ഏറ്റുമാനൂർ: ഒരു ഭാര്യയും രണ്ട് കുട്ടികളുടെ പിതാവുമായി യുവാവിന്റെ ഫേസ്‌ബുക്ക് പ്രണയത്തിൽ കുടുംബം താറുമാറായി. യുവാവ് ഇപ്പോൾ പൊലീസ് സ്‌റ്റേഷനിൽ അഴിയെണ്ണുന്നു. ഒന്നാം വിവാഹം മറച്ചുവെച്ചു ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചു യുവതിയുമായി മുങ്ങിയ കാസർകോട് സ്വദേശിയായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. കാസർഗോഡ് സ്വദേശി വിനോദാണ് പൊലീസ് പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ ജൂണ് 14നായിരുന്നു സംഭവം. വിവാഹ വിവരമറിഞ്ഞ് ഒന്നാം ഭാര്യ അന്വേഷിച്ച് എത്തിയപ്പോഴാണ് രണ്ടാം ഭാര്യയുമായി വിനോദ് മുങ്ങിയത്. മാസങ്ങൾക്ക് മുന്പ് ഫേസ്‌ബുക്ക് വഴിയാണ് ഇയാളും ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയും പരിചയപ്പെട്ടത്. പരിചയം പ്രണയമാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. ഫേസ്‌ബുക്ക് കാമുകിയെ താൻ വിവാഹിതനാണെന്ന കാര്യം ഇയാൾ അറിയിച്ചിരുന്നില്ല. ഇത് മനസ്സിലാകാതെ യുവതി വെട്ടിൽ വീഴുകയും ചെയ്തു.

തുടർന്ന് ഇയാൾ യുവതിയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചു. വീട് കണ്ണൂരിലാണെന്നും വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നുമാണ് ഇയാൾ യുവതിയോടും കുടുംബത്തോടും പറഞ്ഞിരുന്നത്. തുടർന്ന് കോവിഡ് ചൂണ്ടിക്കാട്ടി ജൂൺ14ന് ഇയാൾ സുഹൃത്തക്കളുമായി എത്തി ഏറ്റുമാനൂരിലെ യുവതിയുടെ വീട്ടിൽ വച്ചു വിവാഹം നടത്തുകയും പെൺകുട്ടിയുടെ വീട്ടിൽ താമസിക്കുകയുമായിരുന്നു.

കണ്ണൂരിൽ താമസിക്കുന്ന അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞ് ഇന്നലെ ഇയാൾ പെൺകുട്ടിയേയും കൊണ്ടു കണ്ണൂരിലേ ക്കെന്നു പറഞ്ഞ് പോവുകയായിരുന്നു. ഈ സമയത്ത് ഇയാളുടെ രണ്ടാം വിവാഹത്തക്കുറിച്ച് നാട്ടുകാർ പറഞ്ഞത് അറിഞ്ഞ് തിരുവല്ല സ്വദേശിനിയായ ഒന്നാം ഭാര്യ ഏറ്റുമാനൂരിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തി. അപ്പോഴാണ് ഇയാൾ മുമ്പ് വിവാഹിതനും രണ്ടു കുട്ടികളുടെഅച്ഛനുമാണെന്ന കാര്യം വീട്ടുകാർക്ക് മനസിലായത്.

ഇത് അറിഞ്ഞു ഏറ്റുമാനൂരിലെ യുവതിയുടെ വീട്ടുകാർ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഇവർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഇരുവരെയും പിന്തുടർന്ന് പിടികൂടി ഏറ്റുമാനൂരിൽ എത്തിക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.