തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ. സുധാകരനെതിരായ വിമർശനത്തിൽ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന് മനംമാറ്റം. താൻ തന്റെ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഷാനിമോൾ പ്രതികരിച്ചു. സുധാകരനെ വിമർശിച്ച നിലപാടിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ഷാനിമോൾ പറഞ്ഞു. ഉന്നത നേതാവെന്ന നിലയിലുണ്ടായ പ്രയാസത്തിനാണ് മാപ്പ് പറഞ്ഞത്. അതാണ് ഉചിതമെന്ന് തോന്നിയതുകൊണ്ടാണ് മാപ്പ് പറഞ്ഞത്. വിവാദത്തിൽ കൂടുതൽ ചർച്ചക്കില്ലെന്നും ഷാനിമോൾ പറഞ്ഞു.

യു.ഡി.എഫിന്റെ ഐശ്വര്യ കേരളയാത്രയ്ക്ക് തലശേരിയിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ വച്ചാണ് കെ. സുധാകരൻ എംപി വിവാദ പരാമർശം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് പറഞ്ഞായിരുന്നു സുധാകരൻ രംഗത്തെത്തിയത്. ചെത്തുകാരന്റെ മകനായ പിണറായി മുഖ്യമന്ത്രിയായപ്പോൾ സഞ്ചരിക്കാൻ ഹെലികോപ്റ്റർ വേണമെന്നായിരുന്നു സുധാകരന്റെ പരാമർശം.

വെട്ടിലായി എൻ.ഐ.എയും കേന്ദ്രവും: ഭീമ കൊറേഗാവ് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സാമൂഹ്യപ്രവർത്തകരും
ആ ചെത്തുകാരന്റെ കുടുംബത്തിൽ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയൻ എവിടെ...പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ, ചെത്തുകാരന്റെ വീട്ടിൽ നിന്നും ഉയർന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വർഗത്തിന്റെ അപ്പോസ്തലൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് അഭിമാനമാണോ അപമാനമാണോ എന്ന് സിപിഐ.എമ്മിന്റെ നല്ലവരായ പ്രവർത്തകർ ചിന്തിക്കണം എന്നായിരുന്നു സുധാകരന്റെ പ്രസംഗം.

ഇതിന് പിന്നാലെ സുധാകരനെതിരെ കോൺഗ്രസിൽ നിന്ന് തന്നെ വിമർശനം ഉയർന്നു. സുധാകരൻ നടത്തിയ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. സുധാകരൻ മാപ്പ് പറയണമെന്നും തൊഴിലിനെ അപമാനിച്ച് സംസാരിച്ചത് അംഗീകരിക്കാനാവില്ലെന്നും ഷാനിമോൾ ഉസ്മാനും പറഞ്ഞു.

എന്നാൽ ഇതിന് പിന്നാലെ ഷാനിമോൾക്കെതിരെ കടുത്ത വിമർശനവുമായി സുധാകരൻ എത്തി. പിണറായിയെ പറയുമ്പോൾ ഷാനിമോൾ ഉസ്മാന് വേദനിക്കുന്നത് എന്തിനാണെന്നും ഉമ്മൻ ചാണ്ടിക്കെതിരെ സംസ്‌ക്കാരമില്ലാത്ത വാക്കുകൾ സിപിഐ.എം ഉപയോഗിച്ചപ്പോൾ അന്നൊന്നും ഇല്ലാത്ത വികാരം പിണറായിയെ വിമർശിച്ചപ്പോൾ തോന്നാൻ എന്തുപറ്റിയെന്നായിരുന്നു സുധാകരൻ ചോദിച്ചത്. വിഷയത്തിൽ കെപിസിസിക്ക് കത്തയച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു.

ഇതോടെ ചെന്നിത്തല നിലപാട് മാറ്റി. തൊട്ടുപിന്നാലെ തന്നെ മാപ്പപേക്ഷുമായി ഷാനിമോളും രംഗത്തെത്തി. പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവാണെന്നും മാപ്പ് ചോദിക്കുന്നെന്നുമായിരുന്നു ഷാനിമോൾ ഉസ്മാൻ പറഞ്ഞത്. കെ.സുധാകരന് ഉണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ക്ഷമ ചോദിക്കുന്നെന്നും ഒപ്പം തന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും ഷാനിമോൾ പറഞ്ഞിരുന്നു.