കൊല്ലം: കിളിമാനൂരിൽ മാതാവിന്റെ ഒത്താശയോടെ 11 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ കരുനാഗപ്പള്ളിയിലെ വ്യാജ പൂജാരിയെ പറ്റി നാട്ടിലാർക്കും അറിവില്ല. ആലപ്പാട് കാക്കത്തുരുത്ത് ഷാൻ നിവാസിൽ ഷാൻ(37) നാട്ടുകാരുടെ കണ്ണിൽപ്പെടാതെയാണ് ക്ഷേത്രങ്ങളിലെ ജോലിക്കിടെ വന്നു പോയിരുന്നത്. നാട്ടുകാരുമായി യാതൊരു അടുപ്പവുമില്ലാത്തയാളാണ്. അതിനാൽ ഇയാൾ എന്ത് ചെയ്യുകയാണെന്ന് പോലും ആർക്കും അറിവില്ല. കിളിമാനൂരിൽ പീഡനക്കേസിൽ അറസ്റ്റിലായതോടെയാണ് നാട്ടുകാർ ഇയാളുടെ കൂടുതൽ വിവരങ്ങൾ അറിയുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ ഒരു പ്രമുഖ ക്ഷേത്രത്തിൽ വ്യാജപേരിൽ പൂജ നടത്തിവന്നയാളാണ് ഷാൻ. 2018-ലാണ് കേസിനാസ്പദമായ സംഭവം. ശ്യാം എന്ന വ്യാജപേരിൽ പൂജാരിയായി എത്തിയ ഇയാൾ പരിസരവാസിയായ യുവതിയുമായി പരിചയത്തിലാവുകയും അവിഹിത ബന്ധത്തിലേർപ്പെടുകയും ചെയ്തു. പിന്നീട് ഇവരുടെ ഭർത്താവ് വീട്ടിലില്ലാത്ത നേരത്ത് ഇവിടെയെത്തി യുവതിയുടെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് അമ്മയോട് വഴക്കിട്ട പെൺകുട്ടി വിവരങ്ങൾ പിതാവിനെ അറിയിക്കുകയും ഇരുവരും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് അന്വേഷണത്തിനിടെ, കോതമംഗലം വടാട്ടുപാറയിൽ വച്ച് ഷാനെ കസ്റ്റഡിയിലെടുത്തു. അവിടെ ശ്യാം എന്ന പേരിൽ വ്യാജ പൂജാരിയായി പല ക്ഷേത്രങ്ങളിലും പൂജ നടത്തി വരികയായിരുന്നു. ഹിന്ദു ആണെന്നതിന് അപ്പുറം പൂജകളൊന്നും ഷാന് അറിയില്ലെന്നതാണ് വസ്തുത.

2018 ൽ പതിനൊന്നുകാരിയുടെ മാതാവുമായുള്ള അവിഹിത ബന്ധം നാട്ടുകാർ േേകയ്യാടെ പിടിച്ചിരുന്നു. അന്ന് നാട്ടുകാർ നന്നായി കൈകാര്യം ചെയ്യുകയും താക്കീത് നൽകി പറഞ്ഞയക്കുകയുമായിരുന്നു. ഭർത്താവും യുവതിയോട് ക്ഷമിക്കുകയും ചെയ്തിരുന്നു. എന്നാൽ മാതാവിന്റെ സ്വഭാവ ദൂഷ്യം പറഞ്ഞ് മകൾ വഴക്കടിക്കുകയും തുടർന്ന് തന്നെ ഉപദ്രവിച്ച വിവരം പിതാവിനെ അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് കിളിമാനൂർ പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് ഇയാളെ അന്വേഷിച്ചെങ്കിലും ക്ഷേത്രത്തിൽ നൽകിയിരുന്ന വിലാസത്തിൽ അങ്ങനെ ഒരാളില്ല എന്ന് മനസ്സിലായി. തുടർന്ന് ഇയാൾ ഉപയോഗിച്ചിരുന്ന സിംകാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താൻ കഴിഞ്ഞത്.

ആദ്യം ഉപയോഗിച്ച സിംകാർഡ് സ്വിച്ച് ഓഫായിരുന്നു. എന്നാൽ അന്ന് ഉപയോഗിച്ച മൊബൈൽ ഫോണിന്റെ ഇ.എം.ഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മറ്റൊരു നമ്പർ കണ്ടെത്തുകയും ആ നമ്പർ ഉപയോഗിച്ച പുതിയ ഫോൺ കണ്ടെത്തുകയും അങ്ങനെ സൈബർ സെൽ സഹായത്തോടെയാണ് പ്രതി എവിടെയുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞത്. കോതമംഗലം കുട്ടമ്പുഴയ്ക്ക് സമീപമുള്ള ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്യുകയാണ് എന്ന് മനസ്സിലാക്കി അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഒരു പ്രസിദ്ധമായ ഇല്ലത്തിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയായിരുന്നു വിവിധ സ്ഥലങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്നത്. എന്നാൽ ഇയാൾക്ക് മന്ത്രങ്ങളോ തന്ത്രങ്ങളോ അറിയില്ലെന്ന് പൊലീസിനോട് പറഞ്ഞു. ഒരു തന്ത്രിയുടെ ഒപ്പം പരികർമ്മിയായി പോയുള്ള പരിചയംമാത്രമേ ഉള്ളൂ എന്നാണ് ഇയാൾ പറഞ്ഞത്. ജോലി ചെയ്യുന്നയിടങ്ങളിൽ സ്ത്രീകളുമായി സൗഹൃദത്തിലാകുകയും ലൈംഗികാതിക്രമങ്ങൾക്ക് ശേഷം മുങ്ങുകയുമാണ് ഇയാളുടെ പതിവ്.

അത്തരത്തിൽ സൗഹൃദത്തിലായ ഒരു യുവതിയെ വീട്ടിൽ വിളിച്ചിറക്കി കൊണ്ടി വന്നിട്ടുണ്ട്. സിം കാർഡുകൾ മാറി മാറി ഉപയോഗിക്കുന്നതും ഷാന്റെ പതിവായിരുന്നു. നിരവധി സിം കാർഡുകളും വ്യാജ രേഖകളും ഇയാളിൽനിന്ന് പിടിച്ചെടുത്തു. കിളിമാനൂർ സ്റ്റേഷൻ ഓഫീസർ മനോജ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ ബിജുകുമാർ, എസ്.സി.പി.ഒ മനോജ്, സി.പി.ഒ സഞ്ജീവ്, വിനീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.