തിരുവനന്തപുരം: അപകടകരമായ മയക്കുമരുന്ന് പട്ടികയിൽ നിന്ന് കഞ്ചാവിനെ ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണച്ച് ശശി തരൂർ എംപി. നേരത്തെ തന്നെ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂർ ട്വിറ്ററിലൂടെ അറിയിച്ചു. ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തിൽനിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തതിനെ പരാമർശിച്ചുകൊണ്ടാണ് തരൂരിന്റെ ട്വീറ്റ്. യു.എൻ. നാർക്കോട്ടിക് മയക്കുമരുന്ന് കമ്മീഷനിൽ വന്ന (സി.എൻ.ഡി.) പ്രമേയത്തെ അനുകൂലിച്ചുകൊണ്ടാണ് ഇന്ത്യ കഴിഞ്ഞ ദിവസം വോട്ട് ചെയ്തത്.

'ഞാൻ ഒരിക്കലും കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. രണ്ടു വർഷം മുമ്പ് ഇത് നിയമവിധേയമാക്കാനുള്ള നയശുപാർശ നടത്തിയപ്പോൾ എനിക്ക് നേരെ ആക്രമണമുണ്ടായി. കഞ്ചാവ് കൈവശം വെച്ചതിന് ബോളിവുഡ് താരങ്ങളെ അറസ്റ്റ് ചെയ്യുന്നതിനിടയിലും, അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തിൽനിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള യുഎൻ കമ്മീഷൻ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു' തരൂർ ട്വിറ്ററിൽ ചൂണ്ടിക്കാട്ടി.

2018-ൽ കഞ്ചാവിനെ നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ച് മുൻപിട്ട ട്വീറ്റും തരൂർ ഒപ്പം ചേർത്തിട്ടുണ്ട്. 'എന്റെ അനന്തരവൻ അവിനാശ് തരൂരുമായി, രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കുന്നതിനും നിയന്ത്രിക്കുന്നതിനും അനുകൂലമായി വാദിച്ചുകൊണ്ട് ഞാൻ മയക്കുമരുന്ന് നയ ചർച്ചയിൽ ഏർപ്പെട്ടു' തന്റെ പഴയ ട്വീറ്റിൽ തരൂർ ഇങ്ങനെ കുറിച്ചു.

1961ലെ മയക്കുമരുന്ന് മരുന്നുകൾക്കായുള്ള സിംഗിൾ കൺവെൻഷന്റെ ഷെഡ്യൂൾ ഫോറിൽനിന്ന് കഞ്ചാവ് നീക്കം ചെയ്യാനുള്ള തീരുമാനത്തിന് അനുകൂലമായിട്ടാണ് മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യ വോട്ട് ചെയ്തത്. 53 അംഗ സി.എൻ.ഡി. അംഗരാജ്യങ്ങളിൽ ഇന്ത്യ, യുഎസ്, യൂറോപ്യൻ രാജ്യങ്ങളടക്കം 27 വോട്ടുകളാണ് കഞ്ചാവിനെ ഈ പട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ചൈന, പാക്കിസ്ഥാൻ, റഷ്യ തുടങ്ങി 25 രാജ്യങ്ങൾ എതിർത്തു. അംഗരാജ്യമായ യുക്രൈൻ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല.