ന്യൂഡൽഹി: രാജ്യത്തിന്റെ ജിഡിപിയിൽ ഉണ്ടായ തളർച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ. താടി കൂടിയതിന് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്നും തരൂർ വിമർശിച്ചു. മോദിയുടെ ചിത്രം പങ്കുവച്ചാണ് തരൂരിന്റെ വിമർശനം.

2017-18 സാമ്പത്തിക വർഷത്തിൽ താടി കുറവുണ്ടായിരുന്നപ്പോൾ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ച. അടുത്ത വർഷം താടി അൽപ്പം നീണ്ടു. വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി. 2019-20 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും മോദിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തിൽനിന്നു വ്യക്തം. 2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്.

This is what is meant by a 'graphic illustration'! pic.twitter.com/QYyA2lN2W0

- Shashi Tharoor (@ShashiTharoor) March 2, 2021

അതേസമയം, ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ പാദത്തിൽ രാജ്യത്തിന്റെ ജിഡിപിയിൽ 0.4 ശതമാനം വർധനയുണ്ടായിരുന്നു. തുടർച്ചയായ രണ്ട് പാദങ്ങളിലെ ഇടിവിന് ശേഷമാണ് സാമ്പത്തിക വളർച്ച നിരക്ക് തിരിച്ചു കയറിയത്.