ചെന്നൈ: വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ. പൂർവ വിദ്യാർത്ഥിനികളുടെ പരാതിയിൽ കേളമ്പാക്കം സുശീൽഹരി സ്‌കൂൾസ്ഥാപകനായ ആത്മീയ ഗുരു ശിവശങ്കർ ബാബ(72)യെ ഡൽഹിയിൽ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. സി.ബി.സിഐ.ഡി. അന്വേഷണ സംഘമാണ് ബാബയെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ കോടതിയിൽ ഹാജരാക്കിയ ബാബയെ ചെന്നൈയിലേക്ക് കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു. ആത്മീയഗുരുവായി അറിയപ്പെടുന്ന ബാബക്കെതിരേ ലൈംഗികാരോപണമുന്നയിച്ച് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനികളാണ് പരാതി നൽകിയത്.

പോക്‌സോ അടക്കമുള്ള വകുപ്പുകളിൽ രജിസ്റ്റർചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണം കഴിഞ്ഞ ഞായറാഴ്ചയാണ് സി.ബി.സിഐ.ഡി.ക്ക് കൈമാറിയത്. ദെഹ്‌റാദൂണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പറഞ്ഞിരുന്ന ബാബ സി.ബി.സിഐ.ഡി. കേസെടുത്തതോടെ അവിടെനിന്ന് രക്ഷപെട്ടു.

വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് തിരച്ചിൽ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഒളിവിൽപ്പോയ ബാബയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹിയിലെ ഹോട്ടലിൽനിന്ന് ചെന്നൈ പൊലീസ് പിടികൂടിയത്. 20 വർഷമായി കേളമ്പാക്കത്ത് പ്രവർത്തിക്കുന്ന സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനികൾ സാമൂഹികമാധ്യമങ്ങൾ വഴിയാണ് ബാബക്കെതിരേ ലൈംഗികാരോപണമുന്നയിച്ചത്. പിറന്നാളാഘോഷത്തിനും പരീക്ഷകൾക്ക് മുമ്പുമൊക്കെ അനുഗ്രഹം നൽകുന്നു എന്നപേരിലാണ് വിദ്യാർത്ഥിനികൾക്കുനേരെ ശിവശങ്കർ ബാബ ലൈംഗികാതിക്രമം നടത്തിയിരുന്നതെന്നാണ് പരാതി.

സ്‌കൂളിലെ അദ്ധ്യാപകരിൽ ചിലർ ഇതിന് ഒത്താശ ചെയ്തിരുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. രണ്ട് അദ്ധ്യാപികമാരെ കഴിഞ്ഞദിവസം കേസിൽ പ്രതി ചേർത്തിരുന്നു. സുശീൽഹരി സ്‌കൂളിൽ പരിശോധന നടത്തിയ അന്വേഷണസംഘം ശിവശങ്കർ ബാബയുടെ മുറിയിലുണ്ടായിരുന്ന നാല് ലാപ്‌ടോപ്പും രണ്ട് കംപ്യൂട്ടറും പിടിച്ചെടുത്തു. സാമ്പത്തികക്രമക്കേടുകളുണ്ടോ എന്നന്വേഷിക്കാൻ സ്‌കൂളിൽ ആദായനികുതി വകുപ്പും പരിശോധന നടത്തി.

പീഡന വിവരം പുറത്തുവന്നത് ഒരുഅദ്ധ്യാപകൻ പീഡനക്കേസിൽ പിടിയിലായതോടെയാണ്. ചെന്നൈ കേളമ്പാക്കത്തെ സുശീൽഹരി ഇന്റർനാഷണൽ സ്‌കൂൾ ഉടമയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ശിവശങ്കർ ബാബയുടെ തനിനിറം നാട്ടുകാർക്ക് ബോധ്യമായതും ആ വഴിയേ ഉള്ള അന്വേഷണത്തിൽ. സ്‌കൂളിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും എല്ലാം ധൈര്യപൂർവം മുന്നോട്ടുവന്നു. എങ്ങനെയാണ് പണസ്വാധീനത്തിന്റെ മറവിൽ പീഡനങ്ങൾ മറച്ചുവയ്ക്കുന്നത് എന്നതിന് വലിയൊരു ഉദാഹരണമാണ് ഈ സ്‌കൂളിൽ നടന്ന സംഭവങ്ങൾ.

സ്‌കൂളിലെ പീഡനകഥകൾ വിവരിച്ചവരിൽ ഒരുപെൺകുട്ടി ബാബയുടെ നേരേയും വിരൽ ചൂണ്ടി. തന്നെ ബാബ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പോസ്റ്റിട്ടതോടെ അത് സോഷ്യൽ മീഡിയയിൽ വൈറലായി. പൂർവ വിദ്യാർത്ഥികൾ കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. ബാബ തങ്ങളെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചുവരുത്താറുണ്ടെന്നും മയക്കുമരുന്ന് നൽകി ലൈംഗികമായി ദുരുപയോഗിക്കാറുണ്ടെന്നും കുട്ടികൾ പരാതിപ്പെട്ടു.

ശ്രീകൃഷ്ണന്റെ അവതാരമെന്ന് ബാബ

താൻ ശ്രീകൃഷ്ണന്റെ അവതാരമെന്നാണ് ബാബ അനുയായികളോടും സ്‌കൂളിൽ നിന്ന് കൊണ്ടുവരുന്ന പെൺകുട്ടികളോടും അവകാശപ്പെടാറുള്ളത്. വിദ്യാർത്ഥിനികളെ ഗോപികമാരെന്ന് വിശേഷിപ്പിച്ചായിരുന്നു പീഡനം. ജന്മദിനത്തിൽ അനുഗ്രഹം വാങ്ങാനെത്തിയ വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ കാണാനും മദ്യം കഴിക്കാനും ബാബ നിർബന്ധിച്ചു. തുടർന്ന് പീഡനത്തിനിരയാക്കി. വ്യത്യസ്ത ലൈംഗിക ലീലകളെ കുറിച്ച് ബാബ വാചാലനാകും. പതിവായി താനുമായി രോഗ്യകരമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കും. അങ്ങനെ ചെയ്താൻ മറ്റുആൺകുട്ടികളുമായി ഉ്ള്ള ലൈംഗിക ചിന്തകൾ ഉണ്ടാകില്ലെന്നായിരുന്നു ബാബയുടെ ന്യായം. സമ്മാനങ്ങൾ നൽകാമെന്ന വ്യാജേനയും ബാബ പെൺകുട്ടികളെ മുറിയിലേക്ക് വിളിപ്പിച്ച് പീഡനത്തിന് ഇരയാക്കുക പതിവായിരുന്നുവെന്നും ആരോപണമുണ്ട്.

സ്‌കൂളിലെ പെൺകുട്ടികളെ ഒഴിവുസമയങ്ങളിൽ ബാബ മുറിയിലേക്കു വിളിക്കും. താൻ കൃഷ്ണനും കുട്ടികൾ ഗോപികമാരാണെന്ന് വിശ്വസിപ്പിക്കും. തുടർന്ന് വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കുമെന്ന് പരാതിയിൽ പറയുന്നു. പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാൻ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നു. പലപ്പോഴും കയറിപിടിച്ചിരുന്നതായും പരാതിയിലുണ്ട്.

ബാബ മുതലെടുത്തത് പണക്കാരുടെ ഇടയിലെ സ്വാധീനം

ചെന്നൈയിലെ പണക്കാരുടെ ഇടയിൽ ഏറെ സ്വാധീനമുള്ള ആൾദൈവമാണ് സുശീൽ കുമാർ ബാബ. സുശീൽ ഹരി സ്‌കൂളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ബാബയുടെ കടുത്ത ആരാധകരാണ്. ആതിനാൽ മോശം അനുഭവം കുട്ടികളോ മാതാപിതാക്കളോ പുറത്തുപറയാൻ തയ്യാറാകാതിരുന്നതാണ് വിവരം പുറത്തറിയാൻ വൈകിയതെന്ന് പൊലീസ് പറയുന്നു. അടുത്തിടെ പത്മശേഷാദ്രി ബാലഭവനിലെ അദ്ധ്യാപകന്റെ ലൈംഗികാതിക്രമങ്ങൾ പുറത്തുവന്നതോടെയാണു പൂർവവിദ്യാർത്ഥികൾ ദുരനുഭവങ്ങൾ തുറന്നുപറയാൻ തയറായത്.

നിരവധി കുട്ടികൾ പരാതിയുമായി വന്നതോടെ, തമിഴ്‌നാട് ബാലാവകാശ കമ്മീഷൻ ബാബയെയും സ്‌കൂൾ പ്രിൻസിപ്പൽ, ഹെഡ്‌മാസ്റ്റർ, മറ്റുമൂന്നു അദ്ധ്യാപകരെയും പ്രാഥമിക വിചാരണയ്ക്കായി വിളിപ്പിച്ചിരുന്നു. എന്നാൽ, ബാബ കമ്മീഷന് മുന്നിൽ ഹാജരായില്ല. കമ്മീഷൻ തുടർന്ന് സ്‌കൂളിൽ പരിശോധന നടത്തി. ബാബയ്ക്ക് ഹൃദയാഘാതമുണ്ടായി എന്നാണ് കമ്മീഷന് മുന്നിൽ ഹാജരാകാതിരിക്കാൻ കാരണം പറഞ്ഞത്. ഈ തക്കം നോക്കി ഇയാൾ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. ജൂൺ 8 ന് രാത്രി ഡെറാഡൂണിൽ തീർത്ഥാടനത്തിനിടെ ഹൃദയാഘാതം സംഭവിച്ചുവെന്നാണ് സ്‌കൂൾ അഡ്‌മിനിസ്ട്രേറ്റർ പൊലീസിനെ അറിയിച്ചത്. ഡെറാഡൂണിൽ ഒരുസ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പറയുന്നു.

2001-ൽ സ്ഥാപിതമായ സ്‌കൂളിൽ വെല്ലൂർ സ്വദേശിയായ ബാബ തമിഴാണ് പഠിപ്പിച്ചിരുന്നത്. ഈ സമയത്ത് ഒട്ടേറെ വിദ്യാർത്ഥികളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് ആരോപണം. മൂന്ന് പെൺകുട്ടികളുടെ പരാതിയിലാണ് പൊലീസ് ബാബയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം സി.ബി.സിഐ.ഡി. ഏറ്റെടുത്തതോടെ ലൈംഗികാതിക്രമത്തിന് ഇരയായ 13 പേരിൽനിന്ന് അന്വേഷണസംഘം വിശദമായ മൊഴി രേഖപ്പെടുത്തും. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് ആൾദൈവത്തിനെതിരെ കേസെടുത്തിട്ടുള്ളത്. കൂടാതെ സ്ത്രീകളെ സംരക്ഷിക്കാനുള്ള തമിഴ്‌നാട്ടിലെ പ്രത്യേക നിയമവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.ഡെറാണിലുള്ള ബാബയെ അറസ്റ്റ് ചെയ്യാൻ പൊലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.