തിരുവനന്തപുരം: സ്വർണ്ണ കടത്തിലെ രണ്ടാം മന്ത്രിയെ തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മന്ത്രി ആരെന്ന് സർക്കാർ തന്നെ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. തൽകാലം പേരു പറയുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇതോടെ സർക്കാരിനെ കൂടുതൽ വെട്ടിലാക്കുകയാണ് പ്രതിപക്ഷം. നേരത്തെ മുഖ്യമന്ത്രിയുടെ കുടുംബത്തിന് സ്വപ്‌നാ സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ബിജെപി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയും സ്വർണ്ണ കടത്തിൽ രണ്ടാം മന്ത്രിയും കുടുങ്ങിയെന്ന സൂചനകൾ പുറത്തു വിടുന്നത്. ഈ മന്ത്രിയേയും കേന്ദ്ര ഏജൻസി ചോദ്യം ചെയ്‌തേയ്ക്കും.

സ്വപ്‌നാ സുരേഷുമായി അടുപ്പമുള്ള രണ്ടാം മന്ത്രിയുമായി ബന്ധപ്പെട്ട് ചില സൂചനകളും ലഭിക്കുന്നുണ്ട്. സ്വപ്‌നയുടെ വീട്ടിലും ഫ്‌ളാറ്റിലും ഈ മന്ത്രി എത്തിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ചാറ്റുകളും വീണ്ടെടുത്തു. ഇതോടെയാണ് മന്ത്രിയും സംശയ നിഴലിലാകുന്നത്. ഇതുവരെയുള്ള ചോദ്യംചെയ്യലിൽ ഒന്നും ഈ മന്ത്രിയുടെ പേര് പ്രതി സ്വപ്ന സുരേഷോ മറ്റു പ്രതികളോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, സ്വപ്നയുടെ ഒന്നിലധികം ഫോണുകൾ പൂർണമായി പരിശോധച്ചപ്പോഴാണ് മറ്റൊരു മന്ത്രിയുമായി സ്വപ്ന നിരന്തരം ബന്ധപ്പെട്ടതിന്റെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്. ഇതേത്തുടർന്ന് സ്വപ്നയേയും റമീസിനേയും വീണ്ടും ചോദ്യം ചെയ്യും. ചോദ്യംചെയ്യലിൽ കൂടുതൽ തെളിവുകൾ ലഭിച്ചാൽ ഈ മന്ത്രിയേയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേരു കൂടി പുറത്ത് വരുന്നുണ്ടെന്നും ആരോപണവിധേയനായ രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുമ്പോൾ അത് രാഷ്ട്രീയ ചർച്ചയാവുകയാണ്. സംസ്ഥാനത്തെ ആ മന്ത്രി ആരാണെന്ന് തനിക്കറിയാമെങ്കിലും ഇപ്പോൾ പുറത്ത് പറയുന്നില്ല. ആ മന്ത്രിയാരെന്ന് സർക്കാർ തന്നെ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ലൈഫ് മിഷൻ പദ്ധതി ധാരണാപത്രം ആവശ്യപ്പെട്ടിട്ടും സർക്കാർ തരാൻ കൂട്ടാക്കത്തത് അടിമുടി അഴിമതി ആയതുകൊണ്ടാണ്. ഇത് ഓർമ്മിപ്പിക്കാനായി ഇന്ന് മുഖ്യമന്ത്രിക്ക് ഒരു കത്ത് കൂടി നൽകും. മുഖ്യമന്ത്രി പിണറായി വിജയന് സമരങ്ങളോട് ഇപ്പോൾ എതിർപ്പാണ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരത്തോട് എതിർപ്പ് തോന്നുന്നത് ആശ്ചര്യകരമാണ്. അഴിമതി ആരാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഗൾഫിൽ പോയപ്പോൾ എത്ര പണം പിരിച്ചുവെന്നും പുറത്ത് വരേണ്ടതല്ലേയെന്നും ചെന്നിത്തല ചോദിച്ചു.

മൊബൈൽ ഫോണിൽ നിന്ന് സ്വപ്ന പല രേഖകളും ചിത്രങ്ങളും നശിപ്പിച്ചിരുന്നു. എന്നാൽ, സൈബർ സംഘത്തിന്റേയും ഫോറൻസിക് വിദഗ്ധരുടേയും സഹായത്തോടെ അവ പൂർണായി തിരികെ ലഭിച്ചിച്ചുണ്ട്. ഇങ്ങനെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു മന്ത്രി കൂടി സംശയ നിഴലിലാകുന്നത്. സ്വപ്നയുമായി ഈ മന്ത്രിക്ക് എന്ത് തരം ബന്ധമാണുണ്ടായിരുന്നതെന്നതിനെ കുറിച്ചാണ് അന്വേഷണം. ഈ മന്ത്രിയുമായുള്ള നിരന്തര ആശയവിനിമയത്തിന്റെ വിവരങ്ങൾ ലഭ്യമായതായാണു സൂചന.ലൈഫ് പദ്ധതി കമ്മിഷൻ ഇടപാടിൽ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള സ്വപ്നയുടെ സമ്പർക്ക വിവരങ്ങളും കിട്ടിയിട്ടുണ്ട്. ഇടതു സർക്കാരിലെ പല പ്രമുഖരുമായും സ്വപ്നാ സുരേഷിന് അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ കണ്ടെത്തുന്നത്.

സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണ സംഘം ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് സന്ദീപ് വാര്യർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൾ സ്വപ്ന സുരേഷിനൊപ്പം തിരുവനന്തപുരത്തെ ഒരു ഫർണിച്ചർ കടയിൽ പോയി കല്യാണ സമ്മാനമായി ഫർണിച്ചറുകൾ വാങ്ങിയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹദിവസവും തലേദിവസവുമുള്ള ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിപുത്രനുമായി മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവുമായും സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങൾക്കു മുന്നിൽ വെക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ മകളെ മാത്രമല്ല, മരുമകനെയും സ്വപ്ന സുരേഷിനൊപ്പമിരുത്തി ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മാനസിക നില തകർന്നിരിക്കുകയാണ്. ഷോക്കടിപ്പിക്കുകയോ നെല്ലിക്കാത്തളം വെക്കുകയോ വേണം. മനോനില തകർന്ന മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

സ്വർണക്കള്ളക്കടത്തിൽ പങ്കില്ലെന്ന് പരിശുദ്ധ ഖുറാനിൽ തൊട്ട് സത്യംചെയ്യാൻ കെ. ടി. ജലീൽ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മതത്തെ പരിചയാക്കി ചെയ്ത തെറ്റുകളിൽനിന്ന് രക്ഷപ്പെടാനാണ് ജലീൽ ശ്രമിക്കുന്നത്. ഇതുപോലെ വർഗീയവാദിയായ മറ്റൊരു മന്ത്രിയെ കേരളം മുൻപ് കണ്ടിട്ടില്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പ്രസംഗിച്ചിരുന്ന സിമി പ്രവർത്തകനായിരുന്നു ജലീൽ. അധികാരക്കൊതിമൂലം സിപിഎമ്മിൽ എത്തിയ ആളാണ്. ജലീലിനെ സിപിഎം ഭയക്കുന്നത് എന്തിനാണെന്നും ബിജെപി വക്താവ് ചോദിച്ചു.