ്ണൂർ പ്രസ് ക്ലബ്ബിൽ വെച്ച് നടത്തിയത് എല്ലാ അർത്ഥത്തിലും അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗമാണ്. അധികാരത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങുന്ന ഒരു പ്രസംഗമായിട്ടാണ് താൻ അതിനെ കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കടുത്ത നൈരാശ്യം അദ്ദേഹത്തിന്റെ വാക്കുകളിലും ശരീരഭാഷയിലും കാണാനായി. വിഭാഗീയതയുടെ ഒരു തുറന്ന് പറച്ചിൽകൂടിയായിരുന്നു അതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. മാധ്യമങ്ങളെ വിലയ്ക്കെടുത്തുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി നെഞ്ചത്തടിച്ച് നിലവിളിച്ചു. ഈ പട്ടിണി പാവങ്ങൾ താമസിക്കുന്ന കേരളത്തിൽ മുഖ്യമന്ത്രി കോടികളാണ് പരസ്യത്തിനായി ചെലവഴിക്കുന്നത്. കോവിഡ് പ്രതിരോധത്തിനിടയിലും ലോകത്തിന് മുന്നിൽ കേരളത്തെ അപമാനിച്ചുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻ എന്ന് തന്നെ വിളിക്കുന്നത് ന്യായീകരിക്കുന്ന തിരിക്കലാണിപ്പോൾ പിണറായി. ക്യാപ്റ്റൻ വിളി അണികളിൽ നിന്ന് ആവേശത്തിൽ ഉയർന്നുവന്നതായി ആരും തെറ്റിദ്ധരിക്കേണ്ട. അത് പി.ആർ. ഏജൻസികളെ വച്ച് സൃഷ്ടിച്ചെടുത്തതാണ്. പിണറായി പങ്കെടുക്കുന്ന പരിപാടികളിൽ ഇത്തരത്തിൽ പി.ആർ. ഏജൻസികൾ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രങ്ങൾ ധരിപ്പിച്ച് ആളുകളെ കൊണ്ട് ക്യാപ്റ്റൻ എന്ന് നിരന്തരം വിളിപ്പിക്കും. ഇത് പ്രവർത്തകരെ കൊണ്ട് ഏറ്റ് വിളിപ്പിക്കും. അത് പിണറായി നന്നായി ആസ്വദിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ