കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണം കൊലപാതകമെന്ന സംശയം സജീവമാകുന്നു. ഷഹനയുടെ ഭർത്താവ് സജ്ജാദ് ഫുഡ് ഡെലിവറിയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. സജ്ജാദിന്റെ ലഹരിഉപയോഗം സ്ഥിരീകരിച്ചതോടെ ഷഹനയുടെ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും. ഇയാൾ ഭാര്യയ്ക്ക് ലഹരിമരുന്നുകൾ നൽകിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്തും. ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചുവെന്ന വിലയിരുത്തൽ സജീവമാണ്.

ദമ്പതിമാരുടെ വാടക ക്വാർട്ടേഴ്സിൽനിന്ന് എം.ഡി.എം.എ, എൽ.എസ്.ഡി. അടക്കമുള്ള ലഹരിവസ്തുക്കൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സജ്ജാദ് സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ആളാണെന്ന തെളിവും പൊലീസിന് കിട്ടുന്നത്. പണം ചോദിച്ച് ഷഹനയെ മർദിച്ചിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശാരീരികവും മാനസികവുമായി ഭാര്യയെ പീഡിപ്പിച്ചിരുന്നു. സംഭവദിവസം കഞ്ചാവും എം.ഡി.എം.എയും ഉപയോഗിച്ചിരുന്നതായും സജ്ജാദ് പൊലീസിനോട് പറഞ്ഞു.

ഷഹനയുടെ മരണം കൊലപാതകം തന്നെയെന്നു സഹോദരൻ പറഞ്ഞു. ഉയരമുള്ള ഷഹന ജനലഴിയിൽ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണ്. കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്നും ബിലാൽ പറഞ്ഞു. 'പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം എന്നത് ആത്മഹത്യ എന്നാണ്. അതിനോടു യോജിക്കുന്നില്ല. കൂടുതൽ പരിശോധനകൾ നടത്തണം. തൂങ്ങിയ കയർ, മുറിയിലെ സാഹചര്യം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് വിശ്വസിക്കാനാകില്ല-സോഹദരൻ പ്രതികരിച്ചു.

മരണത്തിനു തൊട്ടുമുൻപു വരെ നല്ലപോലെ മർദനമേറ്റിട്ടുണ്ടെന്ന് മൃതദേഹം കണ്ടവർ പറഞ്ഞു. ബലം പ്രയോഗിച്ച ലക്ഷണങ്ങൾ കാണുന്നുണ്ട്. കഴുത്തിനു പിന്നിൽ നിറം മാറിയിട്ടുണ്ട്. കയ്യിലും പിടിച്ചുവലിച്ചതിന്റെ പാടുകളും മുറിവുകളും ഉണ്ട്. സജ്ജാദ് കെട്ടിത്തൂക്കിയതാണെന്നാണ് സംശയം. സജ്ജാദിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് ഷഹന പരാതി പറഞ്ഞിരുന്നു. അയാളുടെ കൂട്ടുകെട്ട് മോശമാണ്. കൂട്ടുകാരുടെ കൂടെ പോയിക്കഴിഞ്ഞാൽ പിന്നെ പ്രശ്‌നങ്ങളാണ്. അയാളുടെ ഉമ്മയ്ക്കും ഇതിൽ പങ്കുണ്ട്. ഉമ്മയുടെ കാര്യം പലതവണ തന്നോടു പറഞ്ഞിട്ടുണ്ട്. ഷഹനയെയും സജ്ജാദിനെയും വേർപിരിക്കാമെന്ന് ആ ഉമ്മ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും സഹോദരൻ പറയുന്നു.

അവനെ ദുബായ്ക്ക് അയയ്ക്കാം എന്നൊക്കെ പറഞ്ഞു. പരാതി പറയുമ്പോൾ വീട്ടിലേക്കു വാ എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് പലതവണ പറഞ്ഞിട്ടും ഷഹന കേട്ടിട്ടില്ല. അങ്ങോട്ടുവന്നാൽ തന്റെ ജീവിതം അല്ലേ പോകുന്നത്. ഞാൻ എങ്ങനെങ്കിലും അഡ്ജസ്റ്റ് ചെയ്‌തോളാം. നമുക്ക് നോക്കാം എന്നായിരുന്നു ഷഹനയുടെ മറുപടി' സഹോദരൻ ബിലാൽ കൂട്ടിച്ചേർത്തു. ഗുരുതര ആരോപണങ്ങളാണ് ഷഹനയുടെ ബന്ധുക്കൾ ഉയർത്തുന്നത്. ഇതെല്ലാം പൊലീസ് പരിശോധിക്കും. അയൽക്കാരുടെ മൊഴിയും കേസിൽ നിർണ്ണായകമാണ്.

ഷഹനയും സജ്ജാദും തമ്മിൽ സ്ഥിരം വഴക്കുണ്ടായിരുന്നതായി അയൽക്കാർ വെളിപ്പെടുത്തി. നേരത്തെ ഒന്നുരണ്ടു തവണ പ്രശ്നമുണ്ടായ സമയത്ത് അവരുടെ വീട്ടിൽപോയിരുന്നു. ആ സമയത്ത് സജ്ജാദ് നോർമൽ ആയിരുന്നില്ലെന്നാണ് തോന്നിയത്. വഴക്കുണ്ടാവുന്ന സമയത്ത് മുകളിലേക്ക് ആരും വരേണ്ട, ഞങ്ങൾ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നമാണ്, നിങ്ങളാരും ഇടപെടേണ്ടെന്നാണ് സജ്ജാദ് പറഞ്ഞിരുന്നതെന്നും അയൽക്കാർ പറയുന്നു.

ജോലി കഴിഞ്ഞ് രാത്രി 12 മണിക്കൊക്കെയാണ് സജ്ജാദ് വീട്ടിലെത്തിയിരുന്നത്. രണ്ടരമാസം ആയിട്ടുള്ളൂ ദമ്പതിമാർ ഇവിടെ താമസം ആരംഭിച്ചിട്ട്. മറ്റുള്ളവരുമായി അധികം പരിചയമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഷഹന സംസാരിക്കുന്നില്ല, എല്ലാവരും ഓടിവരൂ എന്ന് സജ്ജാദ് വിളിച്ചുപറയുകയായിരുന്നു. വന്നപ്പോൾ ഷഹന സജ്ജാദിന്റെ മടിയിൽ കിടക്കുന്നതാണ് കണ്ടതെന്നും അയൽക്കാരനായ ഹസൻ പറഞ്ഞു.

ഷഹനയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. 'ആ കയർ കണ്ടാൽ തൂങ്ങിമരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ശരീരത്തിൽ പാടുകളുണ്ട്. തലേദിവസം എന്നെദിവസം വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നത്. കൂടുതൽ അവസരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും സംവിധായകർ വിളിച്ചതായും പറഞ്ഞിരുന്നു'- ഷഹനയുടെ സഹോദരൻ ബിലാൽ പറഞ്ഞു.