ഇടുക്കി: ആനച്ചാൽ ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. വണ്ടിപ്പെരിയാർ സ്വദേശി ഷാൻ മുഹമ്മദാണ് പൊലീസ് പിടിയിലായത്. മുതുവാൻ കുടി ഭാഗത്തു നിന്നുമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അതിക്രൂരമായി സംഭവത്തിലേക്ക് നയിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. സംഭവത്തിൽ ദുരൂഹതകൾ ബാക്കിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്ഞ.

ഇന്ന് പുലർച്ചെയാണ് കുടുംബ വഴക്കിനിടെ ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. റിയാസ് മൻസിലിൽ അൽത്താഫാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ സഹോദരനും മതാവിനും മുത്തശ്ശിക്കും മർദനമേറ്റു. മാതാവ് സഫിയ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ സഹോദരിയുടെ ഭർത്താവ് ഷാജഹാൻ എന്ന ഷാൻ മുഹമ്മദാണ് അക്രമം നടത്തിയത്.

കുടുംബവഴക്കിന്റെ പേരിൽ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ഇയാൾ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാൻ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. കുടുംബവഴക്കിനെ തുടർന്ന് ഷാജഹാന്റെ ഭാര്യ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. തന്നേയും ഭാര്യയേയും അകറ്റിയതിന് പിന്നിൽ ഭാര്യമാതാവും സഹോദരിയുമാണെന്ന ധാരണയിലാണ് ഭാര്യവീട്ടുകാരെ കൂട്ടക്കൊല ചെയ്യാൻ ഷാജഹാൻ ഒരുങ്ങിയതെന്നാണ് സൂചന. ഇരുകുടുംബങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലയ്ക്കടിച്ചു.

കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ സഫിയയും മാതാവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിക്കപ്പെട്ടവരെല്ലാം കൊല്ലപ്പെട്ടു എന്ന നിഗമനത്തിലായിരുന്നു പ്രതി. തുടർന്ന് വല്യമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന പതിനഞ്ചുകാരിയെ വലിച്ചിഴച്ച് മാതാവിനെയും സഹോദരനേയും ആക്രമിച്ചിട്ടിരിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു. സമാനമായ രീതിയിൽ തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അടിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ വലിച്ച് പുറത്തേക്ക് കൊണ്ടുപോവുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഇതിനിടയിൽ കുതറി മാറിയ പെൺകുട്ടി സമീപത്തെ കമ്പിവേലിക്ക് അപ്പുറത്തേക്ക് എടുത്തുചാടി ഓടിരക്ഷപ്പെടുകയായിരുന്നു. ഈ കുട്ടിയെ സിനിമാ സ്‌റ്റൈലിൽ ഇയാൾ പിന്തുടരുകയും ചെയ്തു. പിന്നീട് ആറുമണിയോടെയാണ് സമീപത്തെ വീട്ടിലെത്തി പെൺകുട്ടി സഹായം ചോദിക്കുന്നതും ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറത്ത് അറിയിച്ചതും. ഞായറാഴ്ച പുലർച്ചെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.